ADVERTISEMENT

മലപ്പുറം ∙ ചിക്കൻ വില സർവകാല റെക്കോർഡിൽ. നിലമ്പൂർ ഭാഗത്ത് കോഴിയിറച്ചിക്ക് കിലോയ്ക്ക് 265 രൂപ വരെ ആയി ഉയർന്നു. റമസാനു തൊട്ടു മുൻപ് 120 രൂപയ്ക്ക് വരെ കിട്ടിക്കൊണ്ടിരുന്ന കോഴിയിറച്ചിക്കാണ് ഒരു മാസം കൊണ്ട് ഇരട്ടിയും കടന്ന് വില കുതിക്കുന്നത്.  ചെറിയ പെരുന്നാൾ അടുക്കുന്നതോടെ ഇനിയും കൂടാൻ സാധ്യത. വിഷുവും കഴിഞ്ഞേ വില കുറയാനിടയുള്ളൂവെന്നാണ് കച്ചവടക്കാർ പറയുന്നു. 

ഉൽപാദനം കുറഞ്ഞു, ഉപയോഗം കൂടി
മറുനാടൻ ഫാമുകളിൽ മാത്രമല്ല തദ്ദേശീയ ഫാമുകളിലും കോഴി ഉൽപാദനം കുത്തനെ കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ചൂട് കൂടിയതും ജലക്ഷാമവുമൊക്കെ പല ഫാമുകളും പൂട്ടിപ്പോകാനും കാരണമായി. അതോടൊപ്പം റമസാൻ, ഈസ്റ്റർ, ചെറിയ പെരുന്നാൾ തുടങ്ങി ചിക്കന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള അവസരങ്ങൾ ഒരുമിച്ചു വരികയും ചെയ്തതോടെ ഉപയോഗവും കുത്തനെ കൂടി. ചിക്കൻ ക്ഷാമവും ആവശ്യക്കാർ കൂടിയതും കാരണമുള്ള സ്വാഭാവിക വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്നാണ് അവർ പറയുന്നത്. 

malappuram-meat-price-1

ജില്ലയിൽ 3000 ഫാമുകൾ
പണ്ടൊക്കെ തമിഴ്നാട്ടിലെ നാമക്കലിൽനിന്നും മറ്റുമൊക്കെയാണ് ഇറച്ചിക്കോഴികൾ എത്തിയിരുന്നതെങ്കിൽ സമീപകാലത്തായി ജില്ല ഇക്കാര്യത്തിൽ ഏതാണ്ട് സ്വയം പര്യാപ്തമാണ്. ജില്ലയിൽ 3,000 ഫാമുകളെങ്കിലുമുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. അരീക്കോട്, കാവനൂർ, ഊർങ്ങാട്ടിരി, പുലാമന്തോൾ, മങ്കട തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനോട് ചേർന്ന പ്രദേശങ്ങളിലും വലിയ തോതിൽ ഫാമുകളുണ്ട്. ജില്ലയുടെ തീരപ്രദേശങ്ങളിലടക്കം ഫാമുകളുണ്ട്. മലപ്പുറം നഗരസഭയിലില്ല. പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ തുടങ്ങിയ സംരംഭങ്ങളും ഏറെ. എന്നാൽ ഇടക്കാലത്ത് വന്ന വിലയിടിവിൽ പലർക്കും നഷ്ടം നേരിട്ടതോടെ ഫാമുകൾ പൂട്ടിയതായും കച്ചവടക്കാർ പറയുന്നു. തമിഴ്നാട്ടിൽ 280 രൂപ വരെയൊക്കെ ഇപ്പോൾ വിലയുണ്ട്. ഗൂഡല്ലൂരിൽ ഇന്നലെ 260 രൂപയാണ് ചിക്കന് വില. 

ബീഫിനും കൂടുതൽ
ജില്ലയിലേക്ക് മാട്ടിറിച്ചിക്ക് ആവശ്യമായ കന്നുകൾ എത്തുന്നത് ഇപ്പോൾ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. തിരഞ്ഞെടുപ്പു കാലമായതിനാൽ പണം വിനിയോഗത്തിനു വന്ന നിയന്ത്രണം മാട്ടിറച്ചി കച്ചവടക്കാരെ ബാധിച്ചത് ബീഫ് വിലയിലും പ്രകടമാണ്. ആന്ത്രാക്സ് അടക്കമുള്ള രോഗഭീതി കാരണം ബന്ദിപ്പുർ, മുതുമല, മുത്തങ്ങ തുടങ്ങിയ വന്യജീവി മേഖലകളിലൂടെ കന്നുകളെ കൊണ്ടുവരുന്നതിലും കടുത്ത നിയന്ത്രണമുണ്ട്.എടക്കരയിൽ 280–300 രൂപയ്ക്കാണ് ബീഫ് ലഭിക്കുന്നത്. ഗൂഡല്ലൂരിൽ 320 ആണ് വില. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com