ADVERTISEMENT

മനുഷ്യരുമായി പരിണാമദശയിൽ അടുത്തുനിൽക്കുന്ന മൃഗങ്ങളാണ് കുരങ്ങൻമാർ. കുരങ്ങൻമാരിലെ ഒരു വിഭാഗമാണു ബബൂണുകൾ. ഈ ബബൂണുകളിൽപെട്ട ജാക്ക് എന്ന ബബൂൺ വളരെ പ്രശസ്തനായിരുന്നു. റെയിൽവേ സിഗ്നലനുസരിച്ച് ട്രെയിനുകൾക്ക് ട്രാക്ക് മാറ്റിക്കൊടുക്കുക എന്ന ഉത്തരവാദിത്തമേറിയ ജോലി ജാക്ക് ഭംഗിയായി നിർവഹിച്ചു.


പത്തൊൻപതാം നൂറ്റാണ്ടിന്‌റെ അവസാനകാലമാണ്. അക്കാലത്ത് ദക്ഷിണാഫ്രിക്കയിൽ ജെയിംസ് വൈഡ് എന്ന റെയിൽവേ സിഗ്നൽമാൻ ഉണ്ടായിരുന്നു. ഒരിക്കൽ ഇദ്ദേഹം ചന്തയിൽപോയപ്പോൾ കൈവണ്ടി ഉന്തിനീക്കുന്ന ഒരു ബബൂണിനെ കണ്ടു. ഇതിനെ വാങ്ങിയ ജെയിംസ്, ജാക്ക് എന്ന് അതിനു പേര് നൽകി തനിക്കൊപ്പം കൂട്ടി.

ഒരു അപകടത്തിൽ ഇരുകാലുകളും നഷ്ടമായാളായിരുന്നു ജെയിംസ്. ജാക്ക് അദ്ദേഹത്തിനു സഹായിയായി. നിലം വൃത്തിയാക്കൽ, വേസ്റ്റ് കളയൽ തുടങ്ങി വീട്ടിലെ ചെറിയ ജോലികൾ ജാക്ക് ചെയ്യാൻ തുടങ്ങി. താമസിയാതെ തന്നെ സിഗ്നൽമാൻ എന്ന ജോലിയിലും ജാക്ക് തിളങ്ങിത്തുടങ്ങി. ട്രെയിനുകൾ പുറപ്പെടുവിക്കുന്ന ശബ്ദം പിടിച്ചെടുത്ത് അതിനനുസരിച്ച് ട്രാക്ക് മാറ്റിക്കൊടുക്കുകയായിരുന്നു സിഗ്നൽമാന്‌റെ ദൗത്യം. ലിവറുകൾ മാറ്റിയായിരുന്നു ട്രാക്ക് അനുവദിക്കേണ്ടത്. ഈ ജോലി ജാക്ക് മികവോടെ ചെയ്യാൻ തുടങ്ങി. ഈ സമയത്ത് ജെയിംസിന് വിശ്രമിക്കാനായി.

കാലങ്ങൾ കുറച്ച് ഇങ്ങനെ കടന്നു. ഇതിനിടയിലെപ്പോഴോ ഒരു യാത്രികൻ, ലിവർ മാറ്റുന്ന ജാക്കിനെ കാണുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്തു. റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ജെയിംസിനെ പിരിച്ചുവിടുന്നതിനു പകരം, ബബൂണിന്‌റെ ശേഷി അളക്കുക എന്ന കാര്യം റെയിൽവേ ചെയ്തു. ജാക്ക്, ജോലിയിൽ അതിനിപുണനാണെന്നു റെയിൽവേയ്ക്ക് ബോധ്യപ്പെട്ടു.

താമസിയാതെ റെയിൽവേ തങ്ങളുടെ തൊഴിലാളികളിലൊരാളായി ജാക്കിനെ നിയമിച്ചു. ദിവസം 20 സെന്‌റുകൾ ശമ്പളവും പ്രഖ്യാപിച്ചു. 9 വർഷം ജാക്ക് ദക്ഷിണാഫ്രിക്കൻ റെയിൽവേയിൽ ജോലി ചെയ്തു. യാതൊരുവിധ തെറ്റുകളും അവൻ ജോലിയിൽ വരുത്തിയിരുന്നില്ല.

English Summary:

The monkey who controlled the trains - work in the railways! The Amazing Story of Jack the Baboon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com