ADVERTISEMENT

ആർക്കും ഭരണമില്ലാത്ത വൻകരയാണ് അന്റാർട്ടിക്ക. അവിടെ സമാധാനത്തിനും ശാസ്ത്രഗവേഷണത്തിനുമുളള രാജ്യാന്തരസഹകരണം മാത്രം. മറ്റു വൻകരകൾപോലെ അവിടെ സൈനികപ്രവർത്തനമില്ല. ഖനനമില്ല, അണുപരീക്ഷണമില്ല. പരിസ്ഥിതി നശിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് അന്റാർട്ടിക് ഉടമ്പടിയാണ് ഭൂഖണ്ഡത്തെ രക്ഷിക്കുന്നത്. ഈ ഉടമ്പടി ഓർമപ്പെടുത്താനാണ് എല്ലാവർഷവും ഡിസംബർ 1 അന്റാർട്ടിക്ക ദിനമായി ആചരിക്കുന്നത്. 2010ലാണ് ദിനാചരണം തുടങ്ങിയത്. 2009ൽ ഉടമ്പടിയുടെ 50–ാം വാർഷികസമ്മേളനത്തിലാണ് ദിനാചരണം തീരുമാനിച്ചത്. 

അന്റാർട്ടിക് ഉടമ്പടി (Antarctic Treaty)
1959 ഡിസംബർ ഒന്നിനാണ് 12 രാജ്യങ്ങൾ വാഷിങ്ടനിൽ അന്റാർട്ടിക് ഉടമ്പടി ഒപ്പിട്ടത്. പിന്നീട് 44 രാജ്യങ്ങൾ ഉടമ്പടി അംഗീക രിച്ചു. അങ്ങനെ ആകെ 56 രാജ്യങ്ങൾ. 1961ൽ നിലവിൽ വന്നു. 14 വകുപ്പുകളാ(articles)ണ് ഉടമ്പടിയിൽ.സമാധാനപരമായ കാര്യങ്ങൾക്ക് മാത്രമേ അന്റാർട്ടിക്കയെ ഉപയോഗിക്കാവൂ എന്നും സൈനിക പ്രവർത്തനങ്ങൾ പാടില്ലെന്നുമാണ് ആർട്ടിക്കിൾ 1. അന്റാർട്ടിക്കയിൽ ആണവസ്ഫോടനം നടത്തരുത്, ആണവ മാലിന്യം തളളരുത് എന്ന ആർട്ടിക്കിൾ 5ലെ നിർദേശം കാരണം ആദ്യത്തെ ആണവായുധ നിരോധന ഉടമ്പടി എന്നും ഇതിനെ വിശേഷിപ്പിക്കുന്നു

ഇന്ത്യയും അന്റാർട്ടിക് ഉടമ്പടിയും
1983 ഓഗസ്റ്റ് 19നാണ് ഇന്ത്യ ഉടമ്പടിയിൽ അംഗമായത്. 1983 സെപ്റ്റംബർ 12ന് ഇന്ത്യയ്ക്ക് കൂടിയാലോചക പദവി ലഭിച്ചു. 

സെക്രട്ടേറിയറ്റ്
ഉടമ്പടിപാലനം നിരീക്ഷിക്കാൻ രണ്ട് സമിതികളുണ്ട്. എടിസിഎം (ATCM-Antarctic Treaty Consultative Meeting), സിഇപി (CEP-Committee for Enviornmental Protection) എന്നിവ. ഉടമ്പടി ഒപ്പുവച്ച രാജ്യങ്ങളുടെ സമിതികളാണിവ. ഇവയെ സഹായിക്കാനാണ് സെക്രട്ടേറിയറ്റ്. അർജന്റീനയുടെ തലസ്ഥാനം ബ്യൂനസ് ഐറിസ് ആണ് ആസ്ഥാനം. എടിസിഎമ്മിന്റെ 46–ാമത് യോഗവും സിഇപിയുടെ 26–ാം വാർഷികവും 2024 മേയ് 20 മുതൽ 30 വരെ കൊച്ചിയിലാണ് നടക്കുക.

ഗവേഷണ വൻകര
ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളുടെ വൻകരയാണ് അന്റാർട്ടിക്ക. 55 രാജ്യങ്ങൾക്ക് ‍ ഇവിടെ കേന്ദ്രമുണ്ട്. ഇതിൽ പ്രവർത്തിക്കുന്ന 5000ൽ താഴെ പേരാണ് ഇവിടത്തെ ജനസംഖ്യ. 1981ലാണ് ഇന്ത്യയുടെ ആദ്യ അന്റാർട്ടിക് പര്യവേക്ഷണം. 1983ൽ ഇന്ത്യ ആദ്യ ബേസ് ക്യാംപ് ദക്ഷിണ ഗംഗോത്രി സ്ഥാപിച്ചു. 1990ൽ പ്രവർത്തനം നിർത്തി. ഇപ്പോൾ ഇന്ത്യയ്ക്ക് രണ്ട് ക്യാംപുകൾ. 1989ൽ സ്ഥാപിച്ച മൈത്രിയും 2012ലെ ഭാരതിയും.

ഇന്ത്യയുടെ പര്യവേക്ഷണം ഐഎസ്ഇഎ (ISEA-Indian Scientific Expedition to Antarctica)എന്നാണ് അറിയപ്പെടുന്നത്. 42–ാമത്തേതാണ് നടക്കുന്നത്.

പെൻഗ്വിൻ കൂട് 
പെൻഗ്വിനുകളുടെ കൂടാണ് അന്റാർട്ടിക്ക. സീലു(seal)കളുമുണ്ടിവിടെ. ചുറ്റുമുളള സമുദ്രങ്ങളിൽ തിമിംഗലങ്ങളും. ഭൂമിയുടെ പത്തിലൊന്ന് വലിപ്പം വരുന്ന അഞ്ചാമത്തെ വലിയ വൻകരയാണ് അന്റാർട്ടിക്ക. മുഴുവൻ ഐസ് മൂടപ്പെട്ട‍ ഹിമ ഭൂഖണ്ഡം. ദക്ഷിണ ധ്രുവം ഇവിടെയാണ്. ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശമാണ് അന്റാർട്ടിക്ക. ശീതകാല ശരാശരി താപനില -34.4  ഡിഗ്രി. രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -89.4 ഡിഗ്രി. ആറു മാസം വീതം നീളുന്ന വേനലും തണുപ്പുമായി രണ്ട് ഋതുമാത്രമാണുള്ളത്. സൂര്യപ്രകാശം വേനലിൽ മാത്രം. മഴയും മഞ്ഞ് വീഴ്ചയും തീരെ കുറവ്. അതിനാൽ ഇത് മരുഭൂമിയാണ്. ഹിമാനികളും‍ മഞ്ഞുപാളികളും മഞ്ഞുമലകളുമാണിവിടെ.‍ മരങ്ങളും കുറ്റിക്കാടുകളും ഇല്ല. സസ്യങ്ങളായി ആൽഗ, ലൈക്കൻസ്, മോസെസ് എന്നിവ മാത്രം. മനുഷ്യൻ സൃഷ്ടിച്ച കാലാവസ്ഥാമാറ്റം അന്റാർട്ടിക്കയുടെ നില അപകടത്തിലാക്കിയിരിക്കുന്നു. ഈ വസ്തുത ദിനാചരണത്തെ കൂടുതൽ പ്രസക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com