മേഘാലയയിലെ ചൂളമടി ഗ്രാമം; ഇവിടെ ആളുകൾ പരസ്പരം വിളിക്കുന്നത് ചൂളമടിച്ചുകൊണ്ട്
![148121864 Closeup image of a young woman whistling a song.](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
അനേകം അദ്ഭുതങ്ങളും സവിശേഷതകളുമുള്ളതാണ് നമ്മുടെ രാജ്യമായ ഇന്ത്യ. വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയ വളരെ പ്രശസ്തമാണ്. ലോകത്ത് ഏറ്റവും കൂടുതൽ മഴപെയ്യുന്ന ചിറാപ്പുഞ്ചിയും മൗസിന്‌റവും സ്ഥിതി ചെയ്യുന്നത് മേഘാലയയിലാണെന്ന് അറിയാമല്ലോ? മേഘാലയയിലെ വളരെ വിചിത്രമായൊരു ഗ്രാമമാണ് കോങ്‌തോങ്. ഇവിടെയുള്ള ആളുകൾ അന്യോന്യം സംബോധന ചെയ്യുന്നത് പേരുകൾ വിളിച്ചല്ല, മറിച്ച് ചൂളം വിളിച്ചാണ്. ഇതു കൊണ്ട് തന്നെ ചൂളം വിളി ഗ്രാമം എന്നാണ് കോങ്‌തോങ് അറിയപ്പെടുന്നത്.
മേഘാലയയിലെ തലസ്ഥാനമായ ഷില്ലോങ് നഗരത്തിൽ നിന്ന് 60 കിലോമീറ്റർ മാറി ഈസ്റ്റ് ഖാസി ഹിൽ ജില്ലയിലാണ് കോങ്‌തോങ് സ്ഥിതി ചെയ്യുന്നത്. പേരു വിളിക്കാൻ മാത്രമല്ല ഗ്രാമീണർ സന്ദേശങ്ങൾ കൈമാറാനും ചൂളംവിളി ഉപയോഗിക്കാറുണ്ട്.
കോങ്‌തോങ്ങിൽ എഴുന്നൂറോളം ഗ്രാമീണരുണ്ട്. 700 തരത്തിലുള്ള ചൂളംവിളി ശബ്ദങ്ങൾ ഇവിടെയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇവയോരോന്നും വ്യത്യസ്തമാണ്, പേരു പോലെ. ഓരോ ചൂളംവിളി ശബ്ദവും ഒരാളെ സൂചിപ്പിക്കുന്നതാണ്. ഒരു കുട്ടിയുടെ ജനനശേഷം അമ്മയാണ് ആ കുട്ടിയെ സൂചിപ്പിക്കുന്ന ചൂളംവിളി ചിട്ടപ്പെടുത്തുന്നത്.
തലമുറകളായി തുടരുന്നതാണ് ഈ ചൂളംവിളിപ്പേര് സമ്പ്രദായം. ഇവിടത്തെ ഗ്രാമീണർക്ക് ഈ സമ്പ്രദായം വളരെ ഇഷ്ടമാണ്.കോങ്‌തോങ്ങിലെ ആളുകളുടെ ചൂളംവിളി സമ്പ്രദായം കണ്ടിഷ്ടപ്പെട്ട് മേഘാലയയിലെ മറ്റു ചില ഗ്രാമങ്ങളും ഈ രീതി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. 2022ൽ കേന്ദ്ര ടൂറിസം മന്ത്രാലയം തിരഞ്ഞെടുത്ത മികച്ച 3 വിനോദസഞ്ചാര ഗ്രാമങ്ങളിൽ കോങ്‌തോങ്ങും ഉൾപ്പെടുന്നു. 2019ൽ ബിഹാറിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാകേഷ് സിൻഹ ഈ ഗ്രാമത്തെ ദത്തെടുത്തിരുന്നു. യുനെസ്‌കോ ടാഗ് ഈ ഗ്രാമത്തിനു ലഭിക്കാനായി അദ്ദേഹം നാമനിർദേശവും ചെയ്തു.