ADVERTISEMENT

ഓഫിസിൽ കൈക്കുഞ്ഞുമായി ഇരുന്ന് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫോട്ടോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കയ്യടികൾക്കൊപ്പം വിമർശനങ്ങളും ഒരുപാടുണ്ടായി. കുറച്ച് നാളുകൾക്കു മുൻപ് പൊതുവേദിയിൽ മകനുമായി എത്തി എന്ന പേരിൽ പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ അന്ന് മകനെ ഒപ്പം കൂട്ടിയതിനു കാരണമുണ്ടെന്നും അതിനു ശേഷം വീണ്ടും അവനെ പരിപാടികൾക്കു കൊണ്ടുപോകാനാണ് തോന്നിയതെന്നും ദിവ്യ എസ് അയ്യര്‍ പറയുന്നു. ആര്യയും ഞാനും സാധാരണഗതിയിൽ എല്ലാവരും ചെയ്യുന്ന കാര്യമാണ് ചെയ്തതെന്നും അതിനെ അസാധാരണമായി കാണേണ്ടതില്ലെന്നും കലക്ടർ മനോരമ ഓൺലൈനിനോട് പറയുന്നു.

കുഞ്ഞിനെ വളർത്തേണ്ട ചുമതല എല്ലാവരുടേതും

'കുട്ടിക്കാലത്ത് സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരുമില്ലെങ്കിൽ ഞാൻ അമ്മയ്ക്കൊപ്പം ബാങ്കിൽ ഇരിക്കുമായിരുന്നു. അമ്മ കണക്കു നോക്കുമ്പോൾ ചെറിയ കാൽക്കുലേറ്ററും പിടിച്ച് ക്രോസ് ചെക്ക് ചെയ്യാനൊക്കെ ഞാൻ ഇരുന്നിട്ടുണ്ട്. അങ്ങനെയുള്ള അനുഭവങ്ങൾ നമ്മൾ എല്ലാവർക്കും ഉണ്ടായിരുന്നു. എന്റെ അപ്പ ഐഎസ്ആർഒയിലാണ് ജോലി ചെയ്തിരുന്നത്. അവിടെ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അമ്മയ്ക്കൊപ്പം പോയിരുന്നതുപോലെ അച്ഛൻ ജോലി ചെയ്യുന്നിടത്ത് പോകാൻ കഴിഞ്ഞില്ല. എങ്കിലും അവസരം കിട്ടിയപ്പോഴൊക്കെ പോയിട്ടുണ്ട്.

അച്ഛനും അമ്മയും ജോലിസ്ഥലത്ത് മക്കളെ കൂടെക്കൂട്ടുക എന്നുള്ളത് പുതിയൊരു കാര്യമല്ല. പണ്ട് പാടത്ത് പണിയെടുക്കുമ്പോൾ തൊട്ടിലുകെട്ടി കുഞ്ഞിനെ നോക്കുന്ന ഒരു ചിത്രം ഇപ്പോഴും നമ്മുടെയൊക്കെ മനസ്സില്‍ ഉണ്ടല്ലോ. ആ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഒരൊറ്റ ആളുടെ കൂടെ ഒരു കുഞ്ഞും വളർന്നിട്ടില്ല. സിംഗിൾ പാരന്റ് ആണെങ്കിലും ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവുമല്ലോ. സ്പേഷ്യൽ ഡിസ്ട്രിബ്യൂഷൻ മാത്രമേ മാറിയിട്ടുള്ളു.'

Mayor Arya Rajendran. Photo: Facebook/ Rajeev U
Mayor Arya Rajendran. Photo: Facebook/ Rajeev U

കുഞ്ഞിനെ വളർത്തുന്നത് ജോലിയുമല്ല, ഭാരവുമല്ല

'കുഞ്ഞ് ഒരാളുടെ മാത്രം ചുമതലയല്ല. കുട്ടിയെ വളർത്തുക എന്നുള്ളത് അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ ചുമതലയാണ്. ഇത് സര്‍വസാധാരണമായി നടക്കുന്ന കാര്യം തന്നെയാണ്. കുഞ്ഞിനെ വളർത്തുന്നത് ഒരു ജോലിയോ ഭാരമോ അല്ല. അവരുടെ വളർച്ചയ്ക്ക് നമ്മൾ സാക്ഷ്യം വഹിക്കുന്നു, അല്ലെങ്കിൽ അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു എന്നു മാത്രമേ ഉള്ളു. ഓരോ ദിവസവും എന്റെ കുഞ്ഞിനൊപ്പം ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. അവനൊപ്പം നിൽക്കുന്നതും അവനു സഹായം ചെയ്തുകൊടുക്കുന്നതും അവനെക്കാൾ കൂടുതൽ ഞാനാണ് ആഗ്രഹിക്കുക. കുഞ്ഞിനെ നോക്കാന്‍ ആർക്കാണോ അവസരം കിട്ടുന്നത്, അവർ അത് ചെയ്യുക. അച്ഛൻ അത് ചെയ്യുന്നില്ലെങ്കില്‍ അത് അച്ഛന്റെ നഷ്ടമാണ്.' മകനിൽ നിന്നും താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കലക്ടർ ദിവ്യ എസ് അയ്യർ പറയുന്നു. 

divya-s-iyer-office
Image Credit: instagram/drdivyasiyerias

ഓഫിസിലെ തറയിലിരുത്തിയത് മകൻ

കഴിഞ്ഞ ദിവസം കലക്ടർ തന്റെ ഓഫിസിൽ മകൻ മൽഹാറിനൊപ്പം നിലത്തിരിക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. രാത്രി അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ ഓഫിസിലെത്തുന്ന കുട്ടിക്കുറുമ്പൻ എന്ന ക്യാപ്ഷനോടെ പങ്കുവച്ച് ചിത്രം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എത്ര കലക്ടർമാർ അവരുടെ ഓഫിസിൽ നിലത്തിരിന്നിട്ടുണ്ടെന്ന് എനിക്കറിയില്ല. എന്റെ കുടുംബത്തിൽ പണ്ടുമുതലേ ഞങ്ങൾ നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഭൂമിയോട് അടുത്തിരിക്കുക എന്നുള്ളതാണ് അർഥമാക്കുന്നത്. അവൻ ഓഫിസിൽ വന്നപ്പോഴാണ് നിലത്തിരിക്കണമെന്ന് എനിക്ക് തോന്നിയത്. അതുവരെ ഞാൻ അങ്ങനെ ചിന്തിച്ചിരുന്നതേയില്ല. അവനിലൂടെ ഓരോ കാര്യങ്ങളും നോക്കിക്കാണുമ്പോൾ എല്ലാത്തിനും ഒരു പുതിയ വെളിച്ചം വരുന്നതുപോലെയാണ് തോന്നാറ്. കുട്ടികളെ നോക്കുന്ന കാര്യത്തിൽ അച്ഛനമ്മമാർ എന്നോ അമ്മൂമ്മയെന്നോ ഒന്നുമില്ലെന്നും എല്ലാവരും മത്സരിച്ച് ചെയ്യണമെന്നും ദിവ്യ എസ് അയ്യർ പറയുന്നു. 

മകൻ രാത്രി ഓഫിസിൽ വരുമ്പോൾ ചുരുക്കം ചില ജീവനക്കാരേ ഉണ്ടാവാറുള്ളുവെന്നും മകൻ അവർക്കൊപ്പം സന്തോഷത്തോടെ സമയം ചിലവഴിക്കുമെന്നും കലക്ടര്‍ പറയുന്നു. 

divya-s-iyer-kid
മകൻ മൽഹാറിനൊപ്പം ദിവ്യ എസ്. അയ്യർ

അമ്മയെ മകനറിയണം

പൊതുവേദിയിൽ മകനെ കൊണ്ടുപോയതിൽ യാതൊരു പ്രശ്നവും തോന്നിയിട്ടില്ല. അന്നത്തെ സംഭവത്തിനു ശേഷം മകനെക്കൂടി കൊണ്ടുവരണമെന്നു പറഞ്ഞുകൊണ്ടാണ് ക്ഷണങ്ങളാണ് വന്നതെന്ന് കലക്ടര്‍ പറയുന്നു. 'അവന്റെ കാര്യങ്ങൾ നോക്കുന്ന, ഒപ്പം കളിക്കുന്ന ഒരാൾ മാത്രമല്ല അമ്മ എന്ന് എന്റെ മകൻ അറിയണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഞാൻ ആരാണെന്ന് അവനറിയണം. അവനിൽ നിന്നും മറച്ചുവെക്കേണ്ടുന്ന ഒന്നും എന്റെ ജീവിതത്തിൽ ഉണ്ടാവരുതെന്ന് എനിക്കുണ്ട്. ഒന്നും അറിയിക്കാതെ പെട്ടെന്നൊരു ദിവസം 18–ാം വയസ്സില്‍ ഇതെല്ലാം തിരിച്ചറിയണമെന്നല്ലല്ലോ. സമൂഹത്തിൽ ഞാൻ ആരാണെന്ന് അറിഞ്ഞുതന്നെ എന്റെ മകൻ വളരണം. പിന്നെ ഇതൊരു ഡിജിറ്റൽ യുഗമാണ്. കുട്ടികൾക്ക് സോഷ്യല്‍ കമ്യൂണിക്കേഷൻ തീരെ കുറവാണ്. ക്ലാസ്മുറകളും വീടും അല്ലാതെ കുട്ടികൾക്ക് ഒന്നിലേക്കും ഒരു അവസരം കിട്ടുന്നില്ല. എന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്താത്ത രീതിയിൽ അവന് എത്ര എക്സ്പോഷർ കൊടുക്കാൻ പറ്റുമോ അത്രയും കൊടുക്കണമെന്നാണ് ആഗ്രഹം, അതിനുവേണ്ടിയാണ് മകനെ പലപ്പോഴും ഒപ്പം കൂട്ടുന്നതും. ഈ വ്യക്തമായ ഉത്തരം എനിക്ക് ഉള്ളതുകൊണ്ടുതന്നെ മകനെ പൊതുവേദിയിൽ കൊണ്ടുപോയതിന് പലരും വിമർശിച്ചെങ്കിലും അതെന്നെ ബാധിച്ചില്ല.– കലക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. 

Read also: 'ആണിനെ നേട്ടങ്ങൾ കൊണ്ടും, പെണ്ണിനെ ശരീരം കൊണ്ടും അളക്കുന്നു'; സ്വന്തം ശരീരത്തെ വെറുത്തിരുന്നുവെന്ന് വിദ്യ ബാലൻ

Content Summary: Pathanamthitta Collector Dr. Divya S Iyer Talks about raising kids and Arya Rajendran Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com