ADVERTISEMENT

അതുല്യഗണിത പ്രതിഭ ശ്രീനിവാസ രാമാനുജന്റെ ജന്മദിനം. ഇന്ത്യയ്ക്ക് ദേശീയ ഗണിതശാസ്ത്ര ദിനം. 2012ലാണ് കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ഗണിതശാസ്ത്ര ദിനമാക്കിയത്. 

∙രാമാനുജൻ: ജീവിത രേഖ 
ശ്രീനിവാസ രാമാനുജൻ: 32 വയസ്സുവരെ മാത്രം ജീവിച്ച അദ്ഭുത മനുഷ്യൻ. ജനനം 1887 ഡിസംബർ 22. മരണം 1920 ഏപ്രിൽ 26. കുംഭകോണത്തും മദിരാശിയിലും കേംബ്രിജിലും ജീവിച്ചു. ജീവിതം ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നെങ്കിലും അറിവു നേടാനുള്ള വഴികളൊന്നും ഒഴിവാക്കിയില്ല.

1903ൽ മദിരാശി സർവകലാശാല സ്കോളർഷിപ് നൽകി. ഒരു വർഷം പഠിച്ചു. കണക്ക് കൂടുതൽ ഇഷ്ടപ്പെട്ടതോടെ മറ്റ് വിഷയങ്ങൾ അവഗണിച്ചു. പഠനം ഉപേക്ഷിച്ചു.

∙ദി ഇന്ത്യൻ ക്ലാർക്ക് 
1912 ഫെബ്രുവരി 9ന് രാമാനുജൻ മദിരാശി തുറമുഖത്തിന്റെ ചീഫ് അക്കൗണ്ടന്റിന് ഒരു കത്ത് എഴുതി. ജോലിക്കുള്ള അപേക്ഷയായിരുന്നു അത്. കത്തിൽ ‘എന്റെ സമയം മുഴുവനും ഗണിതശാസ്ത്രത്തെ ഉപാസിക്കുന്നു (devoting all my time to Mathematics)’ എന്ന് എഴുതിയിരുന്നു. ആ വാക്യം രാമാനുജന്റെ ജീവിതം തന്നെയാണ് സൂചിപ്പിക്കുന്നത്. രാമാനുജൻ ക്ലാർക്കായി. അദ്ദേഹത്തിലെ ഗണിശാസ്ത്രജ്ഞനെ അറിയാൻ ആ ജോലി അവസരമൊരുക്കി. ക്ലാർക്ക് രാമാനുജന്റെ ജീവിതം നോവലായി. അമേരിക്കക്കാരൻ ഡേവിഡ് ലിയാവിറ്റി (David Leavitt)ന്റെ ദി ഇന്ത്യൻ ക്ലാർക്ക് എന്ന നോവൽ.

∙സ്വയം പഠിച്ച ഗണിതശാസ്ത്രജ്ഞൻ 
കണക്ക് സ്വയം പഠിച്ചാണ് രാമാനുജൻ ‍ഗണിതശാസ്ത്രജ്ഞനായത്‍‍. സ്കൂൾ പാഠപുസ്തകത്തിന് അപ്പുറമുള്ള വിവരങ്ങൾ തേടിപ്പോയി. കോളജ് കണക്ക് പുസ്തകങ്ങൾ സ്വയം പഠിച്ചു. 15 വയസ്സിന് മുൻപ് അദ്ദേഹം സ്വയം പഠിച്ച രണ്ട് പുസ്തകങ്ങളാണ് എസ്.എൻ.ലോണിയുടെ പ്ലെയിൻ ട്രിഗണോമെട്രി, ജി.എസ്.കാറിന്റെ Elementary Results in Pure and Applied Mathematics.

∙ആദ്യ ഗവേഷണ ലേഖനം 
1911ൽ 24–ാം വയസ്സിൽ ആദ്യ ഗവേഷണ ലേഖനമെഴുതി. ഇന്ത്യൻ ഗണിതശാസ്ത്ര സൊസൈറ്റി ജേണലിൽ പ്രസിദ്ധീകരിച്ച ആ ലേഖനം ബർണോളി സംഖ്യകളെക്കുറിച്ചായിരുന്നു.

∙കേംബ്രിജ് കാലം 
1913 ജനുവരി 16ന് രാമാനുജൻ കേംബ്രിജിലെ ഗണിശാസ്ത്ര പ്രഫസർ ജി.എച്ച്. ഹാർഡിക്ക് ഒരു കത്ത് എഴുതി. അതിൽ എണ്ണാൻ അറിയാവുന്നവരെ അദ്ഭുതപ്പെടുത്തുന്ന ഒരു ഗണിതവാചകം ഉണ്ടായിരുന്നു.1+2+3+4+.....=-1/12.

കത്തിൽ രാമാനുജന്റെ പ്രതിഭ കണ്ടെത്തിയ ഹാർഡി അതൊരു സൗഹൃദമാക്കാൻ തീരുമാനിച്ചു. ഹാർഡി രാമാനുജന് സുഹൃത്തും ഗുരുവും സഹായിയുമായി. ഹാർഡി പറഞ്ഞ് അറിഞ്ഞതിനു ശേഷമാണ് വിഖ്യാതഗണിത ശാസ്ത്രജ്ഞൻ ബർട്രാന്റ് റസൽ രാമാനുജനെ രണ്ടാം ന്യൂട്ടൻ എന്ന് വിശേഷിപ്പിച്ചത്. ഹാർഡിയുടെ സഹായത്തോടെ രാമാനുജൻ കേംബ്രിജിലെ ട്രിനിറ്റി കോളജിൽ ചേർന്നു. പരീക്ഷ ജയിക്കാതെ, ഗവേഷണത്തെ അടിസ്ഥാനമാക്കി 1916ൽ കേംബ്രിജ് സർവകലാശാലിൽ നിന്ന് ഗണിതത്തിൽ ബിരുദം നേടി.1918ൽ ലണ്ടനിലെ റോയൽ സൊസൈറ്റി ഫെലോയായി.

∙മൂന്നാമത്തെ കത്ത്
1919ൽ രാമാനുജൻ ഇംഗ്ലണ്ടിൽ നിന്ന് ക്ഷയരോഗ ബാധിതനായി മദിരാശിക്ക് മടങ്ങി. രോഗശയ്യയിലും ഗണിതപഠനം മുടക്കിയില്ല. 1920 ജനുവരി 12ന് ജി.എച്ച്. ഹാർഡിക്ക് രാമാനുജൻ എഴുതി. അതിലും നിറയെ കണക്കുകൾ. മോക് തീറ്റ ഫങ്ഷനെക്കുറിച്ച്. ഹാർഡിക്കുള്ള അവസാന കത്തായിരുന്നു അത്.

അനന്തതയെ അറിഞ്ഞവൻ
രാമാനുജന്റെ ജീവചരിത്രമാണ് The Man Who Knew Infinity: A Life of the Genius Ramanujan. എഴുതിയത് റോബർട് കനിഗേൽ (Robert Kanigel). അതേ പേരിൽ ഒരു സിനിമയുമിറങ്ങി. സംവിധാനം:‍ മാറ്റ് ബ്രൺ(Matt Brown). ദേവ് പട്ടേൽ(Devpatel) ആണ് രാമാനുജനായി അഭിനയിച്ചത്. കൂട്ടുകാർ ഉറപ്പായും കാണണേ. 

വീടുവിട്ടു പോയ കുട്ടി
ചില തെറ്റായ ധാരണകളാൽ അവൻ വീടുവിട്ട് പോയിരിക്കുന്നു. രാജമുന്ദ്രിയിൽ അവൻ ഒരു മാസം താമസിച്ചിരുന്നു. അവസാനം അവിടെ കണ്ടത് അഞ്ച് ദിവസം മു‍ൻപാണ്. അവന്റെ തിരിച്ചുവരവ് പിതാവ് വലുതായി ആഗ്രഹിക്കുന്നു.’- 1905 സെപ്റ്റംബർ 6ന് ഒരു ഇംഗ്ലിഷ് പത്രത്തിൽ വന്ന എഡിറ്റർക്കുളള കത്തിലെ വാചകമാണ് ഇത്. തലക്കെട്ട് ‘എ മിസ്സിങ് ബോയ്’. കുട്ടിയെ കണ്ടെത്താൻ ജനങ്ങളുടെ സഹായം തേടി ആയിരുന്നു ആ കത്ത്. വീടുവിട്ടുപോയ കുട്ടി ആരെന്ന് കത്തിന്റെ ആദ്യവാചകത്തിലുണ്ട്. ‘ഈയിടെ വരെ കുഭംകോണം കോളേജിൽ വിദ്യാർഥിയായിരുന്നു. വെളുത്ത നിറവും ഏതാണ്ട് 18 വയസുമുളള രാമാനുജൻ എന്ന് പേരുളള കുട്ടി’

കണക്കിൽ കമ്പം കയറിയതോടെ കോളജിൽ ഇംഗ്ലിഷിന് തോറ്റു. അതോടെ സ്കോളർഷിപ്പും നിന്നു. ആ വിഷമവും വീട്ടിലെ പ്രയാസങ്ങളും ശ്വാസംമുട്ടിച്ചപ്പോൾ ഒരു ഒളിച്ചോട്ടം. ആ സമയത്ത് രാമാനുജന്റെ മാതാപിതാക്കൾക്കു വേണ്ടിയാണ് കത്തു പ്രസിദ്ധീകരിച്ചത്. വീടുവിട്ടു നിൽക്കൽ അധികം നീണ്ടില്ല. കുറേ സ്ഥലങ്ങൾ കണ്ട് ഒരു കറക്കം. ഏറെ നാൾ വൈകാതെ വീട്ടിൽ തിരിച്ചെത്തി.

∙രാമാനുജൻ സംഖ്യ
സംഖ്യകളായിരുന്നു അദ്ദേഹത്തിന് ഗണിതം. അവയെ സദാ മനസ്സിൽ വിശകലനം ചെയ്തു. അവയുടെ ആരും കാണാത്ത പ്രത്യേകതകൾ അദ്ദേഹം ഗണിതശാസ്ത്രത്തിൽ അവതരിപ്പിച്ചു. അങ്ങനെ ഒരു സംഖ്യയാണ് 1729. 

English Summary:

Remembering Mathematical Wizard Srinivasa Ramanujan on National Mathematics Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com