മീ ടൂവിന് പുറകെ കു ടൂ; പുറത്താകുന്നത് ആര് ?
Mail This Article
തൊഴിലിടങ്ങളിൽ ഉൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെ ഇരകൾ തുറന്നു പറച്ചിലുകൾ നടത്തിയ # മീ ടൂ മൂവ്മെൻറ് സൃഷ്ടിച്ച അലയൊലികൾ അടങ്ങിയിട്ടില്ല. അപ്പോൾ ദാ എത്തുന്നു സ്ത്രീകളുടെ നേതൃത്വത്തിൽ മറ്റൊരു മുന്നേറ്റം. # കു ടൂ. ഹൈഹീൽ ചെരുപ്പുകൾ സ്ത്രീകൾക്കു നിർബന്ധമാക്കുന്ന തൊഴിലിടങ്ങളിലെ ഡ്രസ് കോഡുകൾക്കെതിരെ ജപ്പാനിലെ വനിതകളാണ് # കു ടൂ ക്യാംപയിൻ നടത്തുന്നത്.
ജപ്പാനിലെ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ ഫോർമൽ ഡ്രസ് കോഡിന്റെ ഭാഗമാണു ഹൈഹീൽ ചെരുപ്പുകൾ. സ്യൂട്ട് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ പോലെ ബാധകമാകുമ്പോൾ ഹൈ ഹീലിന്റെ പേരിലുള്ള ഡ്രസ് കോഡ് അടിച്ചേൽപ്പിക്കൽ വർഷങ്ങളായി സ്ത്രീകൾ അനുഭവിച്ചു വരികയാണെന്ന് ക്യാംപയിനിന് തുടക്കം കുറിച്ച ജപ്പാനീസ് മോഡലും നടിയുമായ യുമി ഇഷികാവ പറയുന്നു. ഷൂസ് എന്നർത്ഥം വരുന്ന ജപ്പാനീസ് പദമായ 'കുട്സു 'വിൽ നിന്നാണ് #കു ടൂ മൂവ്മെന്റ് ഉണ്ടായത്.
ജോലി സ്ഥലത്തും അങ്ങോട്ടുള്ള യാത്രകളിലും ഹൈഹീൽ ചെരുപ്പ് ഇവിടുത്തെ സ്ത്രീകൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കാലു മടങ്ങിയും ബാലൻസ് തെറ്റി വീണും പരുക്കേറ്റവർ നിരവധി. അസ്വാഭാവിക പൊസിഷനിൽ കാലുകളെ വയ്ക്കുന്ന ഹൈ ഹീലുകളുണ്ടാക്കുന്ന നടുവേദന ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപ്പോഴും ജോലിയിൽ തുടരാൻ വേണ്ടി ഇവ ധരിക്കാൻ നിർബന്ധിതരാവുകയാണു ജപ്പാനിലെ സ്ത്രീകൾ. മൂവ്മെന്റിന് പിന്തുണയുമായി സ്ത്രീകൾ ട്വിറ്ററിൽ കുറിക്കുന്ന കമന്റുകളിലെല്ലാം ഹൈഹീലിനെതിരെയുള്ള രോഷം അണ പൊട്ടി ഒഴുകുകയാണ്.