ADVERTISEMENT

കാഞ്ഞങ്ങാട് ∙ ഐശ്വര്യത്തിന്റെ പൊന്നിൻ ചിങ്ങം പിറന്നതോടെ കർക്കടക തെയ്യങ്ങളും പടിയിറങ്ങി. ഇനി നാടെങ്ങും പൂവിളി ഉയരും. വീട്ടുമുറ്റങ്ങളില്‍ പൂക്കളം വിടരും. പിന്നെ പൊന്നോണം വരെ പ്രതീക്ഷയുടെ കാത്തിരിപ്പ്. പഞ്ഞ മാസത്തിന്റെ ആധി, വ്യാധികള്‍ അകറ്റാൻ വേണ്ടിയാണ് കർക്കടക തെയ്യങ്ങൾ വീടുകളിൽ എത്തുന്നത്. മലബാറിലെ സംക്രമ നാളായ ഇന്നലെ രാവിലെ അള്ളട സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്ന മഡിയൻ കൂലോം ക്ഷേത്രമുറ്റത്ത് ആടി മാസ തെയ്യങ്ങൾ സംഗമിച്ചു. 

Karkidaka Theyyam
ചിത്രം: ബാലകൃഷ്ണൻ പാലക്കി

 

ആടി, വേടൻ, ഗളിഞ്ചൻ എന്നീ തെയ്യങ്ങളുടെ ദേശ സഞ്ചാരത്തിന് സമാപനം കുറിച്ചാണ് ചടങ്ങ് നടന്നത്. രാവിലെ ക്ഷേത്ര നടയില്‍ എത്തിയ തെയ്യങ്ങളെ ചങ്ങല വട്ടയിൽ തിരി തെളിച്ചു വച്ചു പ്രധാന പൂപ്പറിയൻ വരവേറ്റു. പ്രധാന അച്ഛന്മാര്‍, ട്രസ്റ്റി അംഗങ്ങള്‍, കൂലോത്തെ പ്രധാന തെയ്യമായ ക്ഷേത്രപാലകന്റെ കോലധാരി മഡിയൻ ചിങ്കം, മഡിയന്‍ കര്‍ണമൂര്‍ത്തി, ഉദയവര്‍മ പെരുമലയന്‍, പുത്തൂരാന്‍ കലയപ്പാടി, നാട്ടുകാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. 

Karkidaka Theyyam
ചിത്രം: ബാലകൃഷ്ണൻ പാലക്കി

 

തെയ്യങ്ങള്‍ ഭണ്ഡാരം കാഴ്ച കണ്ട് മഞ്ഞക്കുറി തൊട്ടു. അധികാരികളോട് അനുവാദം ചോദിച്ചു. ഇതിന് ശേഷം ക്ഷേത്ര നടയിൽ ഒന്നിച്ചു നൃത്തം വച്ചു. ആടിയും വേടനും ക്ഷേത്ര നടയില്‍ ‍ആടി. നാൽക്കത്തായ വിഭാഗം കെട്ടുന്ന ഗളിഞ്ചൻ തെയ്യം മതിൽ കെട്ടിന് പുറത്തും ആടി. ‍സംക്രമ ദിനത്തിൽ മൂന്ന് തെയ്യങ്ങളും മഡിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ എത്തി ആടണം എന്നത് പണ്ടു കാലം മുതലേ ഉള്ള ആചാരം ആണെന്നു പഴമക്കാർ പറയുന്നു. 

 

കൂലോത്തെ ആട്ടം കഴിഞ്ഞു പ്രദേശത്തെ പ്രധാന തറവാടുകളായ കണ്ണച്ചം വീട്, തായത്ത് വീട്, കേക്കടവൻ തറവാട്, പാറ്റേൻ വീട്, ചന്ദച്ചം വീട്, പൈനിങ്ങാൽ പയങ്ങപ്പാടൻ തറവാട്, പൂച്ചക്കാടൻ വീട്, മീത്തൽ വീട് എന്നിവിടങ്ങളിൽ ഒന്നിച്ച് ആടിയതിനു ശേഷം മറ്റു വീടുകളിലുമെത്തി. തറവാടുകളിൽ അന്തിത്തിരിയൻമാർ തെയ്യങ്ങളെ വരവേറ്റു. വീട്ടുമുറ്റങ്ങളിലെത്തിയ തെയ്യങ്ങളെ ഗുരുസി ഉഴിഞ്ഞു മറിച്ച് അരിയും നെല്ലും പണവും നൽകി യാത്രയാക്കി. ജില്ലയിലെ കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലും കർക്കടക തെയ്യങ്ങളുടെ സംഗമം നടക്കാറുണ്ട്. 

 

Content Highlights:  Karkidaka Theyyam | North Malabar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com