ADVERTISEMENT

മനുഷ്യരല്ലാതെ അതീന്ദ്രിയ ശക്തികളുമായി സംവദിക്കാൻ കഴിവുള്ളയാളാണ് ലെമ്മിൻകെയ്ൻ. അദ്ദേഹം ഭൂമി വിട്ട് മറ്റ് അജ്ഞാത ലോകത്തേക്കു പോകുന്നു. അവിടെ പല സാഹസികതകൾ കാട്ടുന്നു.എന്നാൽ അവസാനം ലെമ്മിൻകെയ്ൻ കൊല്ലപ്പെടുകയാണ്. അദ്ദേഹത്തിന്റെ മാതാവ് വീണ്ടും ലെമ്മിൻകെയ്നെ ജീവിപ്പിക്കാൻ ശ്രമിക്കുന്നു. ഫിൻലൻഡിലെ പ്രാചീനകാല ഇതിഹാസമായ കലേവലയിലുള്ള കഥയാണ് ലെമ്മിൻകെയ്ൻ. ഇതിനെന്താണ് പ്രസക്തി എന്നു സംശയം തോന്നാം.

ലോകത്തിലെ തന്നെ ഏറ്റവും വലിയൊരു നിധിക്കഥയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ഐതിഹ്യം. ലെമ്മിൻകെയ്നൻ ഹോർഡ് എന്നറിയപ്പെടുന്ന, ലോകമെമ്പാടുമുള്ള പര്യവേക്ഷകരുടെ ഉറക്കം കെടുത്തുന്ന ഈ നിധിയുടെ മൂല്യം 2000 കോടി യുഎസ് ഡോളറാണ് (ഏകദേശം ഒന്നരലക്ഷം കോടി രൂപ). ഫിൻലൻഡിൽ പത്താം നൂറ്റാണ്ടുവരെയുള്ള തദ്ദേശീയരായ ചില ആളുകൾ ലെമ്മിൻകെയിനിന്റെ ക്ഷേത്രത്തിൽ ഈ നിധി ഒളിപ്പിച്ചത്രേ. എന്നാൽ ആ ക്ഷേത്രം എവിടെയാണെന്ന് ആർക്കുമറിയില്ല.

1984ൽ ഫിൻലൻഡുകാരനായ ഇയോർ ബോക് എന്ന വ്യക്തി താൻ ലെമ്മിൻകെയ്നനിന്റെ നേരിട്ടുള്ള പിന്തുടർച്ചാവകാശിയാണെന്നു പറഞ്ഞ് രംഗത്തു വന്നു. തന്റെ എസ്റ്റേറ്റിൽ ലെമ്മിൻകെയിനിന്റെ ക്ഷേത്രവും ചരിത്രാതീത നിധി മറഞ്ഞിരിക്കുന്നുണ്ടെന്നും പ്രഖ്യാപിച്ചത് വലിയ ശ്രദ്ധ നേടി. 2010ൽ ബോക് മരിച്ചു. എന്നാൽ അതിനും മുൻപ് മുതൽ തന്നെ നിധിക്കായുള്ള തിരച്ചിൽ തുടങ്ങിയിരുന്നു. ബോക്കിന്റെ എസ്റ്റേറ്റിൽ ഉൾപ്പെടുന്ന സിബോസ്ബെർഗ് ഗുഹയിലാണു നിധിയുള്ളതെന്നാണ് അഭ്യൂഹം. ഫിൻലൻഡിന്റെ തലസ്ഥാന നഗരമായ ഹെൽസിങ്കിയിൽ നിന്നു 30 കിലോമീറ്റർ കിഴക്കായി മാറിയാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.

Representative image. Photo Credits: itakefotos4u/ istock.com
Representative image. Photo Credits: itakefotos4u/ istock.com

1987 മുതൽ ഇതിനായുള്ള തിരച്ചിൽ പല സംഘങ്ങൾ നടത്തുന്നു. ടെംപിൾ ട്വൽവ് എന്ന സംഘമാണ് ഇപ്പോൾ ഇതിനായി ഇടവേളകളില്ലാത്ത തിരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നത്. ആഴ്ചയിൽ ഏഴുദിവസവും ദിനംപ്രതി ആറുമണിക്കൂർ വീതം തിരച്ചിൽ നടക്കുന്നുണ്ട്. റഷ്യ, ഓസ്ട്രേലിയ, യുഎസ്, സ്വീഡൻ, നോ‍ർവെ, ജർമനി, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണു പര്യവേക്ഷകർ. പവിഴം, മാണിക്യം, വൈഡൂര്യം, മരതകം തുടങ്ങിയവയടക്കം അൻപതിനായിരം അമൂല്യ രത്നങ്ങൾ ഈ നിധിയിലുണ്ട്. ഇതോടൊപ്പം തന്നെ ഒട്ടേറെ വമ്പൻ സ്വർണപ്രതിമകളും. കാൾ ബോർഗൻ എന്ന വിഖ്യാത നിധിവേട്ടക്കാരനാണു ലെമ്മിൻകെയ്നൻ ഹോർഡ് കണ്ടെത്താനായി പരിശ്രമിക്കുന്ന സംഘത്തിന്റെ മേധാവി. 

സിബോസ്ബെർഗ് ഗുഹാസംവിധാനത്തിൽ അതീവ രഹസ്യമായി, ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയത്തിലാണത്രേ നിധിയിരിക്കുന്നത്. ആരാധനാലയം കണ്ടെത്തിയാൽ അതിലുള്ള ചുറ്റുഗോവണി ഇറങ്ങി അതിന്റെ മുറികളിലേക്കു കടക്കാം. വമ്പിച്ച അളവിൽ സ്വർണവും മറ്റു രത്നങ്ങളുമൊക്കെ ഈ മുറികളിലാണു സ്ഥിതി ചെയ്യുന്നത്. ഇതു കണ്ടെത്തുന്നതിനു തൊട്ടടുത്താണ് തങ്ങളെന്നാണു കാൾ ബോർഗൻ പറയുന്നത്.

Representative image. Photo Credits; Monteeldas Studio/ Shutterstock.com
Representative image. Photo Credits; Monteeldas Studio/ Shutterstock.com

എന്നാൽ ഇതൊരു വൃഥാശ്രമമാണെന്നും ഒരാളുടെ വാക്കുവിശ്വസിച്ച് ഇത്രയും സന്നാഹങ്ങളൊരുക്കി നിധി തേടേണ്ട കാര്യമില്ലെന്നും ചില വിദഗ്ധർ വിമർശിക്കുന്നു. ഇയോർ ബോക് പറഞ്ഞതല്ലാതെ നിധിയെക്കുറിച്ചുള്ള തെളിവുകളൊന്നും ലഭ്യമല്ലെന്നും ഇവർ പറയുന്നു. എന്നാൽ ഇതൊന്നും നിധിവേട്ടക്കാരെ പിന്തിരിപ്പിക്കുന്നില്ല. അവർ നിധിക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടേയിരിക്കുന്നു.

English Summary:

Inside Sibosberg Cave: The Unyielding Quest for Kalevala's Hidden Billions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com