ADVERTISEMENT

വൈപ്പിൻ ∙ ചെമ്മീനും മീനും കുറവായതിനാൽ വൈപ്പിനിൽ ഇക്കുറി കെട്ടുകലക്കൽ വഴിപാടായി മാറും. കാലാവധി അവസാനിക്കുന്നതിന്  ഏതാനും  ദിവസങ്ങൾക്കു മുൻപ് കെട്ടുകൾ ആകെ കലക്കി മറിച്ച് മീനുകളും ചെമ്മീനുകളും ഒന്നൊഴിയാതെ പിടിച്ചെടുക്കുന്ന ജോലികൾ പണ്ട് ഉത്സവമായിരുന്നുവെങ്കിലും ഏതാനും വർഷങ്ങളായി ചടങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്,

കെട്ടുകളിലെ മീൻ സാന്നിധ്യം കാര്യമായി കുറഞ്ഞതായിരുന്നു കാരണം. ഇക്കുറി കെട്ടുകളിൽ  നിന്ന് ആകെ ലഭിക്കുന്ന  മീൻ വലുപ്പം കുറഞ്ഞ കരിമീൻ മാത്രമാണ്. ഞണ്ട് തീരെയില്ല. ചെമ്മീൻ ആകെയുള്ളത്  നാരൻ മാത്രം. വില കുറവായതിനാൽ  കർഷകർക്ക്  കാര്യമായ ആഹ്ലാദമില്ല. പണ്ട്  വല വിരിച്ചും വീശിയും തപ്പിയുമെല്ലാം കഴിയുന്നത്ര മീനും ചെമ്മീനും വാരിയെടുക്കാൻ മത്സ്യത്തൊഴിലാളികൾ  മത്സരിക്കുമായിരുന്നുവെങ്കിൽ  ആ കാഴ്ച പലയിടത്തും.

ഇല്ല. ഒന്നോ രണ്ടോ പേർ ചേർന്നാണ് പല കെട്ടുകളിലും  ഇപ്പോൾ മീൻപിടിത്തം. അവധിയാഘോഷം  കൊഴുപ്പിക്കാനെത്തുന്ന  കുട്ടികൾ  ചിലയിടങ്ങളിൽ ചൂണ്ടയുമായി രംഗത്തുണ്ട്. വീതിയുള്ള.റിബൺ ആകൃതിയിലുള്ള വല കെട്ടിലാകെ ചുറ്റി വിരിച്ചും വീശിയുമാണ്  മീൻ പിടിക്കുന്നത്. അടിത്തട്ടിലെ ചെറുകുഴികളിലും മറ്റും പതുങ്ങിയിരിക്കുന്ന ചെമ്മീനുകളെ പിടികൂടുന്നത് വട്ടവല എന്നറിയപ്പെടുന്ന ചെറിയ വലയുമായി രംഗത്തിറങ്ങുന്ന വിദഗ്‌ധരായ സ്‌ത്രീത്തൊഴിലാളികളാണ്. 

ഒരേപാടത്ത് ആറുമാസം പൊക്കാളി നെൽക്കൃഷിയും അതിനടുത്ത ആറുമാസം ചെമ്മീൻ കൃഷിയുമെന്ന രീതി പിന്തുടർന്നിരുന്ന സമയത്താണ് കെട്ടുകലക്കൽ  ആഘോഷമായിരുന്നത്. പാട്ടത്തിനെടുത്താണ് ചെമ്മീൻകൃഷിയെന്നതിനാൽ  അതിനു മുൻപ്  മീനും ചെമ്മീനുമെല്ലാം മുഴുവനായി പിടിച്ചെടുത്ത് പാടങ്ങൾ ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ടായിരുന്നു. എന്നാൽ പൊക്കാളി കൃഷി തീർത്തും  ഇല്ലാതായ അവസ്ഥയാണ് ഇപ്പോൾ. 

കെട്ടുകലക്കൽ ആഘോഷമായിരുന്ന പഴയ കാലത്ത് കുറഞ്ഞത് പത്തു തരം മീനെങ്കിലും വേണ്ടത്ര ലഭിച്ചിരുന്നുവെങ്കിൽ പിന്നീടത് കരിമീനും തിലോപ്പിയയും കണമ്പും മാത്രമായി ചുരുങ്ങി. ഇപ്പോൾ  കിട്ടുന്നത് കരിമീൻ  മാത്രവും. നേരത്തെ സമൃദ്ധമായിരുന്ന പള്ളത്തി കാണാൻ പോലുമില്ല.  കാലാവധി കഴിയും മുൻപേ പാടങ്ങളിൽ ഇറങ്ങി മീൻ പിടിക്കുന്ന കെട്ടുകയ്യേറ്റവും വൈപ്പിനിൽ പതിവായിരുന്നുവെങ്കിൽ മീൻ കുറ‍ഞ്ഞതോടെ  കയ്യേറ്റക്കാരും  കളമൊഴിഞ്ഞ  മട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com