അമ്മ അതിനെ അതിജീവിച്ചതിനാൽ അവൻ കൊലക്കേസ് പ്രതിയായില്ല; ‘മെരുക്കി’എടുക്കാൻ തന്നെ 10 ദിവസമെടുത്തു
Mail This Article
ലഹരിമരുന്ന് – ഈ വാക്കിനൊപ്പം ചില ചിത്രങ്ങൾ മനസ്സിൽ വന്നേക്കാം. സെലിബ്രിറ്റികൾ മുതൽ ഗുണ്ടകൾ വരെ...പിന്നെ, മെട്രോ നഗരങ്ങളിലെ യുവത്വം, കോളജ് വിദ്യാർഥികൾ, ഹോസ്റ്റലുകളിൽ താമസിക്കുന്നവർ, കേരളത്തിനു പുറത്തുള്ള യുവത്വം, പ്രഫഷനലുകൾ... എങ്കിൽ ഈ കുട്ടിയെ ഒന്നു പരിചയപ്പെടാം. കുട്ടനാട്ടിൽ നിന്നുള്ള ഒരു സ്കൂൾ കുട്ടി.
‘‘കഞ്ചാവ് വാങ്ങലോ, വിൽക്കലോ ഒന്നും ആലോചിച്ചിട്ടു പോലുമില്ല. വീട്ടിൽ നിന്നു സ്കൂളിൽ പോകാൻ ബസിനുള്ള കാശ് അന്നന്നു കിട്ടും, അല്ലാതെ ഒന്നും കയ്യിലില്ല. എന്നെ ‘അയാൾ’ കണ്ടെത്തി. കുറച്ച് കഞ്ചാവ് വിൽക്കാനാണു തന്നത്. എവിടെ, എങ്ങനെ വിൽക്കണമെന്നു പറഞ്ഞു. ഒന്നും പേടിക്കാനില്ലെന്നു ധൈര്യം തന്നു. കിട്ടുന്ന കാശായിരുന്നു പ്രലോഭനം.
വീണു പോയി. കഞ്ചാവ് വിറ്റുകിട്ടിയ കാശു കൊണ്ടു രണ്ടാഴ്ച അടിച്ചു പൊളിച്ചു. സിനിമ, ഭക്ഷണം.. കാശ് തീർന്നപ്പോൾ, കഞ്ചാവിനെക്കുറിച്ച് ആലോചിച്ചു. ഇത്തവണ കടമായാണു കിട്ടിയത്. വിൽക്കുന്തോറും കാശ് ലഹരിയായി. പിന്നാലെ കഞ്ചാവും.
നാട്ടിലെ ചേട്ടൻമാർ മുതൽ സ്കൂൾ കുട്ടികൾ വരെ എന്റെ കസ്റ്റമേഴ്സ് ആയി. എവിടെ സാധനം കിട്ടുമെന്നു തേടി നടക്കുകയാണ് അവർ. സ്കൂളുകളിലെയും കോളജുകളിലെയും മൂത്രപ്പുരകൾ ഉൾപ്പെടെ കഞ്ചാവ് കൈമാറൽ കേന്ദ്രങ്ങളാണ്.
കഞ്ചാവ് ഉപയോഗം എന്നെ തകർത്തു. ഒടുവിൽ കൗൺസലിങ്ങിനെത്തി, അവിടെയാണു ഞാൻ എന്താണു ചെയ്തതെന്നു ബോധ്യം വന്നത്. എനിക്കു കഞ്ചാവ് എത്തിച്ചിരുന്ന ചേട്ടൻമാർ അതിനു ശേഷം എന്റെ ഫോൺ എടുത്തിട്ടില്ല, ആ നമ്പറുകൾ നിലവിലില്ല എന്നാണു പറയുന്നത്; പക്ഷേ എനിക്കറിയാം കുട്ടനാട്ടിൽ എനിക്കു പകരം ആളുണ്ട്, കഞ്ചാവ് എത്തുന്നുമുണ്ട്’
നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ലാതെ, സ്കൂൾ എന്നോ കോളജ് എന്നോ വ്യത്യാസമില്ലാതെ നമ്മുടെ നാട്ടിൽ ലഹരി ഒഴുകുന്നതിന്റെ നേർചിത്രമാണിത്. ലഹരിയുടെ ആ ഒഴുക്ക് എവിടെ നിന്ന്– ഒരു അന്വേഷണം.
3 വർഷത്തിനിടെ 746 കേസ്!
ലഹരിമരുന്ന് വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ടു കഴിഞ്ഞ മൂന്നു വർഷത്തെ മാത്രം കണക്കെടുത്താൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതു കഴിഞ്ഞ വർഷമാണ്– 721 കേസുകൾ! സ്കൂൾ വിദ്യാർഥികൾ ഉൾപ്പെട്ട കേസുകളിലുണ്ടായ വർധനയാണ് ഇതിൽ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത്. ബോധവൽക്കരണം, പരിശോധന, ശിക്ഷാനടപടികൾ ഒരു വശത്തു നടക്കുമ്പോഴും മറുവശത്ത് ലഹരി നിർബാധം ഒഴുകുന്നുണ്ടെന്നു സാരം.
കഞ്ചാവിൽ നിന്ന് അതിമാരകമായ രാസലഹരിയിലേക്ക് സമൂഹം എത്തിപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിവരം ഈ കണക്കുകൾ നൽകുന്നു: 2023ൽ പിടിച്ച 746 കേസുകളിൽ മാരക ലഹരിയായ മെത്താഫിറ്റമിൻ വരെയുണ്ട്. കഞ്ചാവ് – 130.94 ഗ്രാം, മെത്താഫിറ്റമിൻ – 36.64 ഗ്രാം, എംഡിഎംഎ – 99.94 ഗ്രാം, ഹെറോയിൻ – 0.11 ഗ്രാം, ഹഷീഷ് ഓയിൽ – 138.63 ഗ്രാം, ബ്രൗൺ ഷുഗർ – 1.68 ഗ്രാം, ഡയസെപാം ആംപ്യൂൾ – 1 ലീറ്റർ, ലഹരി ഗുളികകൾ – 36.31 ഗ്രാം.
51 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ
റോഡരികുകളും ഒഴിഞ്ഞ പറമ്പുകളും മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരി കൈമാറ്റ കേന്ദ്രങ്ങളായി മാറിയെന്നാണ് എക്സൈസ് കണ്ടെത്തിയത്. ജില്ലയിലെ 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ 51 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിസംഘങ്ങൾ കടന്നുകയറിയതായി എക്സൈസ് റിപ്പോർട്ടിലുണ്ട്.
സ്‌കൂൾ പരിസരങ്ങളിൽ പൊലീസ്, എക്‌സൈസ് നിരീക്ഷണം വർധിപ്പിക്കാൻ ഇതേത്തുടർന്നു തീരുമാനിച്ചത് എത്രമാത്രം നടപ്പിലായെന്നു സംശയം. രാവിലെയും വൈകിട്ടും ഏതാനും ചില സ്കൂൾ പരിസരങ്ങളിൽ മാത്രമേ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെയോ സാന്നിധ്യമുണ്ടാകാറുള്ളൂവെന്നു സ്കൂൾ അധികൃതർ പറയുന്നു.
എൻസിസി, എസ്പിസി, എൻഎസ്എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജെആർസി, വിമുക്തി ക്ലബ്ബുകൾ എന്നിവയെല്ലാം ലഹരിമോചന ദൗത്യത്തിലേക്കു ഫലപ്രദമായി സമന്വയിപ്പിച്ചു കൊണ്ടുള്ള ഊർജിത കർമപദ്ധതിയും തണുത്തു കിടക്കുന്നു.
ക്രിമിനൽ കേസുകളിൽ കുട്ടികളും
ജില്ലയിലെ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ സെന്റർ ഫോർ അഡിക്ട്സിൽ ഒരു ‘വധശ്രമക്കേസ് പ്രതി’ എത്തി. കോളജ് വിദ്യാർഥിയാണ്. വെട്ടിയത് അമ്മയെയാണ്. അമ്മ അതിനെ അതിജീവിച്ചതിനാൽ അവൻ കൊലക്കേസ് പ്രതിയായില്ല.
ബെംഗളൂരുവിലാണു യുവാവ് പഠിച്ചിരുന്നത്. വീട്ടിൽ അവധിക്ക് എത്തിയപ്പോൾ പെരുമാറ്റത്തിലാകെ പന്തികേട്. എപ്പോഴും പണം വേണം. കിട്ടിയില്ലെങ്കിൽ അക്രമാസക്തനാകും. കയ്യിൽ കിട്ടുന്നതെല്ലാം തല്ലിത്തകർക്കും. വഴക്കു പറഞ്ഞതോടെ അമ്മയ്ക്കും സഹോദരിക്കും നേരെയായി അക്രമം. അങ്ങനെയൊരു വഴക്കിനിടെയാണു കത്തിയെടുത്ത് അമ്മയെ വെട്ടിയത്.
ഒരു വർഷത്തിലേറെയായി ലഹരിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തി. ലഹരിയില്ലാതെ ഒരു ദിവസം പോലും പറ്റില്ലെന്ന സ്ഥിതിയിൽ എത്തിയിരുന്നു. ലഹരിമോചന കേന്ദ്രത്തിൽ അയാളെ ചികിത്സയ്ക്കായി ‘മെരുക്കി’എടുക്കാൻ തന്നെ 10 ദിവസമെടുത്തു. ഒന്നരമാസം ചികിത്സ വേണ്ടിവന്നു. ഇപ്പോൾ സ്വാഭാവിക ജീവിതത്തിലേക്ക് ‘പിച്ച വയ്ക്കുന്നു’.
വർഷം, കേസുകളുടെ എണ്ണം, അറസ്റ്റിലായവർ
∙2020-256-248
∙2021-211-198
∙2022-484-483
∙2023-746-721