പ്രച്ഛന്ന വേഷം ഒന്നാം സ്ഥാനത്തിന് ഒന്നര ലക്ഷം രൂപ, മൂന്നാം സ്ഥാനത്തിന് 50,000 രൂപ; ശബ്ദരേഖ പുറത്ത്
Mail This Article
തിരുവനന്തപുരം∙ കേരള സർവകലാശാല കലോത്സവത്തിൽ കൂടുതൽ ഇനങ്ങളിൽ ഫലം അട്ടിമറിക്കാൻ ശ്രമിച്ചതായുള്ള ശബ്ദരേഖകൾ പുറത്ത്. പ്രച്ഛന്ന വേഷ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയും ആവശ്യപ്പെട്ടെന്ന് ഫോണിലൂടെ വിളിച്ചറിയിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ചെസ്റ്റ് നമ്പറുകൾ അയച്ചു നൽകിയ വാട്സാപ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും പുറത്തു വന്നിട്ടുണ്ട്. ഇത് ആർക്ക് അയച്ചതാണെന്നു കണ്ടെത്തിയിട്ടില്ല. പലതരത്തിൽ ഫലം അട്ടിമറിക്കാൻ ശ്രമിച്ചതായി വിവരമുണ്ടെന്നും സമഗ്രമായി അന്വേഷിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.
റജിസ്ട്രേഷൻ കഴിഞ്ഞാൽ നറുക്കിട്ടാണ് മത്സരാർഥികളുടെ ക്രമം തീരുമാനിക്കുന്നത്. അട്ടിമറി ശ്രമം തടയുന്നതിന്റെ ഭാഗമായി കോളജിന്റെ പേരോ വിദ്യാർഥിയുടെ പേരോ വിധികർത്താക്കൾക്ക് നൽകില്ല. മത്സരാർഥികളെ തിരിച്ചറിയാൻ ഒട്ടേറെ അടയാളങ്ങൾ നേരത്തേ തന്നെ നൽകിയാണ് അട്ടിമറി നടത്തുന്നത്. വസ്ത്രത്തിന്റെ നിറം, ശരീരഭാഗങ്ങളിൽ ചായം പൂശുക തുടങ്ങിയ അടയാളങ്ങൾ ഇടനിലക്കാർ വിധികർത്താക്കളെ നേരത്തെ അറിയിച്ചാണ് അട്ടിമറി നടത്തുന്നത്. ശബ്ദരേഖകൾ ശ്രദ്ധിച്ചെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുമെന്നും സർവകലാശാലാ യൂണിയൻ ചെയർമാൻ പറഞ്ഞു.