ADVERTISEMENT

പതിനെട്ടുവർഷം മുൻപ് ഇതുപോലൊരു ഫെബ്രുവരിയിൽ ഒന്നാം തീയതി ലോകം ഉണർന്നത് ഒരു വൻ ദുരന്തവാർത്തയെ എതിരേൽക്കാനായാണ്. ബഹിരാകാശത്തു നിന്നും ഭൂമിയിലേക്കു തിരികെ വരികയായിരുന്നു കൊളംബിയ എന്ന നാസയുടെ സ്‌പേസ് ഷട്ടിൽ. അമേരിക്കൻ ബഹിരാകാശ ദൗത്യങ്ങുടെ ഈറ്റില്ലമായ കെന്നഡി സ്‌പേസ് സെന്റെറിൽ രാവിലെ  എത്താനായിരുന്നു കൊളംബിയയുടെ ലക്ഷ്യം. എന്നാൽ വിധിക്ക് മറ്റു ചില തീരുമാനങ്ങളുണ്ടായിരുന്നു. കഠിനമായ ചില തീരുമാനങ്ങൾ. 

അന്തരീക്ഷത്തിൽ പ്രവേശിച്ച് മുന്നോട്ടു ചലിക്കുന്നതിനിടെ തന്നെ കൊളംബിയ തീപിടിച്ചു തുടങ്ങി. ഒടുവിൽ ഒരു നക്ഷത്രം പൊലിയുംപോലെ ടെക്‌സസിന്‌റെ ആകാശത്ത് ആ ബഹിരാകാശവാഹനം മിന്നിപ്പൊലിഞ്ഞു. 

സംഭവം നടന്നത് യുഎസിലാണെങ്കിലും അതു നോവിച്ചത് കോടിക്കണക്കിന് ഇന്ത്യൻ ഹൃദയങ്ങളെക്കൂടിയാണ്. കാരണം, കൊളംബിയ ബഹിരാകാശ ദുരന്തത്തിൽ മരിച്ച ഏഴുയാത്രികരിൽ കൽപന ചൗളയുമുണ്ടായിരുന്നു. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരി എന്ന അഭിമാനകരമായ പെരുമ സ്വന്തമാക്കിയ കൽപന ചൗള. 

എന്താണ് സംഭവിച്ചത്?

രണ്ടു വർഷങ്ങളുടെ തയാറെടുപ്പിനു ശേഷം 2001ന് ജനുവരി 16നാണു കൊളംബിയ വിക്ഷേപിച്ചത്. ആദ്യത്തെ എൺപതു സെക്കൻഡുകളിൽ ഒരു കുഴപ്പവുമില്ലാതെ മുകളിലേക്കു കുതിച്ച വാഹനത്തിന്റെ ഇന്ധനടാങ്കിനെ പൊതിഞ്ഞ പാളിയിൽ നിന്ന് ഒരു ചെറിയ കഷണം അടർന്നു തെറിച്ച് വാഹനത്തിന്‌റെ ഇടത്തേ ചിറകിൽ വന്നിടിച്ചു. ഈയൊരു ചെറിയ സംഭവമാണ് ലോകത്തെ ഞെട്ടിച്ച വൻദുരന്തത്തിനു കാരണമായി മാറിയത്. ബഹിരാകാശ ശാസ്ത്രത്തിൽ ഒന്നും നിസാരമല്ല. കണക്കുകൂട്ടലിലെ ചെറിയ ഒരു പാകപ്പിഴയോ തികച്ചും അപ്രധാനമെന്നു തോന്നുന്ന തകരാറുകളോ വമ്പൻ ദുരന്തങ്ങൾക്കു വഴിവയ്ക്കാം. ഇതിന്‌റെ നേർസാക്ഷ്യമായിരുന്നു കൊളംബിയ ദുരന്തം. 

ഈ സംഭവം വിക്ഷേപണത്തിൽ തന്നെ വ്യക്തമായതാണ്. ഇതു പരിശോധിച്ച നാസ എൻജിനീയർമാർക്കും വിദഗ്ധർക്കും പക്ഷേ ഇടതുചിറകിൽ സംഭവിച്ച തകരാറിന്‌റെ വ്യാപ്തിയോ രൂക്ഷതയോ മനസ്സിലാക്കാൻ ആകാതെ പോയി. അതിനാൽ തന്നെ പരിഹാര നടപടികളൊന്നും നാസയുടെ ഭാഗത്തു നിന്നുണ്ടായില്ല. തുടർന്ന് രണ്ടാഴ്ചക്കാലം ബഹിരാകാശത്തെ ഭ്രമണപഥത്തിൽ കൊളംബിയ തുടർന്നെങ്കിലും അസ്വാഭാവികതളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. 

എന്നാൽ ഭൂമിയിലേക്കുള്ള തിരിച്ചിറക്കിത്തിൽ ദുരന്തം ചിറകുവിരിച്ചു.  ഇടതുചിറകിന്‌റെ താപകവചത്തിനു കേടുപാടുണ്ടായിരുന്നു. അന്തരീക്ഷത്തിലേക്കുള്ള തിരിച്ചിറക്കത്തിൽ സംഭവിച്ച ഉയർന്ന താപനിലയിൽ ചിറകു തീപിടിച്ചു കത്തിത്തുടങ്ങി. ഭൂമിയിൽ നിന്നു രണ്ടരലക്ഷം അടി മുകളിൽ ശബ്ദവേഗത്തിന്‌റെ 23 ഇരട്ടിയിൽ സഞ്ചരിക്കുകയായിരുന്ന കൊളംബിയ തകർന്നു തുടങ്ങി. ഒൻപതുമണിയോടെ ഷട്ടിലിന്‌റെ തകർന്ന ചെറിയ ഭാഗങ്ങൾ ടെക്‌സസിലെ ലൂബോക്കിൽ പതിച്ചു. മിനുട്ടുകൾക്കു ശേഷം കൊളംബിയ ഒരു അഗ്നിഗോളമായി മാറി. പ്രദേശവാസികൾ ഉയർന്ന സ്‌ഫോടനശബ്ദവും പുകയും ആകാശത്തു സംഭവിച്ചത് നേരിട്ട് അനുഭവിച്ചു. തകർന്ന കൊളംബിയയുടെ ഭാഗങ്ങൾ യുഎസിൽ രണ്ടായിരത്തിലധികം മേഖലകളിൽ വീണു. ഇവ തേടിപ്പോയ രണ്ട് പേരടങ്ങിയ ഹെലിക്കോപ്റ്റർ സംഘം തിരച്ചിലിനിടെ കൊല്ലപ്പെട്ടത് മറ്റൊരു സംഭവം. 

1981ലാണ് കൊളംബിയ ദൗത്യത്തിന്‌റെ ആദ്യ പറക്കൽ സംഭവിച്ചത്.  രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ലോകത്തെ കണ്ണീരിലാഴ്ത്തി ദുരന്തപൂർണമായ പരിസമാപ്തി ദൗത്യത്തിനു ലഭിച്ചു. നാസയുടെ നേരെ വലിയ വിമർശനമാണ് ഉയർന്നത്.  ഇടതുചിറകിലെ അപകടത്തിന്‌റെ കാര്യം യാത്രികരെ അറിയിച്ച് വേണമെങ്കിൽ പരിഹാരമുണ്ടാക്കാമായിരുന്നെന്നും അതല്ലെങ്കിൽ കൊളംബിയ ദൗത്യത്തിനെ രണ്ടാഴ്ച കൂടി ബഹിരാകാശത്ത് നിർത്തി പിന്നീടുള്ള ദൗത്യമായ അറ്റ്‌ലാന്‌റിസിന്‌റെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്താനും നാസയ്ക്ക് അവസരമുണ്ടായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. അന്നു നാസ അതു ചെയ്തിരുന്നെങ്കിൽ കൽപന ഉൾപ്പെടെ 7 പ്രഗത്ഭരായ ബഹിരാകാശ യാത്രികരെ നഷ്ടപ്പെടില്ലായിരുന്നെന്നും വിദഗ്ധർ പിൽക്കാലത്ത് ചൂണ്ടിക്കാട്ടി. 

നാസയ്ക്കു വലിയ അടിയായിരുന്നു കൊളംബിയ ദുരന്തം. ഈ സംഭവം നടക്കുന്നതിനു കൃത്യം 15 വർഷം മുൻപ് നടന്ന ചലഞ്ചർ സ്‌പേസ് ദുരന്തത്തിന്‌റെ വിട്ടുമാറാത്ത നാണക്കേടിലായിരുന്നു അന്നു നാസ. ചലഞ്ചർ സ്‌പേസ് ഷട്ടിൽ തകർന്നപ്പോഴും ഏഴു യാത്രികരാണ് മരിച്ചത്. 1986ലായിരുന്നു അത്. 

ഇന്ത്യയുടെ കൽപന

കൊളംബിയ ദുരന്തം നടക്കുമ്പോൾ വെറും നാൽപതു വയസ്സായിരുന്നു കൽപന ചൗളയ്ക്ക്.  ഹരിയാനയിലെ കർണാലിൽ ജനിച്ച കൽപന ബിരുദം നേടിയത് പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നാണ്. തുടർന്ന് യുഎസിലേക്കു കുടിയേറിയ കൽപന എൺപതുകളിൽ അവിടത്തെ പൗരത്വം നേടി. 1988ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടി. 

1994ലാണ് ബഹിരാകാശയാത്രികയ്ക്കുള്ള പരിശീലനം കൽപനയ്ക്ക് ലഭിച്ചത്. 1997ൽ അന്നത്തെ ഒരു കൊളംബിയ ദൗത്യത്തിൽ ആദ്യമായി ബഹിരാകാശ യാത്ര ചെയ്തു. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത. 

ബഹിരാകാശ യാത്ര ഒരു വികാരമായിരുന്നു കൽപനയ്ക്ക്. ചന്ദ്രനിൽ ഒരു കാലത്തെത്തണമെന്ന് അവർ സ്വപ്‌നം കണ്ടു. എന്നാൽ ആ സ്വപ്‌നങ്ങളെല്ലാം ബാക്കിവച്ച് രണ്ടാം ദൗത്യത്തിൽ അനശ്വരതയിലേക്കു മടങ്ങാനായിരുന്നു കൽപനയുടെ വിധി. 

പിൽക്കാലത്ത് ഒട്ടേറെ മരണാനന്തര ബഹുമതികൾ അവരെ തേടിയെത്തി. യുഎസ് കോൺഗ്രസിന്‌റെ സ്‌പേസ് മെഡൽ ഓഫ് ഓണർ, നാസയുടെ സ്‌പേസ് ഫ്‌ളൈറ്റ്, ഡിസ്റ്റിൻഗ്യൂഷ്ഡ് സർവീസ് മെഡലുകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. കൽപന ചൗളയോടുള്ള ആദരസൂചകമായി ഒരു ബഹിരാകാശ വാഹനത്തിന് അവരുടെ പേരു നാസ നൽകി.  

English Summary : Columbia space shuttle disaster and Kalpana Chawla

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com