പ്രധാനമന്ത്രിക്ക് മറുപടിയുമായി പിണറായി: അമിതാധികാര വാഴ്ച തടയാൻ നേരത്തേയും ഒന്നിച്ചിട്ടുണ്ട്
Mail This Article
പൊൻകുന്നം ∙ കേരളത്തിൽ ഗുസ്തി പിടിക്കുന്നവർ ത്രിപുരയിൽ ചങ്ങാതിമാരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിതാധികാര വാഴ്ചയെ പരാജയപ്പെടുത്താൻ മുൻപും എല്ലാ കക്ഷികളും ഒരുമിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സിപിഎം വാഴൂർ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരവസരം കൂടി ബിജെപിക്കു നൽകിയാൽ രാജ്യത്തിന്റെ സർവനാശം പൂർണമാകും. ത്രിപുരയിൽ സിപിഎമ്മിനെ ഇല്ലാതാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. അവിടെ കോൺഗ്രസ് നടത്തിയ അതിക്രമങ്ങളെ നേരിട്ട ചരിത്രം പാർട്ടിക്കുണ്ട്. നരേന്ദ്ര മോദിക്ക് മറവി അധികമില്ലെന്നാണു കരുതുന്നത്.
ത്രിപുരയിൽ ബിജെപിയുടെ അതിക്രമങ്ങൾ മാത്രമല്ല പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. അവിടെ ജനഹിതത്തെ അട്ടിമറിക്കാൻ കോൺഗ്രസ് അന്നത്തെ കേന്ദ്രസർക്കാരിലെ സ്വാധീനം ഉപയോഗിച്ചിരുന്നു. പക്ഷേ, അതിനെയെല്ലാം അതിജീവിക്കാൻ പാർട്ടിക്കു കഴിഞ്ഞു. ജനാഭിലാഷം മാനിക്കാതെ ഗുണ്ടാസംഘം
പോളിങ് ബൂത്തിൽ കയറി വോട്ടു കുത്തി. എന്നാൽ, അതിനെയൊക്കെ അതിജീവിച്ച ഇടതുമുന്നണി ദീർഘകാലം അധികാരത്തിലുണ്ടായി എന്നതാണ് ചരിത്രം.പിന്നീടു ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ത്രിപുര അവരുടെ അതിക്രമങ്ങളുടെ വിളനിലമായി മാറി. കോൺഗ്രസ്
നിയമസഭാകക്ഷിയെ ബിജെപി വിലയ്ക്കെടുത്തു. അവിടെയുള്ളവർക്കു സാധാരണഗതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയാതായി. തീർത്തും ജനാധിപത്യവിരുദ്ധ പ്രവർത്തനം നടക്കുന്ന പ്രത്യേക സാഹചര്യം വന്നപ്പോഴാണ് ആവശ്യമായ യോജിപ്പുകളും ധാരണയും നീക്കുപോക്കുമെല്ലാം ഈ തിരഞ്ഞെടുപ്പിൽ വേണ്ടിവന്നത്. ജനാധിപത്യവിരുദ്ധമായ കാര്യങ്ങൾ രാജ്യത്തിന്റെ ഒരു ഭാഗത്തു നടക്കുമ്പോൾ അതിനു പ്രോത്സാഹനം നൽകുന്ന ആളായി പ്രധാനമന്ത്രി മാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാഗത സംഘം ചെയർമാൻ പ്രഫ.ആർ.നരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കാനം രാമകൃഷ്ണൻ നായർ സ്മാരക ഹാൾ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.അനിൽകുമാർ, രാജു ഏബ്രഹാം, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഗിരീഷ് എസ്.നായർ, പി.ഷാനവാസ്, ഷെമീം അഹമ്മദ്, വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ.രാജേഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് സർക്കാരുകൾക്ക് എതിരെ വിമർശനം ഉയർത്തി കർഷക ജനസദസ്സ്
കോട്ടയം ∙ ‘കേരളം റബർ കർഷകർക്കൊപ്പം’ എന്ന സന്ദേശത്തോടെ നടത്തിയ ജനസദസ്സിലേക്ക് നൂറുകണക്കിനു പേരെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനത്തിനായി എത്തുമ്പോഴേക്കും മൈതാനവും റോഡും നിറഞ്ഞിരുന്നു. കോൺഗ്രസ് സർക്കാരുകളുടെ കാർഷിക നയങ്ങൾക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ അധ്യക്ഷത വഹിച്ചു.
Also read: മുഖ്യമന്ത്രിയുടെ സന്ദർശനം: യൂത്ത് കോൺഗ്രസ് നേതാക്കൾ തടങ്കലിൽ; പ്രതിഷേധം
മന്ത്രി വി.എൻ വാസവൻ, കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ, ജില്ലാ സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ, കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാർ, കർഷക സംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ് എന്നിവർ പ്രസംഗിച്ചു.
‘റബർകൃഷി സാധ്യതകളും പ്രതിസന്ധിയും’ സെമിനാർ കർഷക സംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ടി.ആർ.രഘുനാഥ് അധ്യക്ഷത വഹിച്ചു. കർഷക സംഘം സംസ്ഥാന സെക്രട്ടറി വൽസൻ പനോളി, എം.ടി.ജോസഫ്, റബർ ബോർഡ് ചെയർപഴ്സൻ ഡോ.ഷീലാ തോമസ്, മലനാട് ഡവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, ഇന്ത്യൻ റബർ ഡീലേഴ്സ് പ്രസിഡന്റ് ജോർജ്വാലി, സിഐടിയു സംസ്ഥാന സെക്രട്ടറി എസ്.ജയമോഹൻ എന്നിവർ പ്രസംഗിച്ചു.