ADVERTISEMENT

ശബരിമല സന്നിധാനത്ത് ശ്രീകോവിലിൽ മേൽശാന്തിയും കീഴ്ശാന്തിമാരും പരികർമികളും ചേർന്ന് ‘ഹരിവരാസനം’ പാടി അയ്യപ്പസ്വാമിയെ ഉറക്കുകയായി. കീർത്തനം പുരോഗമിക്കവേ, വിളക്കുകൾ ഓരോന്നായി അണച്ച് പിന്നിലേക്കു നടന്ന് അവർ സോപാനപ്പടിയിറങ്ങും, നടയടയ്ക്കും. പതിനെട്ടാംപടിക്കു താഴെയും ചുറ്റുവട്ടത്തും മരക്കൂട്ടത്തിലും ഒക്കെ ദേവന്റെ ഉറക്കം അറിയിക്കാനെന്നവണ്ണം ഗന്ധർവശബ്ദത്തിൽ ആ പാട്ട് കാട്ടിലലയുന്നു.

 

നൂറാണ്ട് തികയുന്നതേയുള്ളൂ ഈ കീർത്തനത്തിന്. ശബരിമലയിൽ മുഴങ്ങുന്ന ഹരിവരാസനം എന്ന കീർത്തനത്തിന്റെ രചന നിർവഹിച്ചത് പുറക്കാട് കോന്നകത്ത് ജാനകിയമ്മയാണ് എന്ന് അവരുടെ മക്കളായ ഭാരതിയമ്മയും ബാലാമണിയമ്മയുമാണു ലോകത്തെ അറിയിക്കുന്നത്. അതിനു മുൻപ് രാമനാഥപുരം കുമ്പക്കുടി കുളത്തൂർ ശ്രീനിവാസ അയ്യർ എന്ന കുളത്തൂർ അയ്യർ രചിച്ച കീർത്തനമാണിതെന്നാണ് വിശ്വസിച്ചിരുന്നത്. പിൽക്കാലത്ത് ‘ഹരിവരാസനം വിശ്വമോഹനം’ എന്ന കീർത്തനസമാഹാരം ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇദ്ദേഹം രചയിതാവല്ല, സമ്പാദകൻ മാത്രമാണെന്നറിയുന്നത്.1963 നവംബറിൽ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോ പുറത്തിറക്കിയ സമാഹാരത്തിന്റെ 78–ാം പേജിൽ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ കീർത്തനം അച്ചടിച്ചിട്ടുള്ളതിലാണ് ‘സമ്പാദകൻ’ എന്ന് കുമ്പക്കുടി കുളത്തൂർ അയ്യരുടെ പേര് ചേർത്തിരിക്കുന്നത്.

 

നൂറ്റാണ്ടു തികയുന്ന 2023ൽ ‘ഹരിവരാസന’ത്തിന്റെ സന്ദേശം ലോകമെങ്ങും എത്തിക്കുന്ന അതിബൃഹത്തായ പദ്ധതിക്ക് തുടക്കമായിക്കഴിഞ്ഞു.

 

കാനനക്ഷേത്രത്തിലേക്ക് ആളിത്ര ഒഴുകാതിരുന്ന കാലം. കഠിനവ്രതമെടുത്ത്, കാട്ടുമൃഗഭീതിയെ മറികടന്ന് അപൂർവംപേർ വന്നുപോയിരുന്ന കാലം. ആലപ്പുഴയിൽ നിന്ന് വി.ആർ. ഗോപാലമേനോൻ എന്നൊരു പരമഭക്തൻ സ്ഥിരം സന്ദർശകനാണ്. പലപ്പോഴും അദ്ദേഹം സന്നിധാനത്ത് തങ്ങുകയും ചെയ്യും. മാവേലിക്കരയിൽനിന്നുള്ള ഈശ്വരൻ നമ്പൂതിരിയാണ് അന്നു മേൽശാന്തി. അത്താഴപൂജയ്ക്കു ശേഷം മേനോൻ ഹരിഹരസുതാഷ്ടകം മനോഹരമായി ആലപിക്കും. ‘‘ഹരിവരാസനം വിശ്വമോഹനം’’ എന്നു തുടങ്ങി എട്ടുശ്ലോകങ്ങളിൽ, 32വരികളിൽ, 108 വാക്കുകളിൽ, 352 അക്ഷരങ്ങളിൽ ഹരിഹരാത്മജനായ ദേവനെ സ്തുതിക്കുന്ന മനോഹര കീർത്തനം. അതു മേൽശാന്തിയുടെയും മനംകവർന്നു. മേനോന്റെ മരണശേഷം ഹരിവരാസനം പാടി അയ്യപ്പസ്വാമിയെ ഉറക്കുന്ന ചുമതല ഈശ്വരൻ നമ്പൂതിരി ഏറ്റെടുത്തു. മുടക്കമില്ലാത്ത ഒരാചാരത്തിനു തുടക്കമായി.

 

sabarimala-janaki-amma
ശബരിമല, കോന്നകത്ത് ജാനകിയമ്മ (ഫയൽ ചിത്രം)

ഭക്തിസിനിമകളുടെ നിർമാതാവായ മെരിലാൻഡ് സുബ്രഹ്മണ്യത്തിന്റെ മകൻ കാർത്തികേയനും സംഘവും ശബരിമലയിൽ മുഴങ്ങിയ ഈ കീർത്തനം ശ്രദ്ധിച്ചു. 1974ൽ ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിന്റെ ആലോചനകൾ പുരോഗമിക്കുമ്പോൾ വയലാറിന്റെ ഗാനങ്ങൾക്കൊപ്പം ‘ഹരിവരാസനവും’ ചിത്രത്തിൽ വേണമെന്ന് കാർത്തികേയനാണു നിർദേശിച്ചത്. ഇതിനു ദേവരാജൻ നൽകിയ ഈണത്തിനു പകരം ശബരിമലയിൽ പാടുന്ന അതേ ഈണം വേണമെന്നു ശഠിച്ചതും കാർത്തികേയനാണ്.

 

ദേവരാജനെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ചുമതല സുബ്രഹ്മണ്യം ഏറ്റെടുത്തു. അദ്ദേഹം വഴങ്ങിയതോടെ ശബരിമലയിൽ ഈ കീർത്തനം കേട്ടിട്ടുള്ള ആകാശവാണിയിലെ ഒരു ഗായകനെ മെരിലാൻഡ് സ്റ്റുഡിയോയിലെത്തിച്ച് റിക്കോർഡ് ചെയ്ത് ദേവരാജനു നൽകുകയായിരുന്നു.

 

മധ്യമാവതി രാഗത്തിൽ യേശുദാസിന്റെ ശബ്ദത്തിൽ ലോകം മുഴുവൻ കേട്ടുനിൽക്കാൻ പോകുന്ന ഉറക്കുപാട്ടിന്റെ പിറവി. 1975ലെ ജനപ്രീതിയും കലാമൂല്യവും ഉള്ള സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ‘സ്വാമി അയ്യപ്പ’ന്റെ ശിൽപികളെ ദേവസ്വം ബോർഡും ആദരിച്ചു. യേശുദാസിന്റെ ശബ്ദത്തിലുള്ള ‘ഹരിവരാസനം’ സന്നിധാനത്ത് നടയടയ്ക്കുമ്പോൾ കേൾപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.പി. മംഗലത്തുമഠം പ്രഖ്യാപിച്ചത് ഈ ചടങ്ങിലാണ്. സനിമയിലേതിൽനിന്നു ചില്ലറ ഭേദഗതികളോടെ ശബരിമലയ്ക്കായി യേശുദാസ് വീണ്ടും ഹരിവരാസനം ആലപിച്ചു.

 

ആരാണു ജാനകിയമ്മ?

 

ശബരിമലയിലെ വലിയ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്‌ണ അയ്യരുടെ മകളാണ് ജാനകിയമ്മ. പ്രശസ്ത പത്രപ്രവർത്തകനായിരുന്ന എം. ശിവറാം സഹോദരനാണ്.

 

1893ൽ ജനിച്ച ജാനകിയമ്മ പിതാവിൽനിന്ന് അറിഞ്ഞ അയ്യപ്പമാഹാത്മ്യങ്ങൾ കീർത്തനമാക്കുന്നത് ശീലമാക്കിയിരുന്നു.1923ൽ മുപ്പതാം വയസ്സിലാണ് ഹരിവരാസനം എഴുതിയത്. അന്ന് അവർ ആറാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. പിറന്ന കുഞ്ഞിന് ‘അയ്യപ്പൻ’ എന്നു പേരിടുകയും ചെയ്‌തു. കുട്ടനാട്ടിലെ കൃഷിക്കാരനായ ശങ്കരപ്പണിക്കരായിരുന്നു ഭർത്താവ്. കൃഷി നശിച്ച് കടം കയറി 1935 ൽ പുറക്കാട്ടുനിന്ന് വിറ്റുപെറുക്കി ആ കുടുംബം ശാസ്‌താംകോട്ടയിലേക്കു മാറി.

 

മകളെഴുതിയ കീർത്തനം അനന്തകൃഷ്ണ അയ്യർ കാണിക്കയായി ശബരിമലയിൽ നടയ്‌ക്കുവച്ചുവത്രെ. പുറക്കാട്ട് ശിവക്ഷേത്രത്തിലെ ഭജനക്കാരിലൊരാൾ പിന്നീട് ജാനകിയമ്മയിൽനിന്നു കീർത്തനം പകർത്തിയെടുത്ത് പഠിച്ചു. കോന്നകത്തു വീടിന്റെ തെക്കുവശത്തെ ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഭജനസംഘമാണ് ആദ്യമായി ‘ഹരിവരാസനം’ പാടിയതെന്നു പറയപ്പെടുന്നു. ശാസ്‌താംകോട്ടയിലേക്കു താമസം മാറ്റിയപ്പോഴും ജാനകിയമ്മ ‘ഹരിവരാസനം’ ഉപേക്ഷിച്ചില്ലെന്നും ശാസ്‌താംകോട്ട ക്ഷേത്രം സന്ദർശിച്ചു മലയ്‌ക്കു പോയിരുന്ന ‘കല്ലടസംഘം’ അത് ഏറ്റെടുത്തെന്നും ജാനകിയമ്മയുടെ പിന്മുറക്കാർ പറയുന്നു.

 

ഹരിവരാസന കീർത്തനം എഴുതുമ്പോൾ ജാനകിയമ്മ താമസിച്ചിരുന്ന തറവാട് ഇപ്പോഴും അമ്പലപ്പുഴ പുറക്കാട് തീരത്തുണ്ട് .ചെമ്പകശേരി നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു അന്ന് പുറക്കാട്. അന്നത്തെ വീട് പല കൈ മറിഞ്ഞ് ഇന്ന് കോന്നകത്ത് ഷംസുദീൻ മകൻ നിസാമിന്റെ ഉടമസ്ഥതയിലാണ്. മുൻഭാഗത്ത് സിറ്റൗട്ട് മാത്രമാണ് പുതുതായുള്ളത്. ഓട് മേഞ്ഞ മേൽക്കൂര, ആഞ്ഞിലിത്തടിയിലെ മച്ച്, പഴയ ചായ്പ്, തടി അഴികൾ തുടങ്ങിയവയെല്ലാം കേടുകൂടാതെ ഇപ്പോഴുമുണ്ട്. (കടപ്പാട്: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ). സിനിമയിലൂടെ ഹരിവരാസനം കൂടുതൽ ജനകീയമാകുന്നതിനു മൂന്നു വർഷം മുൻപ് 1972ൽ ജാനകിയമ്മ അന്തരിച്ചു. മക്കൾ പറഞ്ഞ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ ജാനകിയമ്മതന്നെയാണ് ‘ഹരിവരാസന’ത്തിന്റെ രചയിതാവെന്ന് വിശ്വസിച്ചുപോരുകയാണ് ലോകം.

 

English Summary: Significance of Lord Ayyappa Harivarasanam Song / Manorama Astrology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com