രാമായണ പാരായണം - ഭാഗം 13 : രവീന്ദ്രൻ കളരിക്കൽ
Mail This Article
ഭാരതീയചിന്തയിൽ മോക്ഷമാണു പരമമായ ലക്ഷ്യം. ഈ മോക്ഷമാകട്ടെ, ദുരിതങ്ങളിൽ നിന്നുള്ള മോചനം തന്നെ. ഇതിനുള്ള വഴി ശരിയായ അറിവ് അഥവാ വിദ്യ നേടുക എന്നതു മാത്രമാണെന്നു രാമകഥ നമ്മോടു പറയുന്നു.
വനവാസത്തിനിടെ ശ്രീരാമദേവൻ സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം അഗസ്ത്യാശ്രമത്തിലെത്തി. ആ അവസരത്തിൽ അഗസ്ത്യമഹർഷി പറയുകയാണ്:
'വിദ്യാഭ്യാസൈകരതന്മാരായ ജനങ്ങളെ
നിത്യമുക്തന്മാരെന്നു ചൊല്ലുന്നു തത്വജ്ഞന്മാർ
ത്വന്മന്ത്രോപാസകന്മാരായുള്ള ഭക്തന്മാർക്കു
നിർമലയായ വിദ്യ താനേ സംഭവിച്ചീടും.'
‘വിദ്യാഭ്യാസമുള്ളവർ നിത്യമുക്തരാണ്. വിദ്യയുണ്ടാകാനുള്ള വഴിയോ, ഈശ്വരഭക്തിയും’- എന്നാണ് അഗസ്ത്യൻ പറയുന്നത്.
'ഭക്തി വർധിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ് വരും
വിജ്ഞാനജ്ഞാനാദികൾ കൊണ്ടു മോക്ഷവും വരും.'
എന്നു കൂടി പറയുന്നു, അഗസ്ത്യമഹർഷി.
ഈശ്വരനിൽ അടിയുറച്ച ഭക്തിയുണ്ടെങ്കിൽ അറിവുണ്ടാകും. അതിലൂടെ ദുരിതമോചനവും ലഭിക്കും എന്ന്.
രോഗദുരിതങ്ങളായാലും മറ്റെന്തു ദുരിതങ്ങളായാലും അതിൽ നിന്നു മോചനം നേടാൻ ആദ്യം വേണ്ടത് അതിനെക്കുറിച്ചുള്ള ശരിയായ അറിവ് അഥവാ വിദ്യ ഉണ്ടാകലാണ് എന്ന അഗസ്ത്യവചനം ഇന്നേറെ പ്രസക്തമാണ്.
English Summary : Ramayana Parayanam Day 13 By Raveendran Kalarikkal