ADVERTISEMENT

ഏകാദശികളിൽ പ്രധാനമാണ് സ്വർഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശി ആണ് സ്വർഗവാതിൽ ഏകാദശിയായി ആചരിക്കുന്നത്. ഈ വർഷത്തെ സ്വർഗവാതിൽ ഏകാദശി ഡിസംബർ 23 ശനിയാഴ്ചയാണ്.

ഗുരുവായൂർ ഏകാദശി നോറ്റാൽ സ്വർഗവാതിൽ ഏകാദശിയും നോൽക്കണം എന്നു പറയുന്നു. സ്വർഗവാതിൽ ഏകാദശി നാളിൽ വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ മുൻ വാതിലിൽക്കൂടി പ്രവേശിച്ചു പൂജാവിധികൾക്ക് ശേഷം മറ്റൊരു വാതിലിൽ കൂടി പുറത്തു കടന്നാൽ സ്വർഗവാതിൽ കടക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.സ്വർഗവാതിൽ ഏകാദശി വ്രതാനുഷ്ഠാനം തലേ ദിവസം ആരംഭിക്കേണ്ടതാണ്. തലേന്ന് ഒരിക്കലൂണ് മാത്രം നടത്തണമെന്നാണ് വിധി. ഏകാദശി ദിനം പൂർണമായ ഉപവാസം നടത്തണം. അതിന് സാധിക്കാത്തവർ ഒരു നേരം പഴങ്ങൾ മാത്രം ഭക്ഷിച്ചു വ്രതം അനുഷ്ഠിക്കാം. എണ്ണ തേച്ച് കുളിക്കുവാനും പകൽസമയം ഉറങ്ങുവാനും പാടില്ല. ശുദ്ധിയുള്ളതും വെള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് അനുയോജ്യം

അന്നേദിവസം വിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിലിൽ കൂടി പുറത്ത് കടക്കുകയും ചെയ്യണമെന്നാണ് വിശ്വാസം. മറ്റു ചിന്തകൾക്ക് ഇടനൽകാതെ വിഷ്ണു ദ്വാദശ നാമങ്ങൾ, വിഷ്ണു അഷ്ടോത്തരം, വിഷ്ണുസഹസ്രനാമം എന്നിവ ചൊല്ലുന്നത് ഉത്തമമാണ്. ഏകാദശിദിവസത്തിലുടനീളം 'ഓം നമോ നാരായണായ' എന്ന അഷ്ടാക്ഷര മന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരീ മന്ത്രവും 108 തവണ ജപിക്കുക. ഈ ദിനത്തിൽ തുളസീപൂജ ചെയ്യുന്നതു ശ്രേഷ്ഠമാണ്.

ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം തുളസിയിലയും മലരും ഇട്ട പ്രത്യേക തീർഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. പാരണവീടൽ എന്നാണ് ഇതിന് പറയുന്നത്. 'ഭോക്ഷ്യേഹും പുണ്ഡരീകാക്ഷ! ശരണം മേ ഭവാച്യുത' (പുണ്ഡരീകാക്ഷനായ ഭഗവാനേ, ഞാനിതാ പാരണ ചെയ്യുന്നു. അങ്ങ് എനിക്ക് ശരണമായി ഭവിക്കണേ അച്യുതാ) എന്ന  ശ്ലോകം ഉരുവിട്ടുകൊണ്ട് വേണം വ്രതം അവസാനിപ്പിക്കുവാൻ. ഗുരുവായൂർ, പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ വിഷ്ണു പ്രതിഷ്ഠയുള്ള മഹാക്ഷേത്രങ്ങളിൽ എല്ലാം സ്വർഗവാതിൽ ഏകാദശി ദിവസം വളരെ സവിശേഷമായാണ് ആചരിക്കുന്നത്.

English Summary:

All You need to Know About Vaikunta Ekadashi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com