ADVERTISEMENT

മഞ്ജു വാസുദേവന് എന്നും ഇഷ്ടവിഷയമായിരുന്നു കാട്. അവിടത്തെ മനുഷ്യരുടെ കഴിവുകൾ പലപ്പോഴും അത്‌ഭുതപ്പെടുത്തിയിട്ടുണ്ട്. പക്ഷേ സമൂഹം അതിനു വേണ്ട വില കൽപിക്കുന്നില്ല എന്ന തോന്നലുയർന്നപ്പോൾ അതിനായി പ്രവർത്തിക്കണമെന്നു തോന്നി. ആ ചിന്തയാണ് മഞ്ജുവിനെ ഫോറസ്റ്റ് പോസ്റ്റിന്റെ സ്ഥാപകയാക്കുന്നത്. 

അച്ഛൻ ഡിഫൻസിലായിരുന്നതു കൊണ്ട് മഞ്ജുവിന്റെ പഠനം പലയിടത്തായിരുന്നു. മാസ്റ്റേഴ്സ് പോണ്ടിച്ചേരിയിൽ, പിഎച്ച്ഡി യുകെയിൽ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് കാലിഫോർണിയയിൽ നിന്ന്. 

ഇക്കോളജിയിലായിരുന്നു ഗവേഷണം. മഞ്ജു നീലഗിരി കീസ്റ്റോൺ ഫൗണ്ടേഷനിൽ റിസർചറായി ജോലി ചെയ്തിരുന്ന രണ്ടുവർഷമാണ് കാടിനോടും അവിടത്തെ മനുഷ്യരോടും കൂടുതൽ അടുക്കുന്നത്. നീലഗിരി കീസ്റ്റോൺ ഫൗണ്ടേഷന്റെ പല പ്രോഗ്രാമുകൾക്കും നേതൃത്വം നൽകിയിരുന്നതു പോലും ആദിവാസികളായിരുന്നു. 

കീസ്റ്റോൺ ഫൗണ്ടേഷന്റേതു പോലുള്ള പ്രവർത്തനങ്ങൾ കേരളത്തിലും മഞ്ജു സ്വപ്നം കണ്ടു. പരിസ്ഥിതി പ്രവർത്തക ഡോ.ലത അടക്കമുള്ള ഒരു കൂട്ടം മനുഷ്യരുമായുള്ള സൗഹൃദം ആ സ്വപ്നത്തിന് കരുത്തായി. ഹാൻഡ്മെയ്ഡ് ഉൽപന്നങ്ങളോട് ഇഷ്ടക്കൂടുതലുള്ള മഞ്ജു ആദിവാസികളുടെ ഉൽപന്നങ്ങൾക്ക് ബ്രാൻഡിങ് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഒന്നര വർഷം മുൻപ് ഫോറസ്റ്റ് പോസ്റ്റ് ആരംഭിച്ചത്. ഡോ.കെ.ജി.ശ്രീജ സംരംഭത്തിന്റെ പാർട്ണറാകുകയും ചെയ്തു. 

forest-post-by-manju

ആദ്യമായുണ്ടാക്കിയത് നെല്ലിക്ക ജാമായിരുന്നു. ഇന്ന് ശതാവരി തേനിലിട്ടത്, തേൻമെഴുകിന്റെ സോപ്പുകൾ, മോയ്ചറൈസർ, കണ്ണാടിപ്പായ, ഈന്ത് വിഭവങ്ങൾ, വള്ളിമാങ്ങ, മാല, കണ്ണാടി ഡിസൈനിലുള്ള ഈറ്റ കൊണ്ടുള്ള ബുക് മാർക്സ്, മാങ്ങയിഞ്ചി കാൻ‍ഡി തുടങ്ങി ഒട്ടേറെ വനവിഭവങ്ങൾ ഫോറസ്റ്റ് പോസ്റ്റ് ജനങ്ങളിലേക്കെത്തിക്കുന്നുണ്ട്. വെബ്സൈറ്റ് വഴിയും റീട്ടെയിലായും ഇന്ത്യയിലുടനീളം വിൽപനയുണ്ട്. പക്ഷേ ഇത്തരം ഉൽപന്നങ്ങൾക്ക് ശ്രദ്ധലഭിക്കുന്നത് പലപ്പോഴും വിവിധ ഇവന്റുകൾ വഴിയാണ്. അടിച്ചിൽ തൊട്ടി, കാരിക്കടവ്, ചിമ്മിനി, ആനപ്പാന്തം, ഷോളയാർ, വാഴച്ചാൽ, പന്തപ്ര തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് ഉൽപന്നങ്ങൾ ശേഖരിക്കുന്നത്.

Read also: മകളെ കാണാൻ ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക്; അച്ഛനെ കണ്ട് പൊട്ടിക്കരഞ്ഞ് മകൾ

ഫോറസ്റ്റ് ഡിപ്പാർട്മെന്റ്, യുഎൻഡിപി എന്നിവയുടെ പിന്തുണ വലിയ കരുത്തായി. തൊണ്ണൂറു ശതമാനവും സ്ത്രീകളാണ് ഫോറസ്റ്റ് പോസ്റ്റിനൊപ്പം ജോലി ചെയ്യുന്നത്. ഏറെ ഭംഗിയുളളതും ഗുണഫലങ്ങളുമുള്ള ഉൽപന്നങ്ങളാണെങ്കിലും വിപണി ലഭിക്കുക എളുപ്പമല്ല. ഇതാണ് മഞ്ജുവും സുഹൃത്തുക്കളും നേരിടുന്ന വലിയ വെല്ലുവിളിയും. കോട്ടയം വൈക്കം സ്വദേശിയായ മഞ്ജു ജോലിയുടെ ഭാഗമായി ഊരകത്താണ് കഴിയുന്നത്. തൃശൂരിന്റെ ആദിവാസി ഉൽപന്നങ്ങളെ ഫോറസ്റ്റ് പോസ്റ്റിലൂടെ ഇന്നല്ലെങ്കിൽ നാളെ ആഗോള വിപണിയിലെത്തുമെന്നു മഞ്ജു ഉറച്ചുവിശ്വസിക്കുന്നു. 

Content Summary: Manju Vasudevan founder of Forest Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com