അസഭ്യം പറഞ്ഞ് കാറിൽ നിന്നിറക്കിവിട്ടു; ദുരനുഭവം തുറന്നു പറഞ്ഞ് നടി സ്വസ്തിക
Mail This Article
അപ്രതീക്ഷിതമായി സംഭവിച്ച ഒരു ദുരനുഭവത്തിന്റെ നടുക്കത്തിൽ നിന്ന് ഇപ്പോഴും പൂർണ്ണമായും മുക്തയായിട്ടില്ല നടി സ്വസ്തിക ദത്ത. ബംഗാളിലെ പ്രശസ്ത ടെലിവിഷന്‍ താരമായ സ്വസ്തിക തന്നെയാണ് ദുരനുഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞത്. രാവിലെ പതിവുപോലെ വീട്ടില്‍ നിന്ന് സ്റ്റുഡിയോയിലേക്കു പേകാനായിരുന്നു സ്വസ്തികയുടെ പദ്ധതി. ആപ്പിലൂടെ ഒരു ടാക്സിയും ബുക്ക് ചെയ്തു. പക്ഷേ യാത്രയുടെ പാതിവഴിയില്‍ ജനമധ്യത്തില്‍വച്ച് ടാക്സിയില്‍ നിന്ന് പുറത്തേക്ക് വലിച്ചിറക്കപ്പെടാനായിരുന്നു അവരുടെ വിധി. ഒപ്പം അസഭ്യവും അപമാനവും കേട്ടാലറയ്ക്കുന്ന വാക്കുകളും കേൾക്കാനും.
സംഭവത്തെക്കുറിച്ച് സ്വസ്തിക വിശദീകരിക്കുന്നതിങ്ങനെ :-
‘രാവിലെ 8.15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഊബര്‍ സര്‍വീസായിരുന്നു ബുക്ക് ചെയ്തിരുന്നത്. ദസ്സനിയിലുള്ള സ്റ്റുഡിയോയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. യാത്ര തുടങ്ങി പകുതി ആയപ്പോള്‍ ജംഷാദ് എന്നു പേരുള്ള ഡ്രൈവര്‍ വാഹനം നിര്‍ത്തി. എന്നോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ട്രിപ് പെട്ടെന്നു ക്യാന്‍സല്‍ ചെയ്തു എന്നായിരുന്നു അയാളുടെ വിശദീകരണം’.
ഡ്രൈവറുടെ പേരും വാഹനത്തിന്റെ നമ്പര്‍ പ്ളേറ്റിന്റെ ചിത്രവും സഹിതമുള്ള കാര്യങ്ങളുൾപ്പെടുത്തിയാണ് നടി തന്റെ ദുരനുഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറഞ്ഞത്. കാറില്‍നിന്നിറങ്ങാന്‍ സ്വസ്തിക വിസമ്മതിച്ചപ്പോള്‍ ഡ്രൈവര്‍ അയാള്‍ക്കു പരിചിതമായ പ്രദേശത്തേക്കു കാര്‍ തിരിച്ചുവിട്ടു. 'ഒരു പ്രകോപനവുമില്ലാതെ എന്നെ അസഭ്യം പറയാനും തുടങ്ങി. അയാള്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി. അകത്തുതന്നെയിരുന്ന എന്നെ വലിച്ചിറക്കാന്‍ ശ്രമവും തുടങ്ങി. ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ബലം പ്രയോഗിക്കാനും അടുത്തുള്ള അയാളുടെ കൂട്ടാളികളെ വിളിച്ചുകൂട്ടാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോഴേക്കും എനിക്കു സ്റ്റുഡിയോയില്‍ എത്താനുള്ള സമയം ആയിരുന്നു. ഒരു യൂണിറ്റ് മുഴവന്‍ എനിക്കുവേണ്ടികാത്തിരിക്കുകയാണ്. വേഗം തന്നെ ഞാന്‍ സ്റ്റുഡിയോയിലേക്ക് ഓടി'- സ്വസ്തിക പറയുന്നു.
'ജീവിതത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു അനുഭവം. ഞാന്‍ ശരിക്കും അപമാനിക്കപ്പെട്ടു'- സ്വസ്തിക എഴുതി.
ഫെയ്സ്ബുക്കില്‍ തന്റെ ദുരനുഭവം തെളിവുകളോടെ എഴുതിയതിനൊപ്പം സ്വസ്തിക പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. വേഗം തന്നെ നടപടികളെടുത്ത പൊലീസ് ഡ്രൈവര്‍ ജംഷാദിന്റെ അറസ്റ്റ് ചെയ്തു.