ADVERTISEMENT

പരവൂർ∙ പൊഴിക്കര കോങ്ങാലിൽ 4 വയസ്സുകാരനു ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. പനിയും വയറിളക്കവും കാരണം മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയാണ് ഷിഗെല്ലാ ബാക്ടീരിയ പരിശോധനയിൽ പോസിറ്റീവായതായി പൊഴിക്കര സാമൂഹികാരോഗ്യ കേന്ദ്രം അറിയിച്ചത്.ഇതേ കുട്ടിയുടെ സഹോദരനായ അഞ്ചു വയസ്സുകാരൻ ചൊവ്വാഴ്ച കടുത്ത വയറിളക്കവും പനിയും കാരണം മരിച്ചിരുന്നു. ഈ കുട്ടിയുടെ  ശരീര സ്രവങ്ങൾ തിരുവനന്തപുരം കെമിക്കൽ ലാബിലും, പാരിപ്പള്ളി മെഡിക്കൽ കോളജ് പാത്തോളജി ലാബിലും പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കെമിക്കൽ റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.

കുട്ടികളുടെ മാതാവും മുത്തശ്ശിയും മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. തിങ്കളാഴ്ച കടുത്ത പനിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നു അധ്യാപകർ യുകെജി വിദ്യാർഥിയായ കുട്ടിയെ വീട്ടിലെത്തിക്കുകയും പിന്നീട് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയുമായിരുന്നു. ചൊവ്വ രാവിലെ നില വഷളയാതോടെ നെടുങ്ങോലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്നു പരവൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. വിദേശത്തായിരുന്ന പിതാവ് നാട്ടിലെത്തിയ ശേഷം ബുധനാഴ്ച കബറടക്കം നടത്തി. 

11 വയസ്സുള്ള മൂത്ത മകൻ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തു. മരണ കാരണം ഭക്ഷ്യവിഷബാധയാണെന്നു ആദ്യം സംശയിച്ചിരുന്നു. ഇതേത്തുടർന്നു ചാത്തന്നൂർ ഭക്ഷ്യസുരക്ഷ ഓഫിസറുടെ നേതൃത്വത്തിൽ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഭക്ഷ്യവിഷ ബാധ സ്ഥിരീകരിക്കുന്ന തരത്തിലുള്ള സാംപിളുകൾ ലഭിച്ചില്ലെന്നു ഭക്ഷ്യ സുരക്ഷ വകുപ്പ് അധികൃതർ അറിയിച്ചു. മലിന ജലത്തിലൂടെ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് സമാന രോഗലക്ഷണങ്ങളുള്ളവർ ആശുപത്രിയിൽ ചികിത്സ തേടണമെന്നു പൊലീസും ആരോഗ്യ പ്രവർത്തകരും അറിയിച്ചു. 

ഷിഗെല്ല: കുട്ടിക്കളിയല്ല, കരുതിയിരിക്കണം: രോഗം ബാധിക്കുന്നത് കൂടുതലും കുട്ടികളെ
പരവൂർ∙ ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ. കൂടുതലും കുട്ടികളിൽ ഈ രോഗബാധ പടരുന്നതിനാൽ ജാഗ്രത അനിവാര്യമാണ്. മലിന ജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പെരുകുന്നതും പടരുന്നതും. ശരീരത്തിനകത്ത് എത്തുന്ന ഷിഗെല്ല ബാക്ടീരിയകൾ ആമാശയം, വൻകുടൽ എന്നിവയെയാണ് പ്രധാനമായും ബാധിക്കുക.  ഇവ അവയവങ്ങളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിഷവസ്തുക്കൾ ഉൽപ്പാദിപ്പിക്കുകയും ദഹനവ്യവസ്ഥയെ തകരാറിലാക്കി ഷിഗെല്ലോസിസ് എന്ന രോഗമായി മാറുകയും ചെയ്യുന്നു. വയറിളക്കമാണ് പ്രധാന ലക്ഷണം. രോഗം എളുപ്പത്തിൽ ബാധിക്കാൻ സാധ്യതയുള്ളത് കുഞ്ഞുങ്ങളെയാണ്, പ്രധാനമായും 5 വയസ്സിൽ താഴെയുള്ള കുട്ടികളിൽ. ഭക്ഷണ-കുടിവെള്ള കാര്യങ്ങളിലെ ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുകയാണ് രോഗത്തെ അതിജീവിക്കാനുള്ള പ്രതിവിധി. 

ലക്ഷണങ്ങൾ
വയറിളക്കമാണ് ഷിഗെല്ലാ ബാക്ടീരിയ ബാധയുടെ പ്രധാന ലക്ഷണം. ഇതിൽ രക്തത്തിന്റെ സാന്നിധ്യവുമുണ്ടാകും (അതിസാരം), കടുത്ത പനിയും ഉണ്ടാകും. തുടർച്ചയായ വയറിളക്കം കാരണം ഉണ്ടാകുന്ന നിർജലീകരണം മരണത്തിന് കാരണമായേക്കാം. ചെറിയ കുട്ടികളിൽ ജെന്നി വരാനുള്ള സാധ്യതയുമുണ്ട്. 

ഷിഗെല്ലാ ബാക്ടീരിയ മനുഷ്യരിലേക്ക് പ്രവേശിക്കാനുള്ള സാധ്യതകൾ
∙ ഷിഗെല്ല സാന്നിധ്യമുള്ള വസ്തുക്കളിൽ തൊടുന്നത്.
∙ ശുചിയില്ലാത്ത ഭഷണം, മലിനമായ ജലം എന്നിവ ഉപയോഗിക്കുന്നത്.
∙ രോഗബാധിതനായ കുഞ്ഞിന്റെ ഡയപ്പർ മാറ്റുന്നതു വഴി.
∙ രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗി ഉപയോഗിച്ച ശുചിമുറിയുടെ ഉപയോഗത്തിലൂടെയും.
∙ രോഗി പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ.
∙ തടാകങ്ങൾ, കുളങ്ങൾ എന്നിവയിലെ വെള്ളത്തിലൂടെ
∙ രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെ

പ്രതിരോധ വാക്സിൻ ലഭ്യമല്ലാത്തതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ് പ്രധാന പ്രതിരോധ മാർഗം
∙ കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകി സൂക്ഷിക്കുക
∙ രോഗിയുടെ മലവും മറ്റു വിസർജ്ജ്യങ്ങളും പറ്റിയ തുണികൾ അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കുക.
∙ വയറിളക്കമുള്ള കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പറഞ്ഞു വിടാതിരിക്കുക.
∙ കുടിവെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
∙ കിണറുകൾ ക്ലോറിനേഷൻ നടത്തുക.
∙ രോഗ ബാധിതർ നിർജ്ജലീകരണം ഒഴിവാക്കാൻ ദ്രാവക രൂപത്തിലെ പദാർഥങ്ങൾ, ശുദ്ധജലം എന്നിവ കുടിക്കുക, ഡോക്ടറുടെ നിർദേശാനുസരണം ഒആർഎസ് ലായനി കുടിക്കുക.
∙ വയറിളക്കത്തിലൂടെ രക്തം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ എത്രയും പെട്ടെന്നു ഡോക്ടറെ സമീപിക്കുക.
∙ ഷിഗെല്ലാ വൈറസിലൂടെ ആമാശയ ഭിത്തിയിൽ മുറിവുണ്ടാകാൻ സാധ്യതയുണ്ട്. അതിലൂടെ രക്തത്തിലേക്ക് ഈ വൈറസ് കടന്നാൽ മരണം വരെ സംഭവിക്കാം.
∙ രോഗം ഭേദമായാലും കുറച്ചു ദിവസത്തേക്കു സൂക്ഷിക്കുന്നത് ഉത്തമമായിരിക്കും.

English Summary:

4-year-old boy diagnosed with Shigella

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com