ADVERTISEMENT

മനമറിഞ്ഞു വിളിച്ചാല്‍ വിളികേള്‍ക്കുന്ന അമ്മ, കായലിനും കടലിനും നടുവിലെ പുണ്യഭൂമിയില്‍ ആ അമ്മയെ കാണാന്‍ ദിവസവും എത്തുന്നത് ആയിരങ്ങളാണ്. കൊല്ലം ജില്ലയിലെ ചവറ -പൊന്മാന കാട്ടില്‍മേക്കത്തില്‍ ക്ഷേത്രത്തില്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഭദ്രകാളിയമ്മയുടെ രൂപത്തിലാണ് ഭക്തര്‍ക്ക് ദേവി ദര്‍ശനം നല്‍കുന്നത്.  അമ്മയോട് മനസിലെ ആഗ്രഹം പറഞ്ഞു ക്ഷേത്രമുറ്റത്തെ ആല്‍മരത്തില്‍ ഭക്തജനങ്ങള്‍ കെട്ടുന്ന ഓരോ മണിയും ഓരോ സ്വപ്നങ്ങളാണ്. ആ മണികിലുക്കം ദേവിയുടെ അടുക്കല്‍ ചെന്നെത്തുമെന്നാണ് വിശ്വാസം. കാട്ടിലമ്മയുടെ അടുക്കലെത്തി ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു വാങ്ങുന്ന മണികെട്ടിയാല്‍ ഏതാഗ്രഹവും നടക്കുമെന്നാണ് വിശ്വാസം. ഓരോ ദിവസവും ക്ഷേത്രമുറ്റത്തെ ആല്‍മരത്തില്‍ നിന്നുയരുന്ന  മണികിലുക്കങ്ങള്‍ ഇത് ശരി വെയ്ക്കും. 

 

katil-mekathil-devi-temple-02

കൊല്ലം–ആലപ്പുഴ ദേശീയപാതയിൽ ശങ്കരമംഗലത്ത് നിന്നും പടിഞ്ഞാറുഭാഗത്തേക്ക് പോയാല്‍ ക്ഷേത്രത്തിലെത്താം. കടലിനും കായലിനും ഇടയ്ക്കുള്ള തുരുത്തിലാണ് ക്ഷേത്രം. ആഞ്ഞടിച്ച സുനാമി തിരകളെ അതിജീവിച്ച ക്ഷേത്രം കൂടിയാണിത്. അന്ന് ഈ ഭാഗങ്ങളെ മുഴുവന്‍ സുനാമി തിരകള്‍ വിഴുങ്ങിയിട്ടും ക്ഷേത്രത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. ഇത് കാട്ടിലമ്മയുടെ സാന്നിധ്യം കൊണ്ടാണെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ഒരുവശത്ത്‌ അറബികടലും മറുവശത്ത്‌ ടിഎസ് കനാലുമാണ്. ശങ്കരമംഗലത്തു നിന്നും കോവിൽത്തോട്ടം റോഡു വഴി മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ കൊട്ടാരത്തിൻ കടവിൽ എത്തിച്ചേരാം. അവിടെ നിന്ന് ക്ഷേത്ര ഭരണ സമിതി ഏർപ്പെടുത്തിയ ജങ്കാർ മാർഗ്ഗം ക്ഷേത്രത്തിൽ എത്തിച്ചേരാം. ഒരു രൂപ പോലും ഭക്തരില്‍ നിന്നും ഈടാക്കാതെയാണ് ഈ സേവനം. ഭക്തര്‍ക്കായി വലിയ വാഹനപാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

 

ദാരികനെ വധിച്ച ഉഗ്രമൂർത്തിയുടെ ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠയ്ക്ക്. ഗണപതി, ദുര്‍ഗ്ഗാ ദേവി, മാടൻ തമ്പുരാൻ, യക്ഷിമ്മ, നാഗ ദൈവങ്ങൾ, യോഗീശ്വരൻ, തുടങ്ങിയ ഉപദൈവങ്ങളും ഇവിടെയുണ്ട്. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവിടെ ഏറ്റവും അധികം തിരക്ക് വിശേഷദിവസങ്ങള്‍. രാവിലെ ക്ഷേത്രം 5 മുതല്‍  മുതൽ 12 വരെയും വരെയും വൈകിട്ട് 5 മുതല്‍  മുതൽ 8 വരെയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താം. 

katil-mekathil-devi-temple-03

 

ഉദിഷ്ടകാര്യത്തിന് മണിനേര്‍ച്ച 

മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ആചാരമാണ് കാട്ടില്‍മേക്കത്തില്‍ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. മണിനേര്‍ച്ചയാണ് ഇവിടുത്തെ പ്രധാനവഴിപാട്. ഉദിഷ്ടകാര്യത്തിനായാണ് ഈ നേര്‍ച്ച. അഭീഷ്ട സിദ്ധിക്കായി ക്ഷേത്രത്തിലെ പേരാലിൽ പ്രാർഥിച്ചു മണികെട്ടുന്നതിന്റെ പിന്നിൽ ഒരൈതീഹ്യമുണ്ട്. ഒരിക്കൽ വൃശ്ചിക മഹോത്സവത്തിന് കൊടിയേറിയ സമയത്ത് അതിൽ നിന്ന് ഒരു മണി താഴെ വീണു. ഇത് കണ്ട ക്ഷേത്ര പൂജാരി ആ മണിയെടുത്തു തൊട്ടടുത്തുള്ള പേരാലിൽ കെട്ടി. അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത അഭിവൃദ്ധിയുണ്ടായി . കൂടാതെ ദേവപ്രശ്നത്തിൽ പേരാലിൽ  മണി കെട്ടുന്നത് ദേവീപ്രീതിക്ക് ഉത്തമമാണെന്ന് തെളിയുകയും ചെയ്തു . 

 

ദേവിയുടെ ഇഷ്ടവഴിപാടായ മണികെട്ടൽ സമർപ്പിക്കേണ്ടതെങ്ങനെ?

katil-mekathil-devi-temple-01

ക്ഷേത്രത്തിനുള്ളിലെ വഴിപാട് കൗണ്ടറിൽ നിന്നും മുപ്പത് രൂപ നല്കിയാൽ രസീത് ലഭിക്കും. ഒരാള്‍ക്ക് എത്ര മണി വേണമെങ്കിലും കെട്ടാം. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പൂജിച്ചു തരുന്ന മണിയുമായി പേരാലിനെ ഏഴുതവണ പ്രദക്ഷിണം വയ്ക്കുക. അതിനു ശേഷം ദേവിയെ മനസ്സിൽ ധ്യാനിച്ച് ആലിന്റെ കൊമ്പിലോ ആലില്‍ കെട്ടിയിരിക്കുന്ന ചുവന്ന ചരടുകളിലോ കെട്ടുന്നതാണ് ആചാരം. ഏഴു മാസമോ , ഏഴു ആഴ്ചയോ , ഏഴു ദിവസമോ  തുടര്‍ച്ചയായി മണികെട്ടിയാല്‍ ഏതു ആഗ്രഹവും സഫലമാകും എന്നാണ് ഭക്തര്‍ പറയുന്നത്. ആഗ്രഹം സാധിച്ച ശേഷം ദേവിക്ക് ക്ഷേത്രമുറ്റത്ത് പൊങ്കാലയിടുന്ന പതിവുമുണ്ട്. മണികെട്ടുന്ന ചടങ്ങിൽ പ്രത്യേകിച്ച് എണ്ണമോ ഇത്രദിവസം വന്ന് മണി കെട്ടണമെന്നോ നിഷ്ഠയില്ല . ഒരാൾക്ക് എത്ര മണി വേണെമെങ്കിലും കെട്ടാം. ഒന്ന് തൊട്ട് ആയിരം മണികൾ കെട്ടുന്നവർ  ഉണ്ട്. ഭക്തന്റെ വിശ്വാസമാണ് പ്രധാനം.  ഓരോ പ്രാർഥനകളും ആഗ്രഹങ്ങളുമാണ്  ഓരോ മണിയും അതിനാൽ  ഒരിക്കൽ കെട്ടുന്ന മണി അഴിച്ചെടുക്കാറില്ല. ചരട് ദ്രവിച്ചു വീഴുന്ന മണികൾ യഥാ സമയം മാറ്റും.

 

ചതുർശതം എന്ന വിശിഷ്ട വഴിപാട് 

ഭഗവതിയുടെ ഏറ്റവും വിശിഷ്ടമായിട്ടുള്ള ഒരു നിവേദ്യമാണ് ചതുർശതം. വർഷത്തിൽ ഒരു പ്രാവശ്യം മാത്രം തന്ത്രിമുഖേന നടത്തുന്ന അമൃതേത്താണിത്. ഈ പ്രസാദം സ്വീകരിക്കുന്നത് ജീവിത പുണ്യമത്രേ. ആയതിനാൽ ഒരാണ്ടിൽ മാത്രം ലഭിക്കുന്ന ഭഗവതിയുടെ മഹാനിവേദ്യം എല്ലാ ഭക്തജനങ്ങൾക്കും ലഭിക്കുന്നതിന് ദേവസ്വം കൗണ്ടറിൽ മുൻകൂട്ടി രസീത് ആക്കേണ്ടതാണ്.

 

കുടുംബഐശ്വര്യത്തിനും സാമ്പത്തിക ഭദ്രതയ്ക്കുമായി നാണയപ്പറ , എല്ലാദിനവും നടത്താവുന്ന അറുനാഴി മഹാനിവേദ്യം , പഠിക്കുന്ന കുട്ടികൾക്ക് ഓർമ്മശക്തിക്കും ഉണർവ്വിനും തേജസ്സിനും വേണ്ടി നടത്തുന്ന ദശാക്ഷരിഹോമം എന്നിവയും വഴിപാടായി സമർപ്പിക്കാവുന്നതാണ്. 

 

പൊങ്കാലയും മറ്റ് പ്രധാന വഴിപാടുകളും

മണികെട്ടു പോലെ തന്നെ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട് ആണ് ദേവിയുടെ തിരു:മുൻപിലെ പൊങ്കാല. ഭക്തർക്ക് തങ്ങളുടെ ആഗ്രഹം പോലെ എത്ര മണികെട്ടുകയോ പൊങ്കാല സമർപ്പിക്കുകയോ രണ്ടും ഒരുമിച്ചു നടത്തുകയോ ആകാം. പൊങ്കാലയും മണികെട്ട് നേർച്ചയും ക്ഷേത്രത്തിൽ എല്ലാ ദിവസവും നടത്തുവാൻ കഴിയുന്നതാണ്.  സന്താനഭാഗ്യം ലഭിക്കാനായി ദമ്പതികള്‍ പേരാലില്‍ തൊട്ടില്‍ കെട്ടുന്ന പതിവുമുണ്ട്. ഇതുവഴി സന്താനഭാഗ്യം സിദ്ധിച്ച ഭക്തര്‍ അനവധി എന്നത് തന്നെ അമ്മയുടെ അനുഗ്രഹം എന്നാണ് ഊട്ടിയുറപ്പിക്കുന്നത്. 

 

കുടിൽകെട്ടി പന്ത്രണ്ടു ദിവസം ഭജനമിരിക്കൽ 

വൃശ്ചിക മാസത്തിലെ ഒന്നുമുതൽ പന്ത്രണ്ടുദിവസങ്ങള്‍ ആണ്  ഇവിടുത്തെ ഉത്സവം. ആയിരത്തിയൊന്നുകുടിലുകള്‍ ആ നാളുകളില്‍ ക്ഷേത്രമുറ്റത്ത് ഉയരും. കുടുംബസമേതം കുടിൽകെട്ടി ഭജനമിരിക്കുന്ന ഭക്തർ    മൂന്നു നേരം ദേവിയെ തൊഴുതു ക്ഷേത്രത്തിൽ നിന്ന് തന്നെ ഭക്ഷണവും കഴിക്കണമെന്നാണ് ചിട്ട. വൃശ്ചികം പന്ത്രണ്ടിന് നടക്കുന്ന തിരുമുടി എഴുന്നെള്ളത്തു കണ്ടു തൊഴുതശേഷമേ ക്ഷേത്രപരിസരം വിട്ടു പോകാവുള്ളു. ഈ പന്ത്രണ്ടു ദിനവും ഓരോ കുടിലിലും സന്ധ്യക്ക്‌ വിളക്ക് തെളിക്കാറുണ്ട്. 

 

ക്ഷേത്രത്തിലെ വിശേഷ പൂജകൾ

∙ സപരിവാരംപൂജ – ദേവിക്കും ദുർഗ്ഗാഭഗവതിക്കും പരിവാരസമേതമുള്ള പൂജ.

∙ എല്ലാ മലയാളമാസവും ഒന്നാം തീയതി സമൂഹഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ്.

∙ എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്ച രാവിലെ ആദിത്യപൂജ ഉണ്ടായിരിക്കുന്നതാണ്. (എല്ലാ രോഗശമനത്തിനും ആദിത്യദോഷ നിവാരണത്തിനും)

∙ എല്ലാ വെള്ളിയാഴ്ചതോറും ശത്രുദോഷനിവാരണത്തിന് വേണ്ടി ശത്രുസംഹാരപൂജകൾ നടത്തുന്നതാണ്.

∙ നിത്യപൊങ്കാല – ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും ദേവിക്ക് പൊങ്കാല സമർപ്പിക്കാവുന്നതാണ്.

∙ ദേവിയുടെ തിരുനാളായ രോഹിണി ദിവസം വിശേഷാൽപൂജകൾ നടത്താവുന്നതാണ്. 

∙ മണ്ഡലകാലം പ്രമാണിച്ച് വൃശ്ചികം 14 മുതൽ ധനുമാസം 12 വരെ ക്ഷേത്രത്തിൽ ഭാഗവതപാരായണം , വിശേഷാൽ പൂജകളും നടത്താവുന്നതാണ്. നേർച്ചയായി നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

∙ അഹസ്സ്പൂജ ഉത്സവദിവസങ്ങളിൽ വഴിപാടായി നടത്തുന്നതാണ്.

∙ തോറ്റംപാട്ട്, വിശേഷാൽ പൂജകൾ, അന്നദാനം, തങ്കയങ്കി ഘോഷയാത്ര, വൃശ്ചികപ്പൊങ്കൽ, തിരുമുടി ആറാട്ട് തുടങ്ങിയവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. 

 

ക്ഷേത്ര ഐതീഹ്യം

മനകളുടെ നാട് എന്നാണ് പന്മന അറിയപ്പെടുന്നത്.  അതിൽ കാട്ടിൽപടീറ്റ എന്ന കുടുംബമാണ് ദേവീചൈതന്യം ചമ്പക്കുളത്തു നിന്ന് എത്തിച്ചതെന്നാണ് വിശ്വാസം . ദേവി മാലയിൽ എന്ന തറവാട്ടിലെ കെടാവിളക്ക് കണ്ടു തൊഴുതു എന്നൊരു വിശ്വാസവും നിലനിൽക്കുന്നതിനാൽ ഇപ്പോഴും ഈ കെടാവിളക്കിനെ തൊഴുത ശേഷമാണ് ഭക്തർ ശ്രീകോവിലിൽ പ്രവേശിക്കുന്നത്.

 

കടലിനോടു ചേര്‍ന്ന് കിടന്നിട്ടും ശുദ്ധജലം ലഭിക്കുന്ന ഇവിടുത്തെ കിണര്‍ ഒരത്ഭുതമാണ്. ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് പണ്ട് ക്ഷേത്ര പരിസരത്തായി മൂന്ന് പനകളും രണ്ട് കുളങ്ങളും ഉണ്ടായിരുന്നു. ശുദ്ധമായ ജലം ലഭിച്ചിരുന്ന ഈ കുളങ്ങളിലൊന്ന് ക്ഷേത്രത്തോട് ചേർന്ന് ക്ഷേത്രാവശ്യങ്ങൾക്കുപയോഗിച്ചിരുന്നതും മറ്റൊന്ന് ക്ഷേത്ര പരിസരത്ത് തന്നെ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്നതുമാണ്. അതിന്റെ പിൻതുടർച്ചയെന്നോണം ഇപ്പോഴും അഞ്ചുകിണറുകളും ഒരു പനയും ക്ഷേത്ര പരിസരത്ത് കാണാം. ക്ഷേത്രത്തില്‍ ദിവസവും അന്നദാനമുണ്ട്. അമ്മയുടെ അനുഗ്രഹം തേടിയെത്തുന്ന ഭക്തലക്ഷങ്ങള്‍ അമ്മയുടെ അന്നം കഴിച്ചാണ് മടങ്ങുക. ഇതുമൊരു അനുഗ്രഹമായാണ് ഭക്തര്‍ കരുതുന്നത്. 

നൂറ്റാണ്ടുകള്‍  പഴക്കമുളള ഈ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ അതിപുരാതനവും ക്ഷേത്ര ഐതീഹ്യമായി വളരെയധികം ബന്ധമുള്ളതാണ്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയും കിഴക്ക് മധുരയും ഉൾപ്പെട്ട പഴയ ചേര രാജ്യത്തിന്റെ ആദിമഹാരാജാവ് ചേരൻ ചെങ്കുട്ടവൻ മുതൽ ശ്രീ പത്മനാഭദാസന്മാരായ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ വരെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് കാട്ടിൽമേക്കതില്‍ ക്ഷേത്രം എന്നാണ് വിശ്വാസം. ഓരോ ദിവസവും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരെ ഇവിടെ എത്തുന്ന അമ്മയുടെ  അനുഗ്രഹം തേടി ഇവിടേക്ക് ഭക്തരുടെ ഒഴുക്കാണ്. അവരുടെ മോഹങ്ങളുടെ മണികിലുക്കം കാതോര്‍ത്ത് കാട്ടിലമ്മയുടെ ചൈതന്യം അവിടമാകെ തങ്ങിനില്‍ക്കുന്നു. 

English Summery : Significance of Kattil Mekkathil Devi Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com