മുഖ്യമന്ത്രിക്കായി സുരക്ഷയുടെ 'കോട്ട’ ; മരണാനന്തരച്ചടങ്ങിന് പോയ നേതാവും കരുതൽ തടങ്കലിൽ
Mail This Article
കോട്ടയം ∙ മുഖ്യമന്ത്രിക്കായി സുരക്ഷയുടെ 'കോട്ട' ഒരുക്കി പൊലീസ്. ഇന്നലെ വൈകിട്ട് 4ന് വാഴൂർ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന് ഉദ്ഘാടനത്തിനു ശേഷം 5.15നാണ് മുഖ്യമന്ത്രി തിരുനക്കരയിൽ എത്തിയത്. കെകെ റോഡും പരിസരവും മണിക്കൂറുകൾക്കു മുൻപേ പൊലീസ് നിയന്ത്രണത്തിലായി. ഇടവഴികളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാ
Also read: മുഖ്യമന്ത്രിയുടെ സന്ദർശനം: യൂത്ത് കോൺഗ്രസ് നേതാക്കൾ തടങ്കലിൽ; പ്രതിഷേധം
പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. പൊലീസ് വഴിയരികിലെ വാഹനങ്ങൾ മാറ്റി. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തിരുനക്കര മൈതാനത്തേക്ക് എത്തിയപ്പോൾ ബേക്കർ ജംക്‌ഷനിൽ നിന്ന് ടിബി റോഡിലേക്കുള്ള വാഹനങ്ങൾ പൊലീസ് തടഞ്ഞു. വേദിയിലേക്ക് മുഖ്യമന്ത്രി കടന്നശേഷമാണ് പൊലീസ് മറ്റു വാഹനങ്ങൾ കടത്തിവിട്ടത്. ജില്ലയിൽ ഇന്നലെ പൊതുപരിപാടിക്കായി ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയും എത്തിയിരുന്നു.
മരണാനന്തരച്ചടങ്ങിന് പോയ നേതാവും കരുതൽ തടങ്കലിൽ
കാഞ്ഞിരപ്പള്ളി ∙ അടുത്ത ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിനു പോകുന്നതിനായി ടൗണിൽ എത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ അടക്കം കരുതൽ തടങ്കലിലാക്കി പൊലീസ്. പൊൻകുന്നത്തു നിന്നു 3 പേരെയും കോട്ടയത്തു നിന്നു 2 പേരെയുമാണു തടങ്കലിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുപരിപാടികൾക്കു മുൻപാണ് അറസ്റ്റ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നായിരുന്നു നടപടി.
ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ പോയ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഇ.എസ്.സജി എന്നിവരെയാണ് ഇന്നലെ രാവിലെ 11ന് അറസ്റ്റ് ചെയ്തത്.
നായിഫ് ഫൈസി പിതൃസഹോദരന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ പോകാൻ നിൽക്കുകയായിരുന്നുവെന്നും വിവരം പറഞ്ഞിട്ടും പൊലീസ് വിട്ടില്ലെന്നും മെഡിക്കൽ പരിശോധനയ്ക്കു ശേഷം മുണ്ടക്കയം, എരുമേലി സ്റ്റേഷനുകളിൽ കൊണ്ടുപോയെന്നും പരാതിയുണ്ട്.പിന്നീട് കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെത്തിച്ചു.
വൈകിട്ട് 5.30നാണ് വിട്ടയച്ചതെന്നു നായിഫ് ഫൈസി പറയുന്നു. കോട്ടയത്തു നിന്ന് അജി, സ്വരജിത്ത് എന്നിവരെയാണു തടങ്കലിലാക്കിയത്. മുഖ്യമന്ത്രി കട്ടപ്പനയിൽ നിന്നു കാഞ്ഞിരപ്പള്ളി വഴിയാണു പൊൻകുന്നത്ത് ഓഫിസ് ഉദ്ഘാടനത്തിനെത്തിയത്. കരിങ്കൊടി കാട്ടാൻ സംഘം ചേരുന്നുവെന്ന വിവരം അറിഞ്ഞാണ് അറസ്റ്റെന്നു പൊലീസ് പറയുന്നു.കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനു മുൻപിൽ പ്രതിഷേധവുമായി എത്തി.