ADVERTISEMENT

പിള്ളേരോണമോ? പിള്ളേർക്കു മാത്രമായി എന്ത് ഓണം എന്നു ചോദിക്കാൻ വരട്ടെ. അങ്ങനെയും ഒരു ഓണമുണ്ട്. ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓർമകളുണർത്തുന്ന പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ പിള്ളേരോണം ഓഗസ്റ്റ് 02 ബുധനാഴ്ചയായ ഇന്നാണ്.

 

ഓണം പോലെ പിള്ളേരോണവും

തിരുവോണ ദിനം പോലെ കോടിയണിഞ്ഞു സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും ആചരിക്കുന്നത്. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നത്രേ.ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പക്ഷമുണ്ട്. 

 

ആവണിയവിട്ടവും ഇത് തന്നെ

കുട്ടികളുടെ ഓണമായ കർക്കടകത്തിലെ  പിള്ളേരോണം  ആവണിയവിട്ടം എന്നും അറിയപ്പെടുന്നു.  ഈ ദിവസം ആണ് ആചാര വിധിപ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്‌മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകളുണ്ടാവും. ഒരു സംവൽസരത്തിന്റെ പാപദോഷങ്ങൾ പൂണൂലിനൊപ്പം ജലത്തിൽ നിമജ്‌ജനം ചെയ്യുന്നു എന്നാണ് വിശ്വാസം. പുതിയ കർമങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീകമാണ് പുതിയ പൂണൂൽ ധരിക്കൽ.

 

ആവാം കുട്ടിപൂക്കളം

തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളം ഒരുക്കുന്ന പതിവുണ്ട്. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ഈ ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന്  കൈകളിൽ മൈലാഞ്ചി അണിയുന്ന പതിവും ഉണ്ട്. 

 

തൃക്കാക്കരയപ്പനും പിള്ളേരോണവും

വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തില‌െ ഓണാഘോഷങ്ങൾ കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു. ഇവിടെ ക്ഷേത്രോൽസവത്തിൽ പങ്കുകൊള്ളാത്തവർ പിന്നീടു വരുന്ന അത്തം മുതല്‍ പത്തു ദിവസം തൃക്കാക്കരയപ്പനെ വച്ച് ആഘോഷം നടത്തണമെന്നായിരുന്നു രാജാവായിരുന്ന പെരുമാളുടെ കൽപന. തൃക്കാക്കരയപ്പന്റെ തിരുനാളായി തിരുവോണം കൊണ്ടാടാനും ആവശ്യപ്പെട്ടു. തിരുവോണത്തിന് 28 ദിവസം മുൻപുള്ള പിള്ളേരോണവും 28 ദിവസത്തിനു ശേഷമുള്ള 28–ാം ഓണവുമൊക്കെ മലയാളിക്ക് ഒരുകാലത്ത് ആഘോഷമായിരുന്നു.

 

അണിഞ്ഞൊരുങ്ങാം വരാനുള്ള സമൃദ്ധിക്കായ്

ദുരിതവും പട്ടിണിയും നിറഞ്ഞ കർക്കടകത്തിന്റെ കറുത്ത നാളുകൾ ഒരു കാലത്ത് മലയാളിക്കുണ്ടായിരുന്നു. വിശപ്പടക്കി കർക്കടക മഴയെയും ശപിച്ച് ഉറങ്ങുന്ന ബാല്യങ്ങൾ കാത്തിരുന്നത് പിള്ളേരോണമാണ്. വരാനിരിക്കുന്ന സമൃദ്ധിക്കു വേണ്ടി അണിഞ്ഞൊരുങ്ങാൻ ഒരു ദിനം. പിള്ളയോണം എന്നും വിളിച്ചിരുന്ന ഇൗ ദിവസമായിരുന്നു വയറു നിറയെ ചോറും കറികളും വിളമ്പിയിരുന്നത്. പഞ്ഞം നിറഞ്ഞ ദിവസങ്ങളില്‍ ഒട്ടിക്കിടന്ന വയറുകള്‍ ഒന്നുണരും. പിന്നെ ആ രുചി നാവിൻതുമ്പിൽ നിന്നു ചോരാതെ കാത്തിരിക്കും. തിരുവോണത്തിനായി. കുഞ്ഞുങ്ങളുടെ ആവേശം കണ്ട് മാതാപിതാക്കളും ഉണരും. ഓണത്തിനായി ഒരുങ്ങും.ഓണത്തിന്റെ വരവറിയിച്ചുകൊണ്ടുള്ള പിള്ളേരോണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാണ്. അതിൽ പുതു തലമുറയെയും ഭാഗമാക്കുക.

 

Content Highlights: Pilleronam |Tradition | childhood | Children | Kerala | Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com