ADVERTISEMENT

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും സുലഭമായി കാണപ്പെടുന്നതാണ് അടയ്ക്ക (കവുങ്ങ് അഥവാ കമുക്) മരം. ഇതിന്റെ ഫലമായ അടയ്ക്കയിൽനിന്നു വികസിപ്പിച്ചെടുത്ത പ്രകൃതിദത്ത നാര് ഉപയോഗിച്ച്, വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ലീഫ് സ്പ്രിങ് നിർമിച്ചതിന് പേറ്റന്റ് ലഭിച്ചിരിക്കുകയാണ് കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ സംഘത്തിന്. വാഹനങ്ങളുടെ ഷോക്ക് അബ്സോർബർ സസ്പെൻഷനിലാണ് ലീഫ് സ്പ്രിങ് ഉപയോഗിക്കുന്നത്.

എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ അവസാന വർഷ പ്രോജക്ടിന്റെ ഭാഗമായി രൂപകൽപന ചെയ്‌തതാണ് ഈ നൂതന ആശയം. സെന്റ് ഗിറ്റ്‌സിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫ. അജു ജോ ശങ്കരത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തൽ നടത്തിയത്.  അജുവിന്റെ ഭാര്യയും കോഴിക്കോട് എൻഐടിയിൽ പിഎച്ച്ഡി വിദ്യാർഥിയുമായ അശ്വതി ആൻ മാത്യു, സെന്റ് ഗിറ്റ്സിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ ചാരുംമൂട് ചുനക്കര സൗത്ത് നെടിയവിളയിൽ സഹീർ ഷാ, പുലിയൂർ വലിയപറമ്പിൽ കിഴക്കേതിൽ സിഫിൻ സജി, ചെന്നിത്തല ഹരികൃഷ്ണമന്ദിരത്തിൽ യദുകൃഷ്ണൻ ഹരി, തിരുവിഴ കണ്ടംപരവേലിൽ കെ.എസ്. സച്ചു എന്നിവരാണു സംഘത്തിലെ മറ്റുള്ളവർ. ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറുമാണ് അശ്വതി.

കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്ന് നവ സംരംഭം തുടങ്ങുവാനാണ് സംഘത്തിന്റെ തീരുമാനം. കാരുണ്യ സർവകലാശാലയിൽ പിഎച്ച്ഡി ഗവേഷണം നടത്തുന്ന അജു മീനടം സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി വികാരി പുത്തനങ്ങാടി ശങ്കരത്തിൽ ഹൗസിൽ ജോൺ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പയുടെയും ആനിയുടെയും മകനാണ്. അരേക്ക എന്നാണ് അടയ്ക്കയുടെ ശാസ്ത്രീയ നാമം. അരേക്ക നാരുകളും മൾട്ടി വാൾഡ് കാർബൺ നാനോ ട്യൂബും (Multi walled Carbon Nano Tube - MWCNT) സംയോജിപ്പിച്ച് ലീഫ് സ്പ്രിങ് നിർമിക്കുമ്പോൾ നിലവിലെ ലീഫ് സ്പ്രിങ്ങുകളേക്കാൾ കൂടുതൽ ദൃഢത ലഭ്യമാകുന്നതായി കണ്ടെത്തി.

പരിസ്ഥിതിക്കു ഗുണകരമല്ലാത്ത മനുഷ്യനിർമിത അസംസ്കൃത പദാർഥങ്ങളുടെ ഉപയോഗം ഈ കണ്ടെത്തൽ വഴി കുറയ്ക്കാമെന്ന് സംഘം അവകാശപ്പെടുന്നു. ഇതിനുപുറമേ അരേക്ക നാരുകൾ കൊണ്ടുള്ള സംയുക്തം ഉപയോഗിച്ച് യാത്രാപെട്ടികൾ, തപാൽ പെട്ടികൾ, ഇടഭിത്തികൾ, വാഹനങ്ങളുടെ ഉൾഭാഗങ്ങൾ തുടങ്ങിയവയും നിർമിക്കാം. പ്രകൃതിദത്ത നാരുകൾ ആയതിനാൽ ഇവ പൂർണമായും ജീർണിക്കും. സമൃദ്ധമായി ലഭ്യമായിട്ടുള്ള ഇവ, ആവർത്തിച്ച് ഉപയോഗിക്കാവും. വില കുറഞ്ഞതും താഴ്ന്ന സാന്ദ്രത ഉള്ളവയുമാണ് ഇവയെന്നും ഗവേഷകർ പറയുന്നു. പരിസ്ഥിതി പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഹരിത വസ്തു‌ക്കളുടെ ഉപയോഗം വ്യവസായങ്ങളിലും സമൂഹത്തിലും കൂടിവരുന്നതിനാൽ ഇവയുടെ പ്രസക്തി ഏറെയാണെന്നും ഗവേഷകർ പറയുന്നു. കേരള സ്റ്റേറ്റ് സ്റ്റാർട്ടപ് മിഷനുമായി ചേർന്ന് ഈ നൂതന ആശയത്തെ വികസിപ്പിച്ച് നവ സംരംഭം തുടങ്ങുവാനാണ് ഈ സംഘത്തിന്റെ തീരുമാനം.

പ്രകൃതിദത്തമായി ലഭ്യമായ പദാർഥങ്ങളുടെ ഉപയോഗം പ്രയോജനപ്രദമാണ്. ഇവ പുനരുൽപ്പാദിപ്പിക്കാവുന്ന വിഭവങ്ങളാണ്. രണ്ടാമതായി, പ്രകൃതിദത്ത വസ്തുക്കൾക്ക് അവയുടെ സിന്തറ്റിക് എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കാർബൺ പുറന്തള്ളൽ, ഊർജ ഉപഭോഗം തുടങ്ങിയവ കുറവാണ്. പ്രകൃതിദത്ത വസ്തുക്കൾ മികച്ച പുനരുപയോഗക്ഷമതയുള്ളതും പലപ്പോഴും കൂടുതൽ ദൃഢതയും ദീർഘായുസ്സും പ്രകടിപ്പിക്കുന്നവയുമാണ്. മെറ്റീരിയൽ സയൻസ്, ഇലക്‌ട്രോണിക്‌സ്, എനർജി സ്റ്റോറേജ്, ബയോമെഡിക്കൽ ആപ്ലിക്കേഷനുകൾ എന്നിവയിലെല്ലാം ഉപയോഗസാധ്യതയുള്ളവയാണ് മൾട്ടി-വാൾഡ് കാർബൺ നാനോട്യൂബുകൾ. ഇവയ്ക്ക് അസാധാരണമായ ശക്തിയും കാഠിന്യവുമുണ്ട്. –ഗവേഷകർ പറയുന്നു.

അജു ജോ ശങ്കരത്തിൽ വിവിധ പീർ റിവ്യൂഡ് ജേണലുകളിൽ 7 പേപ്പറുകളും 8 ഇന്ത്യൻ പേറ്റന്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ‘ലിവർ ഡ്രൈവ് മൾട്ടിപർപ്പസ് റോൾചെയർ’ എന്ന തന്റെ അവസാന വർഷ ബിടെക് പ്രോജക്റ്റിന് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ബെസ്റ്റ് ഇന്നവേഷൻ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

Content Summary:

Kerala-Based Engineering Team Innovates Eco-Friendly Vehicle Suspension Using Local Tree Fiber

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com