ADVERTISEMENT

ഗരുഡന്റെ വരവോടെ നാഗാസ്ത്രബന്ധനം ക്ഷണനേരത്തിൽ ഇല്ലാതെയായി. ഏഴു സമുദ്രങ്ങളും ഏഴു പർവതങ്ങളും കടന്ന് സുവർണാദ്രിപോലെയാണ് സർപ്പനാശകനായ ഗരുഡൻ പറന്നെത്തിയത്. ഇന്ദ്രജിത്ത് വീട്ടിലെത്തുംമുൻപേ വാനരപ്പട വീണ്ടും യുദ്ധത്തിനിറങ്ങിയെന്ന വാർത്ത രാവണനെ അദ്ഭുതപ്പെടുത്തുന്നു. സേനാനായകരിലൊരാളായ ധൂമ്രാക്ഷനാണ് പടനയിക്കാനുള്ള നിയോഗം. ഹനുമാനെ ഗദകൊണ്ടു ഹനിക്കാമെന്നു ധരിച്ച് അത്യധികം ആത്മവിശ്വാസത്തോടെ പോരാടിയ അയാൾ ഹനുമാന്റെ ഏറുകൊണ്ട് ചാകുന്നു. അടുത്തതായി പടനയിച്ചെത്തുന്നത് വജ്രദംഷ്ട്രനാണ്. അംഗദനാൽ അയാൾക്കു മൃത്യുലോകം.

പിന്നാലെ പടനയിച്ചെത്തിയ അകമ്പനനെ ഹനുമാൻ കാലപുരിക്കയച്ചു. നീലനുമായുള്ള ദ്വന്ദ്വയുദ്ധത്തിൽ പ്രഹസ്തനും മരിക്കുന്നതോടെ രാവണൻ വല്ലാതെ പതറുന്നു. ആയിരം കുതിരകളെ പൂട്ടിയ തേരിൽ രാവണന്റെ വരവാണ്. തനിക്കുനേരെ വരുന്ന വീരന്മാർ ആരെല്ലാമെന്ന് ശ്രീരാമചന്ദ്രൻ വിഭീഷണനോട് ആരായുന്നു. രാവണന്റെ ആക്രമണവീര്യത്തിൽ പതറി വാനരന്മാർ ശ്രീരാമചന്ദ്രന്റെ കാൽക്കൽ അഭയംതേടുന്നു. രാവണനോടു യുദ്ധത്തിന് അനുമതി തേടുന്ന ലക്ഷ്മണനെ ശ്രീരാമൻ തൽക്കാലം വേണ്ടെന്നു നിരുത്സാഹപ്പെടുത്തുകയാണ്.

തേർത്തടത്തിൽ ചാടിക്കയറി രാക്ഷസരാജനെ പ്രഹരിച്ച ഹനുമാൻ തിരിച്ചടിയേറ്റ് മോഹാലസ്യപ്പെട്ടു. തന്നോടേറ്റ നീലനെയും രാവണൻ വീഴ്ത്തി. വേൽ ശരീരത്തിലേറ്റ് ലക്ഷ്മണനും നിലംപതിക്കുന്നു. രാവണൻ ശ്രമിച്ചിട്ട് അനക്കാനാവാത്ത ലക്ഷ്മണന്റെ ശരീരം ഹനുമാൻ അനായാസേന തോളിലേറ്റി. രാമനു തുല്യമായ ശക്തിയോടെ രാവണനും പൊരുതുകയാണ്. സമുദ്രം ഇളകിമറിയുന്നത്ര ഘോരയുദ്ധം. വിജയം നിശ്ചയമായ വേളയിലും ശ്രീരാമൻ രാവണനെ തൽക്കാലം വിട്ടയക്കുകയാണ്.

 

Content Highlights: Ramayana Kanda | Ramayana Parayana | Ramayana Masam | Hanuman | Ravanan | Day 28 | Manorama Astrology | Astrology News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com