ഓടും കാർ, പായും കാർ, വെള്ളം കണ്ടാലും നിൽക്കില്ല! കരയിലും വെള്ളത്തിലും ഓടുന്ന കാർ നിർമിച്ച് ജയിൻരാജ്
Mail This Article
കാലടി∙ കാർ ഇനി കരയിൽ മാത്രമല്ല വെള്ളത്തിലും ഓടിക്കാം. ഇത്തരത്തിൽ ഒരു കാർ സാക്ഷാത്ക്കരിച്ചിരിക്കുകയാണ് കാഞ്ഞൂർ പാറപ്പുറം അമ്മുപ്പിള്ളി ജയിൻരാജ് (38). പഴയ മാരുതി ഒമ്നി കാറാണ് ജയിൻരാജ് വിവിധോദ്ദേശ്യ കാറാക്കി മാറ്റിയത്. പത്താം ക്ലാസ് പാസാകാത്ത ജയിൻരാജാണ് എൻജിനീയറിങ് വൈദഗ്ധ്യത്തെ അതിശയിപ്പിക്കുന്ന കാർ ഉണ്ടാക്കിയത്. ആദ്യമായി കാറിന്റെ ഭാരം കുറച്ചു.സീറ്റുകൾ പ്ലാസ്റ്റിക് ആക്കി.ടയറുകൾ ടില്ലറിന്റേതാക്കി. അടിഭാഗം സ്റ്റീൽ ആക്കി. ഡോറുകൾ ഉൾപ്പെടെ കാർ പൂർണമായും വാട്ടർ പ്രൂഫ് ആക്കി. എൻജിൻ മാറ്റി മാരുതി സെൻ കാറിന്റേതാക്കി.
65 എച്ച്പിയുടെ എൻജിനിൽ ആറര എച്ച്പിയുടെ പ്രൊപ്പലർ ഉപയോഗിച്ചാണ് കാർ പ്രവർത്തിക്കുന്നത്. പ്രൊപ്പല്ലറിന്റെ സ്ഥാനത്ത് ഇനി ജെറ്റ് പമ്പ് ഘടിപ്പിക്കും. അതോടെ പ്രകടനം മെച്ചപ്പെടും. ഫോർ വീലർ ഡ്രൈവ് ആക്കാനും സൗകര്യമുണ്ട്. കാറിന്റെ വിഡിയോ കണ്ട പ്രവാസി കാലടി സ്വദേശി ബേബിയാണ് ജയിൻരാജിന് ജെറ്റ് പമ്പ് നൽകിയത്. 2018ലെ പ്രളയത്തിൽ പുഴയോര ഗ്രാമമായ പാറപ്പുറത്തെ ജനങ്ങൾ രക്ഷാ പ്രവർത്തനങ്ങൾക്ക് ഏറെ കഷ്ടപ്പെട്ടു. അപ്പോഴാണ് വെള്ളത്തിലും ഓടാവുന്ന കാർ എന്ന ആശയം ജയിൻരാജിന്റെ മനസിൽ ഉദിച്ചത്.
പഠനത്തിൽ മോശമായപ്പോൾ മറ്റേതെങ്കിലും രംഗത്ത് മികവ് തെളിയിക്കണമെന്ന വാശിയോടെ 18-ാം വയസ്സിൽ സ്വപ്രയത്നവുമായി രംഗത്തിറങ്ങിയതാണ് ജയിൻരാജ്. ആദ്യം മണൽ ലോറി ഓടിച്ചു. തുടർന്നു മണ്ണുമാന്തി യന്ത്രം ഡ്രൈവറായി. ഇപ്പോൾ 3 ജെസിബി, 3 ഹിറ്റാച്ചി, ഒരു ടിപ്പർ, കാറുകൾ എന്നിവ ഉൾപ്പെടെ 10 വാഹനങ്ങൾ സ്വന്തമായുണ്ട്. അമ്മ സുമയാണ് എല്ലാത്തിലും പ്രചോദനം. അമ്മയുടെ പേരാണ് വാഹനത്തിന് നൽകിയത്. കാർ കരയിലും വെള്ളത്തിലും ഓടിക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ജയിൻരാജ്. ഭാര്യ: ആര്യ. മക്കൾ : ആര്യൻ (രണ്ടാം ക്ലാസ്), ആദിത്യൻ (ഒന്നാം ക്ലാസ്). പിതാവ് രാജൻ അടുത്തിടെയാണ് മരിച്ചത്.