ADVERTISEMENT

അടുക്കളയ്ക്കപ്പുറം ഒരു ലോകമില്ലാതിരുന്ന പെൺകുട്ടി തന്നെയും തന്നിലെ കലയെയും തിരിച്ചറിഞ്ഞതു യുട്യൂബ് വഴിയാണ്. തിരിച്ചറിവുണ്ടാകുന്ന സമയമേ ആവശ്യമുള്ളൂ, മനുഷ്യൻ വളരാൻ തുടങ്ങും. പെരിഞ്ഞനം സ്വദേശി ഷാമില അനൂപ് ഇതു പറയുമ്പോൾ കയ്യിലൊരു ലോക റെക്കോർഡ് കൂടിയുണ്ട്. അതും എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരിലുള്ളൊരു റെക്കോർഡ്. 

 

അറബിക് കാലിഗ്രഫി ഷാമിലയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ തുടങ്ങിയിട്ടു രണ്ടരവർഷമേ ആയുള്ളൂ. ചെറുപ്പം മുതൽ വരയ്ക്കുമായിരുന്നു.പക്ഷേ അതു പഠിക്കാനൊന്നും സാധിച്ചിരുന്നില്ല. യുട്യൂബിലൂടെയാണ് ഷാമില കാലിഗ്രഫിയെ കൂടുതൽ അറിഞ്ഞതും പഠിച്ചതും. അക്ഷരങ്ങൾ ചിത്രരൂപത്തിൽ എഴുതാനുള്ള ഇഷ്ടം (കാലിഗ്രഫി) തിരിച്ചറിഞ്ഞതോടെ കൂടുതൽ അന്വേഷണങ്ങൾ തുടങ്ങി. ഒരു ഗുരുവിനെ കണ്ടെത്തി. അദ്ദേഹത്തിന്റെ ഓൺലൈൻ ക്ലാസിലെ വിദ്യാർഥിയാണ് ഇപ്പോഴും ഷാമില. ഇതിനുപുറമേ ഒട്ടേറെ കുട്ടികളെ കാലിഗ്രഫി ഓൺലൈനായി പഠിപ്പിക്കുന്നുമുണ്ട്. 

 

ഇഷ്ടപ്പെടുന്ന ഒരു കലാരൂപത്തിൽ സ്വന്തമായി ഒരു മുദ്രയുണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു.അങ്ങനെ 33 മിനിറ്റും 16 സെക്കൻഡും കൊണ്ടും അസമാഉൽ ഹുസ്ന(ദൈവത്തിന്റെ 99അറബിക് നാമങ്ങൾ) മുള കൊണ്ട് ആർട് േപപ്പറിൽ എഴുതി ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാംസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി.അതു വളർച്ചയ്ക്കു കരുത്തായി. 

അറബിക് മാത്രമല്ല ഇംഗ്ലിഷ് അടക്കമുള്ള വിവിധ ഭാഷകളിൽ കാലിഗ്രഫി ചെയ്യും ഷാമില. പക്ഷേ കാലിഗ്രഫി ചെയ്യുമ്പോൾ ഏറ്റവും ചന്തം അറബിക്കിനാണ് എന്നു തോന്നിയതു കൊണ്ടാണ് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മരത്തിലും പ്ലൈവുഡിലും ഗ്ലാസിലും തുടങ്ങിയ ഉപഭോക്താവിന്റെ ആവശ്യപ്രകാരം വിവിധ മാധ്യമങ്ങളിൽ സൽമ അക്ഷരക്കൂട്ടൊരുക്കും. ഇതിനു പുറമേ ആവശ്യമനുസരിച്ച് ക്രാഫ്റ്റും ചെയ്യാറുണ്ട്. ഭർത്താവും മൂന്നുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാന വരുമാനമാർഗം കൂടിയാണ് ഇത്. 

 

തന്റെ വരുമാനം നിശ്ചയിക്കുന്നത് താനാണെന്നു പറയുമ്പോൾ ഷാമിലയുടെ വാക്കുകളിൽ വല്ലാത്ത ആത്മവിശ്വാസം. ആ ആത്മവിശ്വാസത്തിനു കാലിഗ്രഫി എന്ന കലയോടാണ് ഷാമിലയ്ക്കു നന്ദി. ഇതെനിക്കു വരുമാനം തന്നു, അടുക്കളയിൽ മാത്രം ഒതുങ്ങിയിരുന്ന എനിക്ക് ആളുകളോട് ഇടപെടാനുള്ള ഭയം അകറ്റി. നാലാളറിയുന്ന ഒരു പേരും വിലാസവും എനിക്കുതന്നു. ഇതിനു പുറമേ പേനയുണ്ടാകുന്നതിനു മുൻപുണ്ടായിരുന്ന ഒരു കലാരൂപം തിരിച്ചുപിടിക്കുന്നെന്ന സന്തോഷവും–ഷാമില പറയുന്നു. 

 

English Summary: Inspiring Life Story Of Shamila Anoop

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com