ADVERTISEMENT

പിണറായി  ∙ പത്താം വയസ്സിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പുഴയിലിറങ്ങിയതാണ് ശാന്ത. പുഴയിൽ മുങ്ങി മുരു ഇറച്ചി ശേഖരിച്ചാണ് ഉപജീവനം നയിക്കുന്നത്. അറുപത്തിയൊന്നാം വയസ്സിലും പതിവുതെറ്റിക്കാതെ ജലജീവിതം തുടരുകയാണ് ശാന്ത. പരേതരായ വെങ്കണ ഗോവിന്ദന്റെയും ടി.കെ.ലക്ഷ്മിയുടെയും 12 മക്കളിലെ ഏക പെൺതരിയാണ് ശാന്ത. അച്ഛൻ പൂഴിത്തൊഴിലാളി ആയിരുന്നു. മുരു ശേഖരിക്കലായിരുന്നു അമ്മയുടെ ജോലി. പിന്നീട് അമ്മയ്ക്കൊപ്പം അച്ഛനും പുഴയിൽ മുങ്ങി മുരു ശേഖരിക്കുന്നതു പതിവാക്കി.

ചെറുപ്പം മുതൽ പുഴയിൽ;
ഇവർക്കൊപ്പം കുഞ്ഞുനാളിൽ തോണിയിൽ കയറിയിരുന്ന അനുഭവം ഇന്നും ശാന്തയുടെ ഓർമയിലുണ്ട്. അച്ഛനും അമ്മയും പുഴയിൽ മുരു എടുക്കുന്നതിനിടെ ചല്ലത്തിൽ കെട്ടിയിരുന്ന തോണിയുടെ കുരുക്ക് ശാന്ത അറിയാതെ അഴിച്ചതോടെ തോണി പുഴയുടെ മധ്യത്തിലേക്ക് നീങ്ങാൻ തുടങ്ങി.

എന്തു ചെയ്യണമെന്നറിയാത്ത ശാന്ത പകച്ചുനിൽക്കുമ്പോൾ അച്ഛൻ കൈകൊണ്ട് തുഴയണ്ട വിധം പറഞ്ഞുകൊടുത്തു. ധൈര്യസമേതം ശാന്ത കൈ കൊണ്ട് തുഴഞ്ഞ് തോണി കരയ്ക്കടുപ്പിച്ചു. അത്രയ്ക്കുണ്ടായിരുന്നു അന്നേ മനസ്സാന്നിധ്യം. ഒരു വർഷത്തിനുള്ളിൽ അച്ഛനും അമ്മയും ശാന്തയെ തോണി തുഴയാൻ പഠിപ്പിച്ചു. തുടർന്നുള്ള നാളുകളിൽ ശാന്തയും പുഴയിൽ ഇറങ്ങി മുരു ഇറച്ചി ശേഖരിക്കാൻ തുടങ്ങി.





തോടിൽ നിന്ന് വേർപെടുത്തിയ മുരു ഇറച്ചി.
തോടിൽ നിന്ന് വേർപെടുത്തിയ മുരു ഇറച്ചി.

ഏക വനിതാമത്സ്യത്തൊഴിലാളി
ധർമടം പഞ്ചായത്തിലെ ഏക വനിതാ മത്സ്യത്തൊഴിലാളിയും ജില്ലയിൽ മുരു എടുക്കുന്ന ഏക വനിതയുമാണ് ശാന്ത. വജ്രം പോലെ മൂർച്ചയുള്ള മുരുവിന്റെ തോടിൽ തൊട്ടാൽ കൈകാലുകൾ മുറിയും. പക്ഷേ, ശാന്തയുടെ കൈകൾ ഇപ്പോൾ മുരുവിനും സുപരിചിതം. ഏറെ സ്വാദുള്ള മുരു ഇറച്ചിക്ക് ആവശ്യക്കാർ ഏറെയാണ്. കാളി - ധർമടം - മൊയ്തുപാലം – മാഹി - എന്നി വിടങ്ങളിലെ പുഴകളിലാണ് പ്രധാനമായും മുരു കണ്ടുവരുന്നത്. മുരു ശേഖരിക്കാൻ പുഴക്കരയിലെത്തിയാൽ ശാന്ത ഹൈടെക്കാകും. സോക്സും ഷൂസും തൊപ്പിയും ധരിച്ചാണ് പുഴയിലിറങ്ങുക. 

രാവിലെ ഏഴരയോടെ പുഴയിറങ്ങിയാൽ ഉച്ചയ്ക്ക് രണ്ടു മണിയാകും കരകയറാൻ. അപ്പോഴോക്കും ശാന്തയുടെ ഫോണിലേക്ക് മുരു ഇറച്ചിക്കായി കോളുകളുടെ പ്രവാഹമായിരിക്കും. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഡോക്ടർമാരുടെ കോളുകളും ശാന്തയുടെ മുരുവിനായി തേടിയെത്തും. കിട്ടാത്തവരെ ശാന്ത നിരാശപ്പെടുത്തില്ല. നാളെ തരാം എന്നു പറയുകയും അവർക്ക് മുൻഗണന നൽകുകയും ചെയ്യും. ഒരു ദിവസം മുന്നൂറോളം മുരു ഇറച്ചിയാണ് പുഴയിൽ നിന്ന് ശേഖരിക്കുക.

ഗൾഫിലേക്കും മുരു
ഗൾഫ് രാജ്യങ്ങളിലും കർണാടകയിലും ശാന്തയുടെ മുരു പറക്കും. മുരു ഇറച്ചി ഗൾഫ് രാജ്യത്തേക്ക് കൊടുത്തയക്കാൻ ഐസ് എടുക്കാൻ പോയപ്പോൾ ഐസ് കാലിന് വീണ് മൂന്നു വിരലുകൾ നഷ്ടപ്പെട്ടത് ശാന്തയ്ക്ക് ഇന്നും വേദനപ്പിക്കുന്ന ഓർമയാണ്.

മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ഇരുചക്രവാഹനം അനുവദിക്കുന്നത് അറിഞ്ഞ് ലൈസൻസ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ശാന്ത. സ്വന്തമായി വീടില്ലാത്തതിനാൽ ധർമടം ബ്രണ്ണൻ കോളജിനു സമീപം വാടക കെട്ടിടമായ ആവണി ക്വാർട്ടേഴ്സിലാണ് താമസം. ഡൽഹിയിൽ യാത്ര പോയപ്പോൾ പ്രധാനമന്ത്രിയെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്നാണ് ശാന്തയുടെ ഏറ്റവും വലിയ ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com