ADVERTISEMENT

ഫെബ്രുവരി 14 ലോകമെങ്ങും വാലന്റൈൻസ് ദിനം എന്ന പേരിൽ പ്രണയദിനമായി ആഘോഷിക്കുകയാണ്. പ്രേമിക്കുന്നവരുടെ ഈ ദിവസം ആഘോഷിക്കുന്ന കാര്യത്തിൽ നമ്മൾ മലയാളികളും പിന്നിലല്ല. 

 

പ്രണയം പ്രണയത്തിനു വേണ്ടി മാത്രം എന്ന പാശ്ചാത്യലോകത്തെ സങ്കൽപത്തിൽ നിന്നു വ്യത്യസ്തമായി പ്രണയം വിവാഹത്തിലെത്തി ദാമ്പത്യജീവിതവും കുടുംബജീവിതവുമൊക്കെയായി മുന്നോട്ടു പോകുക എന്ന സങ്കൽപത്തിനാണു നമ്മുടെ നാട്ടിൽ കൂടുതൽ സ്വീകാര്യത. അതുകൊണ്ടുതന്നെ പ്രണയത്തിൽ അലിഞ്ഞുചേരുന്നതിനു മുൻപ് പലവട്ടം ചിന്തിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. അതിന്റെ ആവശ്യമുണ്ടോ എന്നതു വേറെ കാര്യം. 

 

ഏതായാലും, പ്രണയത്തെക്കുറിച്ചു ജ്യോതിഷം എന്താണു പറയുന്നത് എന്നു നോക്കാം. 

 

വിവാഹം കഴിക്കുന്നതിനു മുൻപു സ്ത്രീപുരുഷന്മാർ പരസ്പരം പ്രണയിക്കണം എന്നു തന്നെയാണു ജ്യോതിഷഗ്രന്ഥങ്ങൾ വളരെ വ്യക്തമായി പറയുന്നത്. പൊരുത്തം നോക്കലും ജാതകം നോക്കലും ചൊവ്വാദോഷം നോക്കലുമൊക്കെ പിന്നാലെ വരുന്ന കാര്യങ്ങളാണ്.  മനസ്സുകൾ തമ്മിലുള്ള പൊരുത്തമാണു പ്രധാനം എന്നു ജ്യോതിഷഗ്രന്ഥങ്ങൾ പോലും പറയുന്നു. 

 

'ദമ്പത്യോശ്ചാന്യോന്യം 

സക്തിഃ ശുഭദാ വിശേഷതഃ പ്രോക്താ

പാണിഗ്രഹണേ നൃണാ-

മത്യർഥം ചിന്തനീയം സ്യാത്'

 

‘ദമ്പതികൾക്കു പരസ്പരമുള്ള താൽപര്യം വിശേഷമായി ശുഭഫലം നൽകുന്നതാണ്. അതുകൊണ്ട് വിവാഹവിഷയത്തിൽ ഇക്കാര്യം പ്രത്യേകം ചിന്തിക്കണം’ എന്നാണ് ഈ ശ്ലോകത്തിന്റെ അർഥം. 

 

മറ്റൊരു ജ്യോതിഷഗ്രന്ഥത്തിൽ പറയുന്നതിങ്ങനെ:

 

'യസ്യാം മനഃ സമാസക്തം

താമേവ വിവഹേദ് ബുധഃ

സർവാനുഗുണഭംഗേപി

മനോനുഗുണതാധികാ'

 

‘ഏതു സ്ത്രീയിലാണോ മനസ്സ് ശരിക്കും ആസക്തമായിരിക്കുന്നത് അവളെത്തന്നെ വിവാഹം കഴിക്കണം. മറ്റേതു ഗുണങ്ങൾ കുറഞ്ഞാലും മനസ്സിന്റെ ചേർച്ചയാണു പ്രധാനം.’- എന്ന്.

 

യഥാർഥ പ്രേമത്തെ ജ്യോതിഷവും അംഗീകരിക്കുന്നു എന്നർഥം. പരസ്പരം പൂർണമായി മനസ്സിലാക്കിയുള്ള പ്രേമത്തെ ജ്യോതിഷഗ്രന്ഥങ്ങളും അംഗീകരിക്കുന്നു. എന്നാൽ ഇന്നു കാണുന്ന പ്രേമങ്ങളൊക്കെ ‘യഥാർഥ’ പ്രേമമാണോ എന്നതു വേറെ കാര്യം.

 

പ്രേമിച്ചു വിവാഹം കഴിച്ചാലും അവരവർക്കു ജാതകമനുസരിച്ചു വിധിച്ച ഫലങ്ങൾ തന്നെയാണു ഭാവിയിൽ അനുഭവപ്പെടുക എന്നു കൂടി ജ്യോതിഷഗ്രന്ഥങ്ങൾ പറയുന്നു. അതുകൊണ്ടാണ്

 

 'അതീവചിന്തനീയാ ഹി

നൃണാമുദ്വാഹനക്രിയാ...' 

 

(വിവാഹം എന്നത് അത്യന്തം ചിന്തിച്ചു ചെയ്യേണ്ട കാര്യമാണ്) എന്നു ജാതകാദേശം പോലുള്ള ഗ്രന്ഥങ്ങൾ മുന്നറിയിപ്പു നൽകുന്നത്. 

English Summary : Love Life As Per Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com