ADVERTISEMENT

മകരം ഒന്നു മുതൽ പന്ത്രണ്ടുവരെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടത്തുന്ന അനുഷ്ഠാനമാണ് പന്ത്രണ്ടു കളഭം. ചെമ്പകശ്ശേരി രാജാവ് തുടങ്ങിയ ഈ ഒരു അനുഷ്ഠാനം ഇന്നു പന്ത്രണ്ടു കളഭം മഹോത്സവമായി ആഘോഷിക്കുന്നു. തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ആലപ്പുഴ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

കന്യകമാർക്ക് മംഗല്യഭാഗ്യം ഉണ്ടാകുന്നതിനും, ഐശ്വര്യപൂർവമായ കുടുംബജീവിതത്തിനും പന്ത്രണ്ടു കളഭം കണ്ടു തൊഴുന്നത് ഉത്തമമാണെന്നു പറയുന്നു. ചെമ്പകശ്ശേരി രാജ്യത്തുണ്ടായ അനിഷ്ടങ്ങൾ പലതും നാടുവാഴുന്ന രാജാവിനു വന്ന ധർമലോപമാണെന്നും അതിന്റെ പരിഹാരമായാണ് ക്ഷേത്രത്തിൽ പന്ത്രണ്ടു കളഭം തുടങ്ങിയത് എന്നും പറയുന്നു. എന്നാൽ രാജാവിനു ലഭിച്ച സ്വപ്ന ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് കളഭാഭിഷേകം തുടങ്ങിയത് എന്ന് മറ്റൊരു ഐതിഹ്യവും നിലനിൽ‌ക്കുന്നു. 

രാവിലെ കളഭാഭിഷേകവും കളഭച്ചാർത്തും നടക്കും. വൈകിട്ട് വിളക്കെഴുന്നെള്ളിപ്പ് നടക്കുന്നു. പന്ത്രണ്ടു വിളക്ക് എന്നാണിതറിയപ്പെടുന്നത്. പന്ത്രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഈ കളഭദർശനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപവും മുറജപവും കണ്ടു തൊഴുന്നതിനു തുല്യമാണ് എന്നു പറയുന്നു. ഇതു കൂടാതെ ദേവന്റെയും അവിടെ കുടിയിരിക്കുന്ന ഭക്തരുടെയും മനസ്സിലെ പാപമാലിന്യങ്ങൾ കഴുകി കളയുന്നു എന്നു മറ്റൊരു വിശ്വാസം കൂടി ഉണ്ട്.

ദേവചൈതന്യം വർധിക്കുന്നതിനു വേണ്ടിയാണ് എല്ലാ വർഷവും പന്ത്രണ്ടു കളഭം നടക്കുന്നത്. വേലകളിയുടെയും പള്ളിപ്പാനയുടെയും ഉത്ഭവവും ഈ ക്ഷേത്രത്തിൽ നിന്നാണ്.

 

പന്ത്രണ്ടു കളഭം 

 

പന്ത്രണ്ടാവർത്തിയാകുമ്പോഴാണ് ഒരു പള്ളിപ്പാന നടക്കുന്നത്. ദേവനുണ്ടാകുന്ന ശക്തിക്ഷയത്തിനു പരിഹാരമായി നടത്തുന്ന അനുഷ്ഠാനമാണ് പള്ളിപ്പാന. പന്ത്രണ്ടു പള്ളിപ്പാന നടന്നു കഴിഞ്ഞാൽ വിജയബലി നടക്കണം എന്നും ഉണ്ട്. ദേവപ്രീതിക്കുവേണ്ടി നടത്തുന്ന ഈ കർമ്മം മൂന്നു തലമുറയിൽപ്പെട്ട ഒരാൾക്കു  മാത്രമേ ദർശിക്കാൻ കഴിയുവുള്ളു എന്നതാണ് ഈ ബലികർമത്തിന്റെ പ്രത്യേകത.

 

English Summary : Panthrandu Kalabham Offering in Ambalapuzha Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com