ADVERTISEMENT

ഏതാനും ദിവസം മുൻപ് വരെ, 500 കോടിയോളം രൂപ മൂല്യമുള്ള സ്വത്തുക്കളുടെ അനന്തരാവകാശിയായിരുന്നു ദേവാൻഷി സാംഘ്‌വി എന്ന എട്ടുവയസ്സുകാരി. സൂറത്തിലെ പ്രമുഖ വജ്രവ്യാപാരി ധനേഷ് സാംഘ്‌വിയുടെ മൂത്തമകൾ. ഇപ്പോൾ ലൗകിക ജീവിതമുപേക്ഷിച്ച് ജൈനസന്യാസ ദീക്ഷ സ്വീകരിച്ചിരിക്കുകയാണ് ദേവാൻഷി. നാലുദിവസം നീണ്ട ചടങ്ങുകൾക്കൊടുവിലാണ് കുട്ടി സന്യാസ ദീക്ഷ സ്വീകരിച്ചത്. സന്യാസം സ്വീകരിക്കണമെന്നത് ദേവാൻഷിയുടെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നെന്ന് കുടുംബവൃത്തങ്ങൾ പറഞ്ഞു. 

സന്യാസജീവിതത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം ശിരസ്സു മുണ്ഡനം ചെയ്തശേഷം ക്ഷേത്രത്തിലെത്തി ദേവാൻഷി തന്റെ പട്ടുകുപ്പായങ്ങളും ആഭരണങ്ങളും സമർപ്പിച്ച് വെളുത്ത വസ്ത്രം സ്വീകരിച്ചു. ജൈനസന്യാസിനിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളാണ് ദേവാൻഷി. ഇതുവരെ ടെലിവിഷൻ പോലും കണ്ടിട്ടില്ലാത്ത ദേവാൻഷി സിനിമ തിയറ്ററിലോ ഷോപ്പിങ് മാളുകളിലോ റസ്റ്ററന്റുകളോ ഒന്നും പോയിട്ടില്ല. 

ക്ഷേത്രത്തിലെയും മതപരമായ ചടങ്ങുകളിലെയും സ്ഥിര സാന്നിധ്യമായിരുന്നു കുട്ടിയെന്നും ജൈനസാധ്വിയാകാനുള്ള ആഗ്രഹത്തോടെ കാത്തിരിക്കുകയായിരുന്നെന്നും ദേവാൻഷിയുടെ മാതാപിതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നു വയസ്സിൽത്തന്നെ ശ്ലോകങ്ങൾ മനഃപാഠമാക്കിയിരുന്നെന്നും ഗണിതശാസ്ത്രത്തിൽ മിടുക്കിയാണെന്നും മാതാപിതാക്കൾ പറയുന്നു. 15 സെക്കൻഡിനുള്ളിൽ റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് സ്വർണ മെഡലും നേടിയിട്ടുണ്ട്. 

ദേവാൻഷിയുടെ ദീക്ഷാ സ്വീകരണത്തിനായി വിപുലമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം ദേവാൻഷി ദീക്ഷാ ദാനം എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആചാരപ്രകാരമുള്ള വെളുത്ത വസ്ത്രങ്ങളണിഞ്ഞ് അതീവ സന്തോഷത്തോടെ ദേവാൻഷി ദീക്ഷ സ്വീകരിക്കുന്നത് ചിത്രങ്ങളിൽ കാണാം. പ്രായത്തിൽ കവിഞ്ഞ പക്വത കുട്ടിക്ക് ഉണ്ടെന്നും അവളുടെ ആഗ്രഹം മനസ്സിലാക്കി അത് സാധിച്ചു കൊടുക്കാനായി ഒപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നതായും പലരും കമന്റ് ബോക്സിൽ കുറിക്കുന്നുണ്ട്. എന്നാൽ ഒരു എട്ടുവയസ്സുകാരിക്ക് ജീവിതത്തെക്കുറിച്ച് കൃത്യമായ തീരുമാനമെടുക്കാനുള്ള പക്വത ഉണ്ടാകില്ല എന്നു അഭിപ്രായപ്പെടുന്നവരും കുറവല്ല. 

Content Summary : Daughter of Gujarat diamond merchant gives up luxury to embrace monkhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com