ADVERTISEMENT

കാഞ്ഞങ്ങാട് കിഴക്കുംകര കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനഃപ്രതിഷ്ഠ കലശ ഉത്സവത്തിന് തുടക്കമായി. വടക്കേ മലബാറിലെ പ്രസിദ്ധവും 7 നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രമാണിത്. മതസൗഹാര്‍ദത്തിന് പേരു കേട്ട ഇടം. 700 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് കൃഷ്ണ ശിലയില്‍ പുനര്‍ നിര്‍മിച്ചത്. 14 മാസം കൊണ്ടാണ് നിര്‍മാണ പ്രവർത്തികള്‍ പൂര്‍ത്തിയാക്കിയത്. 2 കോടി രൂപയാണ് ക്ഷേത്ര നവീകരണത്തിനായി ചെലവിട്ടത്. ക്ഷേത്ര പരിധിയിലെ മുച്ചിലോട്ട്, പുതിയ വളപ്പ്, നെല്ലിക്കാട്ട്, പുതിയകണ്ടം, മാക്കരംകോട്ട്, ചിത്താരി, മഡിയന്‍, മധുരക്കാട്, ആലയി, പുല്ലൂര്‍, ആലംപാടി, പേരൂര്‍, കള്ളാര്‍ എന്നീ 13 ഏരിയകളിലെ സമുദായ അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് പുനര്‍ നിര്‍മാണത്തിന് പിന്നില്‍. മുച്ചിലോട്ട് ഭഗവതിയുടെയും പരിവാര ദേവീ ദേവന്മാരുടെയും പുനഃപ്രതിഷ്ഠ ആണ് തന്ത്രി സുബ്രഹ്മണ്യന്‍ വാരിക്കാട്ട് തായരുടെ കാര്‍മിത്വത്തില്‍ നടക്കുന്നത്. ക്ഷേത്രത്തില്‍ പുതിയതായി പണി തീര്‍ത്ത മേല്‍മാടം, മണിക്കിണര്‍, ഭണ്ഡാരം, നടപ്പന്തല്‍ എന്നിവയുടെ സമര്‍പ്പണം ജൂണ്‍ 14ന് നടന്നു. 

 

ഉത്സവ ചടങ്ങുകള്‍

ജൂൺ 24 രാവിലെ മുതൽ വിവിധ താന്ത്രിക കർമങ്ങൾക്ക് തുടക്കമായി. നാളെ രാവിലെ മുതൽ വിവിധ താന്ത്രിക കർമങ്ങൾ. വൈകിട്ട് 7ന് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ. 25ന് വൈകിട്ട് 6ന് മഡിയൻ രാധാകൃഷ്ണ മാരാർ, മഡിയൻ ശ്രീധര മാരാർ എന്നിവരുടെ ഇരട്ട തായമ്പക, 7ന് വിവിധ കലാപരിപാടികൾ. 26ന് രാവിലെ വിവിധ താന്ത്രിക കർമങ്ങൾ, വൈകിട്ട് 7ന് വിവിധ കലാപരിപാടികൾ. 28ന് രാവിലെ മഹാഗണപതി ഹോമം, അധിവാസം വിടർത്തി പൂജ എന്നിവ നടക്കും. 6.10 മുതൽ മുച്ചിലോട്ട് ഭഗവതിയുടെയും പരിവാര ദേവന്മാരുടെയും പ്രതിഷ്ഠാ കർമം നടക്കും. ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും അന്നദാനം ഉണ്ടാകും. 

 

∙ ക്ഷേത്ര ഐതിഹ്യം

Kanhangad Kallyal Muchilot Bhagavathi Temple Festival
കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ വിഷ്ണു മൂർത്തിയുടെ ഉപ ദേവ സ്ഥാനം

തൃക്കണ്ണാട് ക്ഷേത്ര സ്ഥാനികനായ പെരിയോടി നായരച്ഛന് ക്ഷേത്ര ആചാരങ്ങളിൽ പിഴവുണ്ടായി. ഇതിൽ കോപം പൂണ്ട തൃക്കണ്ണാടപ്പനും കീഴൂർ ശാസ്താവും നാട്ടുകൂട്ടങ്ങളും അച്ഛന് ഭ്രഷ്ട് കൽപിച്ചു. ഇതോടെ ദുഖിതനും രോഗിയുമായി തീർന്ന നായരച്ഛൻ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ എത്തി. അവിടെ ഭജനമിരുന്ന അച്ഛന് മൂന്നാം ദിവസം ഭഗവത് ദർശനം കിട്ടി. തുടർന്നു ഇദ്ദേഹം കരിവെള്ളൂരിൽ ആദി മുച്ചിലോട്ട് കാവിലെത്തി ദേവി സന്നിധിയിൽ ഭജനമിരുന്നു. അവിടെ അച്ഛന് സ്വപ്ന രൂപേണ ദേവി കടാക്ഷം ഉണ്ടായി. പിന്നീട് നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. രോഗ മുക്തി നേടിയ അച്ഛൻ യാത്രാമധ്യേ കാഞ്ഞങ്ങാട്ട് അതിയാൽ തറ എന്ന സ്ഥലത്ത് എത്തി. യാത്രാ ക്ഷീണം തീർക്കുന്നതിനായി വഴിയരികിൽ കണ്ട കുളത്തിൽ കുളിച്ച് ശുദ്ധി വരുത്തിയ ശേഷം വിശ്രമിച്ചു. ഇതിനിടെ ദാഹം അനുഭവപ്പെട്ടു. കുളത്തിനടുത്ത് താമസിച്ചിരുന്ന കല്യാൽ മുസ്‌ലിം തറവാട് അംഗമായ അലിയോടു ഇവിടെ ഇല്ലങ്ങളോ ക്ഷേത്രങ്ങളോ ഉണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞു. 

 

തൊട്ടടുത്ത് ഒരു ശിവക്ഷേത്രം ഉണ്ടെന്നും ക്ഷേത്ര കിണറിൽ നിന്ന് അച്ഛന് വെള്ളം കോരി കുടിക്കാം എന്നും പറഞ്ഞ് വെള്ളം കോരുന്നതിനുള്ള പാനിയും കയറും കൊടുത്ത് അലി പടിഞ്ഞാറ് ഭാഗത്തേക്ക് നടന്നു. നിത്യ പൂജ മുടങ്ങി നാശത്തിന്റെ വക്കിലായിരുന്ന ക്ഷേത്രത്തിലെത്തിയ പെരിയോടിയച്ഛൻ അലി കൊടുത്ത പാനിയും കയറും ഉപയോഗിച്ച് ക്ഷേത്ര കിണറിൽ നിന്നു വെള്ളം കോരി കുടിച്ച് ദാഹം തീർത്തു. പിന്നീട് കുടയും വടിയും സമീപത്ത് അരയാൽ തറയിൽ വച്ച് മയങ്ങി. നിദ്രയിൽ നിന്നു ഉണർന്ന് യാത്ര തുടരാന്‍ വേണ്ടി ഓലക്കുടയും വടിയും എടുക്കാൻ ശ്രമിച്ചെങ്കിലും അവ ഇളയ്ക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഓലക്കുടയിലെ അസാധാരണമായ ശക്തി തിരിച്ചറിഞ്ഞ നായരച്ഛൻ ചുറ്റുവട്ടത്തിലേക്ക് കണ്ണോടിച്ചപ്പോൾ അങ്ങ് അകലെ ഒരു പെൺകുട്ടി ഉണക്കാനിട്ടിരുന്ന തേങ്ങയ്ക്ക് കാവൽ നിൽക്കുന്നത് കണ്ടു. ആ പെൺകുട്ടിയെ അച്ഛൻ ആൽമര ചുവട്ടിലേക്ക് വിളിച്ചു കൊണ്ടുവരികയും കുട വച്ചിടത്ത് ദീപം തെളിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

 

വാണിയ സമുദായത്തിൽപ്പെട്ട ഈ കുട്ടി ദീപം തെളിയിച്ചതോടെ ആൽമരച്ചുവട്ടിലെ കുട ഇളക്കാൻ കഴിയുകയും വടിയും കുടയും എടുത്ത് അച്ഛൻ യാത്രയാവുകയും ചെയ്തു. തുടർന്ന് ദീപം വച്ച കുട്ടി വീട്ടിലെത്താൻ വൈകിയപ്പോൾ മാതാപിതാക്കൾ കുട്ടിയെ അന്വേഷിച്ച് അവിടെ എത്തുകയും അവളെ ശകാരിക്കുകയും ചെയ്തു. ഇതിനിടയിൽ അലി അവിടെ എത്തുകയും അവരെ സമാധാനിപ്പിക്കുകയും ഉണ്ടായ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും കെടാതെ നിൽക്കുന്ന ഈ ദീപത്തിന്റെ പ്രകാശ വലയം നാട്ടുകാരിൽ അത്ഭുതമുളവാക്കി. ജ്യോതിഷ പ്രശ്നത്തില്‍ ഇവിടം മുച്ചിലോട്ട് ഭഗവതിയുടെ തിരുസാന്നിധ്യം കാണുകയും ചെയ്തു. അങ്ങനെ പ്രദേശത്തെ ജന്മികളായ പനയന്തട്ട നായന്മാരും വാണിയ സമുദായക്കാരും ഒത്തു ചേർന്ന് ക്ഷേത്രം നിർമിക്കുകയും മുച്ചിലോട്ട് ഭഗവതിയെ കുടിയിരുത്തുകയും ചെയ്തു എന്നാണ് ഐതിഹ്യം...

 

∙ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു

പുനഃപ്രതിഷ്ഠ കലശ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ സ്വാഭാവിക ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് ക്ഷേത്ര പുനർ നിർമാണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ജില്ലാ ഫോറസ്റ്റ് ഓഫിസിന്റെ സഹകരണത്തോടെ ആണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. കൂവളത്തിന്റെ തൈ നട്ടു ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ ആണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മനോരമയുടെ ഭൂമിക്കൊരു കുട പദ്ധതിയുടെ ഭാഗമായി നട്ട കണിക്കൊന്ന ഇന്ന് വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന കാഴ്ചയും മനോഹരമാണ്. 

 

∙ ക്ഷേത്ര ഭാരവാഹികളും ആഘോഷ കമ്മിറ്റിയും 

കെ.വേണുഗോപാലൻ നമ്പ്യാർ (ആഘോഷ കമ്മിറ്റി ചെയര്‍മാന്‍), പി.പി.കുഞ്ഞിക്കണ്ണന്‍ നായര്‍ പനയന്തട്ട തറവാട് (ക്ഷേത്ര കോയ്മ), സുരേഷ് അന്തിത്തിരിയന്‍, കുമാരന്‍ കോമരം (ക്ഷേത്ര വല്യച്ഛന്‍), സി.പി.കുഞ്ഞിനാരായണന്‍ (നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍), സി.വി.ഗംഗാധരന്‍ ആലമ്പാടി (ക്ഷേത്ര കേന്ദ്ര ഭരണ സമിതി പ്രസിഡന്റ്), മോഹനന്‍ നെല്ലിക്കാട്ട് (ക്ഷേത്ര കേന്ദ്ര ഭരണ സമിതി സെക്രട്ടറി), ഒ.ചന്തുക്കുട്ടി മാക്കരംകോട്ട് ( ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍‍), രത്നാകരൻ മുച്ചിലോട്ട് (പുനർ നിർമാണ കമ്മിറ്റി കൺവീനർ), റെജി നിത്യാനന്ദ (നിർമാണ കമ്മിറ്റി ട്രഷറർ). 

 

Content Summary:  Kanhangad Kallyal Muchilot Bhagavathi Temple Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com