ADVERTISEMENT

കാലം കസവുപുടവയുടുക്കുന്ന കാലം. വേനൽമഴയിൽ കുളിച്ചു തോർത്തിയ ഇലച്ചാർത്തുകളുടെ ഇരുൾമുടി തൊട്ട് കണിക്കൊന്ന ചാർത്തുന്ന കാതിൽപ്പൂവ് ; കാടിന്റെ കർണാഭരണം. കണിവെള്ളരിക്കുപോലും കണക്കിലേറെ പൊൻനിറമാണ് മേടം എത്തുമ്പോൾ.

കണ്ടു നിന്നാൽ രസമാണ് പ്രകൃതിയുടെ ഒരുക്കമത്രയും. കുംഭംമീനത്തിലെ വിരഹതാപത്തിനിടെയെപ്പോഴോ മഴയും മണ്ണും കണ്ടുമുട്ടിയിരുന്നു. കത്തിനിന്ന വൃക്ഷത്തലപ്പുകളിലൂടെ മേഘമേളത്തിന്റെ അകമ്പടിയിലെഴുന്നള്ളി ആകാശഗന്ധർവനെപ്പോലെ മഴ.

vishu-06

 

 

ഉള്ളിൽ ഉർവരതയുടെ കുളിരുപടർന്ന്   പുളകിതഗാത്രയായി ഭൂമി ;

പുതുമണ്ണിന്റെ മദിപ്പിക്കുന്ന ഗന്ധമായിരുന്നു അന്നു കാറ്റിന്.

മാങ്ങ,ചക്ക, മരംനിറയെ പൂവ്...

കാട്ടിറമ്പിലെ പേരറിയാ മരങ്ങൾ നിറങ്ങൾ ചൂടി വിളങ്ങി.

കാർവർണന്റെ കേശാലങ്കാരപ്പീലി കാടിനുമേൽ തിളങ്ങി.

മാന്തളിരിൽ മദിച്ചുപാടിയ കുയിൽ മറ്റെങ്ങോ പോയി,

പകരം മറ്റൊന്നു വന്നു. വിളിക്കു കാതോർത്താൽ "വിത്തും കൈക്കോട്ടും " എന്നോർമിപ്പിക്കുന്ന വിഷുപ്പക്ഷി. 

vishu-04

അതിലുണർന്ന് കർഷകൻ വിത്തൊരുക്കി. അതു കണ്ടും പക്ഷി പാടി .

പാടങ്ങളൊരുങ്ങി, വിഷു വന്നു.

 

VISHU

സമൃദ്ധിയുടെ കണിക്കാഴ്ചയൊരുക്കി മേടം പിറക്കുന്നു. മേടം ഒന്നാണ് വിഷുവത് അഥവാ രാപകലുകൾ തുല്യമായ ദിവസം. സൂര്യൻ മീനം രാശിയിൽ നിന്നു മേടം രാശിയിലേക്കു കടക്കും ഇതിന്റെ തലേന്നാൾ.

 

ഭാരതീയ ജ്യോതിശ്ശാസ്ത്ര പ്രകാരം ചാന്ദ്രവർഷത്തിലെ ആദ്യ സൂര്യസംക്രമം മേടവിഷുവിനാണ്. അന്ന് നേരേ കിഴക്കാണ് സൂര്യോദയം.

vishu-01

രാവണനെ ഭയന്ന് രാവണന്റെ മരണം വരെ അൽപം ചരിഞ്ഞാണ് സൂര്യൻ ഉദിച്ചിരുന്നതെന്നും രാവണവധത്തിനു ശേഷം നേരേ കിഴക്കുദിച്ചത് വിഷുദിവസം ആയിരുന്നെന്നും ഒരു ഐതിഹ്യമുണ്ട്.

 

ഉത്തരഭാരതത്തിൽ ഈ ആഘോഷ ദിവസം " ബിഹു "വും ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിൽ " ഉഗാദി'യും ആണ്.

ഉദയത്തിന്റെ , ഉർവരതയുടെ , സമൃദ്ധിയുടെ, സദ്ഫലത്തിന്റെ, പ്രതീക്ഷയുടെ,ഐശ്വര്യത്തിന്റെ എല്ലാം ഉത്സവമാണ് വിഷു.

അതിന്റെ ആഹ്ലാദം നിറച്ച് , നല്ലതിനായി പ്രാർഥിച്ച് കണ്ണനും കണ്ണിനും കണിയൊരുക്കും കേരളത്തിലെ ഗൃഹങ്ങളിൽ.

അതു കണ്ടാണ് വിഷുദിനത്തിലേക്കുണരുക.

 

വിളക്കിനു മുന്നിലെ കണിയിൽ കണ്ണന്റെ ചിരി.ഓട്ടുരുളിയിൽ

കണിക്കൊന്ന, വെള്ളരിക്ക, ഗ്രന്ഥം, സ്വർണം, വാൽക്കണ്ണാടി,

അലക്കിയ മുണ്ട്, നാളീകേരം, മാങ്ങ, പഴം,പണം, ചക്ക, അരി,

സിന്ദൂരച്ചെപ്പ്...സമൃദ്ധിയുടെ തിളക്കം.

കാലം വസന്ത–ചൈത്രം .

vishu-02

കലിയുഗത്തിന്റെ ആരംഭവും വിഷുദിനത്തിലത്രെ.

ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതു വിഷുദിനത്തിലാണെന്നും

സങ്കൽപം.കഥകളുടെ ഭൂമികയെയും ഉർവരതയാൽ

നിറയ്ക്കുകയാണല്ലോ വിഷു!

 

കവി യാത്രയായിട്ടും കവിത മായുന്നില്ല :

"കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ എനിയ്ക്കാവതില്ലേ  പൂക്കാതിരിക്കാൻ " .

അത്രമേൽ ആഹ്ലാദം ചൊരിയുന്ന കൊന്നപ്പൂങ്കല കണ്ടാൽ മനസ്സുകൊണ്ട് അതിൽ മുഖം ചേർക്കാതെ പറ്റില്ല.... "വിഷുപ്പൊന്നേ , കണിക്കൊന്നേ..."

ഉർവരതയുടെ ഉത്സവത്തെ ആഘോഷമാക്കൂ; ആശംസ, സമൃദ്ധി നിറയാൻ പ്രാർഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com