ADVERTISEMENT

ശരീരത്തിൽ ടാറ്റു ചെയ്യുന്നത് ലോകത്ത് എല്ലായിടത്തും ട്രെൻഡാണ്. എന്നാൽ ടാറ്റുവിനോടുള്ള അമിത ഇഷ്ടം മൂലം ജീവിതം തന്നെ വഴിമുട്ടിയ കഥയാണ് വെയിൽസ് സ്വദേശിനിയായ മെലിസ സ്ലോവന് പറയാനുള്ളത്. ഏറ്റവും അധികം ടാറ്റു ചെയ്ത വ്യക്തിയെന്ന പദവി സ്വന്തമാക്കാൻ ഇറങ്ങിത്തിരിച്ചതു മൂലം ഇപ്പോൾ പൊതുവിടങ്ങളിൽ നിന്നെല്ലാം തന്നെ ഒഴിവാക്കി നിർത്തുന്നതായാണ് മെലിസയുടെ പരാതി. ജോലി കണ്ടെത്താനോ മറ്റുള്ളവർക്ക് മുന്നിൽ എത്താനോ പോലുമാവാത്ത അവസ്ഥയിലാണ് 46 കാരിയായ മെലിസ.

തല മുതൽ കാലു വരെ ഇതിനോടകം 800 ൽ പരം ചിത്രങ്ങളാണ് മെലിസ ടാറ്റു ചെയ്തിരിക്കുന്നത്. ഇതു കാരണം മുഖം പോലും കൃത്യമായി കാണാനാവാത്ത വിധത്തിൽ വിചിത്ര രൂപത്തിൽ മെലിസ മാറിക്കഴിഞ്ഞു.  ആഗ്രഹത്തിനൊത്ത് രൂപം മാറാൻ സാധിച്ചെങ്കിലും ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലിക്കായി മെലിസ സമർപ്പിച്ച അപേക്ഷ പോലും സ്വീകരിക്കാൻ ആളുകൾ തയ്യാറാവുന്നില്ല.  അതുകൊണ്ടും തീർന്നില്ല. ബാറിലും പബ്ബിലുമൊക്കെ ഇവർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. എന്തിനേറെ ചില ടാറ്റൂ പാർലറുകൾ പോലും മെലിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് എന്നതാണ് വിചിത്രമായ വസ്തുത.

കഴിഞ്ഞവർഷം അവസാനത്തോടെ തന്റെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പ്രവേശിക്കാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടതായി മെലിസ പറയുന്നു. കുട്ടികൾ പങ്കെടുക്കുന്ന കലാപരിപാടികൾ പുറത്തുനിന്നും ജനാല വഴി കാണേണ്ട അവസ്ഥവരെ ഉണ്ടായിട്ടുണ്ട്. സ്കൂളിലെ ചടങ്ങുകൾക്കോ പൊതുപരിപാടികൾക്കോ അടുത്തകാലങ്ങളിലായി ഇവരെ ക്ഷണിക്കാൻ പോലും ആളുകൾ കൂട്ടാക്കുന്നില്ല. എന്നാൽ ഇത്രയേറെ തിരിച്ചടികൾ നേരിട്ടിട്ടും ടാറ്റു കൊണ്ട് ശരീരം നിറയ്ക്കണം എന്ന ലക്ഷ്യത്തിൽ നിന്നും പിന്തിരിയാൻ മെലിസ തയ്യാറായിട്ടില്ല.

Read also: കറണ്ടില്ലാതെയും ഇസ്തിരിപ്പെട്ടി കൊണ്ട് തുണി തേക്കാം; വീട്ടമ്മയുടെ ബുദ്ധി സോഷ്യൽ മീഡിയയിൽ വൈറൽ

ആഴ്ചയിൽ മൂന്ന് ടാറ്റു എന്ന കണക്കിൽ ഇപ്പോഴും അവർ ശരീരത്തിൽ ചിത്രങ്ങൾ വരച്ചു ചേർത്തു കൊണ്ടേയിരിക്കുകയാണ്. ഇത്രയധികം മഷി ത്വക്കിൽ പടരുന്നത് ദോഷമാകുമെന്ന ചിന്തയിലാണ് പല ടാറ്റു ആർട്ടിസ്റ്റുകളും മെലിസയ്ക്ക് പാർലറുകളിലേയ്ക്ക് പ്രവേശനം നിഷേധിക്കുന്നത്. എന്നാൽ ഇതിൽ നിന്നും പിന്തിരിയാനുള്ള നില കഴിഞ്ഞു പോയെന്നും ഇനി തനിക്ക് ഈ രൂപത്തിൽ നിന്നും മാറ്റം വരുത്താൻ സാധിക്കില്ല എന്നുമാണ് മെലിസയുടെ നിലപാട്.

Read also: ' ജയിലിൽ രണ്ട് ദിവസം ഞാൻ ഭക്ഷണം കഴിച്ചില്ല, ഇനി ഈ നാട്ടിൽ ജീവിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു...'

ചിത്രങ്ങൾകൊണ്ട്  മുഖമാകെ ഒരുതവണ മൂടിയിട്ടും മതിയാകാതെ വന്നതോടെ ഒരു ചിത്രത്തിനു മുകളിൽ മറ്റൊന്ന് എന്ന നിലയിൽ  മെലിസ ടാറ്റു ചെയ്തു തുടങ്ങി. ജോലി ലഭിക്കാത്തതുമൂലം ടാറ്റു ചെയ്യാൻ പണമില്ലാത്തതിനും ഇവർ പരിഹാരം കണ്ടെത്തിയിരുന്നു. തനിക്കൊപ്പം അതേ വീട്ടിൽ കഴിയുന്ന പങ്കാളിയാണ് ഇപ്പോൾ പുതിയ ചിത്രങ്ങൾ മെലിസയ്ക്ക് ടാറ്റു ചെയ്തു നൽകുന്നത്.

Content Summary: woman with 800 tattoos have no job due to her appearence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com