ADVERTISEMENT

ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ വ്രതമാണ് പ്രദോഷവ്രതം. പ്രദോഷവ്രതം കൊണ്ട് ദോഷങ്ങളെ ഇല്ലായ്മ ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നത്. ഏറ്റവും ലളിതമായതും എന്നാൽ ഫലപ്രാപ്തിയുള്ളതുമായ വ്രതമാണിത്. ത്രയോദശി തിഥി വരുന്ന ദിവസത്തെയാണ് പ്രദോഷമായി കണക്കാക്കുന്നത്. ഒരു മാസത്തിൽ രണ്ട് പ്രദോഷവ്രതമാണ് ഉള്ളത്. കറുത്ത പക്ഷത്തിലെതും, വെളുത്ത  പക്ഷത്തിലെതും. പ്രദോഷവ്രതം അനുഷ്ഠിച്ചാൽ ദശാ കാലവും ജാതകദോഷവും മൂലം ഉണ്ടാകുന്ന ദുരിതങ്ങൾ കുറയുമെന്നാണ് വിശ്വാസം.

2023 ഒക്ടോബർ 26 വ്യാഴാഴ്ചയാണ് ഈ മാസത്തിലെ രണ്ടാമത്തെ പ്രദോഷ വ്രതം. ശുക്ളപക്ഷ പ്രദോഷവ്രതം, ഗുരു പ്രദോഷവ്രതം. സന്താന സൗഭാഗ്യം, ദുഃഖ ശമനം, ദാരിദ്ര്യ ശമനം, ആയുരാരോഗ്യം, ഐശ്വര്യം, കീർത്തി എന്നിവയ്ക്കാണ് പ്രദോഷവ്രതം അനുഷ്ഠിക്കുന്നത്.പ്രദോഷ സന്ധ്യയിൽ പരമശിവൻ പാർവതി ദേവിയുടെ സാമീപ്യത്തിൽ നടരാജനായി നൃത്തം ചെയ്യുകയും സകല ദേവീദേവന്മാരും പ്രത്യക്ഷപ്പെടുകയും ചെയ്തുവെന്നും അതുകൊണ്ട് ഈ വ്രതം എടുത്താൽ സകല ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും എന്നുമാണ് വിശ്വാസം.

ഉമാ മഹേശ്വരന്മാർ ഏറ്റവും സന്തോഷകരമായി ഇരിക്കുന്ന പ്രദോഷ സന്ധ്യയിൽ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ശിവപുരാണവും ശിവഭജനവും ഹാലാസ മാഹാത്മ്യം പാരായണം ചെയ്യുന്നതും ഉത്തമം ആയിരിക്കും. പഞ്ചാക്ഷരീമന്ത്രവും ശിവപഞ്ചാക്ഷരി സ്‌തോത്രവും ശിവസഹസ്രനാമവും ശിവാഷ്ടകവും ജപിച്ചു കൊണ്ട് പ്രദോഷദിനം മുഴുവൻ ശിവ ഭഗവാനെ ഭജിക്കണം. കൂടാതെ പ്രദോഷവ്രതം അനുഷ്ഠിക്കുന്നവർ തലേദിവസം ഒരിക്കലൂണ് മാത്രമേ ആകാവൂ.

പ്രദോഷ ദിനത്തിൽ രാവിലെ കുളിച്ചു ശുദ്ധിയായി വിളക്ക് കൊളുത്തി പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്ര ദർശനം നടത്തുകയും ഭഗവാന് കൂവളമാലയും എണ്ണയും സമർപ്പിക്കുകയും  ജലധാര നടത്തുകയും ചെയ്യണം. പകൽ മുഴുവൻ ഉപവസിക്കുന്നത് തന്നെയാണ് നല്ലത് എങ്കിലും അതിന് സാധിക്കാത്തവർക്ക് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നേദ്യ ചോർ കഴിക്കാം. പ്രദോഷ ദിവസം എണ്ണ തേച്ചു കുളിക്കാൻ പാടില്ല. കൂടാതെ സന്ധ്യ സമയത്ത് കഴിവതും വ്രതം ഉള്ളവർ ശിവ ക്ഷേത്രത്തിൽ പ്രദോഷ പൂജയിലും ദീപാരാധനയിലും മറ്റും പങ്ക് കൊള്ളുക. 

ഭഗവാന് നിവേദിക്കുന്ന കരിക്കിൻ തീർത്ഥം സേവിച്ചു കൊണ്ടോ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന അവിലോ മലരോ പഴമോ കഴിച്ച് കൊണ്ട് ഉപവാസം അവസാനിപ്പിക്കാം. അത്താഴ പൂജ കഴിഞ്ഞ് ലഭിക്കുന്ന നിവേദ്യം കഴിച്ചും ഉപവാസം അവസാനിപ്പിക്കാം. 

English Summary:

Pradosh Vrat All you need to know about

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com