കേരളത്തിന്റെ സ്വന്തം ഐഐടിയിലെ ആദ്യബാച്ച് പഠിച്ചിറങ്ങി; ശമ്പളവാഗ്ദാനം 16.75 ലക്ഷം രൂപ!
Mail This Article
പാലക്കാട്ടുള്ള കേരളത്തിന്റെ സ്വന്തം ഐഐടിയിലെ ആദ്യബാച്ച് ബിടെക് വിദ്യാർഥികൾ പഠിച്ചിറങ്ങി. 82 % പേർക്കും പ്ലേസ്മെന്റ്. 16.75 ലക്ഷം രൂപ വരെ വാർഷിക ശമ്പള ഓഫർ. ബാക്കിയുള്ളവരിൽ മിക്കവരും ഉപരിപഠനം ലക്ഷ്യമിടുന്നു.
ആദ്യ പ്ലേസ്മെന്റ് സീസണിൽ 62 സ്വകാര്യ കമ്പനികളും രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളുമാണു വിദ്യാർഥികളെ തേടിയെത്തിയത്. സ്വകാര്യമേഖലയിൽനിന്നു ടിസിഎസ്, എൽ ആൻഡ് ടി, മാത്‌വർക്സ്, എച്ച്എസ്‌സി, അരിസ്റ്റ നെറ്റ്‌വർക്സ്, എവിഐ നെറ്റ്‌വർക്സ്, മേയ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും പൊതുമേഖലയിൽനിന്ന് ഐടിഐ, ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) എന്നിവയുമെത്തി.
107 വിദ്യാർഥികളിൽ ഏറ്റവും കൂടുതൽ പേർ യുപിയിൽനിന്നാണ്– 19. മലയാളികൾ 12 പേർ. രാജസ്ഥാൻ– 14, തെലങ്കാന– 12, മധ്യപ്രദേശ്– 11 എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കണക്ക്.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിൽ ബിടെക് കോഴ്സുകളുമായി നാലുവർഷം മുൻപു തുടങ്ങിയ ഐഐടിയിൽ ഇപ്പോൾ എംഎസ്‌സി സയൻസ്, എംഎസ് റിസർച്, എം.ടെക് കോഴ്സുകളും പിഎച്ച്ഡിയുമുണ്ട്.
ജിയോ–ടെക്നോളജി (സിവിൽ), മാനുഫാക്ചറിങ് (മെക്കാനിക്കൽ) എന്നിവയിലാണ് എംടെക്.
ദേശീയപാതയ്ക്കു സമീപം കഞ്ചിക്കോട്ട് 550 ഏക്കറിൽ 3000 കോടി രൂപ ചെലവിൽ സ്ഥിരം ക്യാംപസ് നിർമാണത്തിനുളള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇവിടുത്തെ ട്രാൻസിറ്റ് ക്യാംപസിലും വാളയാറിലെ താൽക്കാലിക ക്യാംപസിലുമായാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്. ഒാഗസ്റ്റിൽ ആരംഭിക്കുന്ന പുതിയ ബാച്ചിൽ 185 വിദ്യാർഥികളുണ്ടാകും.
ബാലാരിഷ്ടതകൾ ബാധിക്കാതെയാണ് ആദ്യബാച്ച് മികച്ച വിജയവുമായി പുറത്തിറങ്ങുന്നത്. കുട്ടികൾക്കു താമസ സൗകര്യം, ലാബ് എന്നിവ സമയബന്ധിതമായി ഒരുക്കാൻ കഴിഞ്ഞു. തുടക്കത്തിൽ ഐഐടി മദ്രാസിന്റെ മേൽനോട്ടത്തിലായിരുന്നു ക്ലാസുകൾ. ഫാക്കൽറ്റി പ്രവർത്തനം പൂർണതോതിലാക്കുകയാണ് ആദ്യം ചെയ്തത്. ഒരുമിച്ച് അനുവദിക്കപ്പെട്ട ആറ് ഐഐടികളിൽ കേരളത്തിലും തെലങ്കാനയിലുമാണ് അടിസ്ഥാനസൗകര്യങ്ങൾ വേഗം സജ്ജമാക്കിയത്.
പ്രഫ. പി.ബി. സുനിൽകുമാർ
ഡയറക്ടർ, ഐഐടി- പാലക്കാട്
പുതിയ സ്ഥാപനമാണെന്ന തോന്നൽ ഇല്ലാത്ത വിധം എല്ലാ സംവിധാനങ്ങളും അതതുസമയത്തു കിട്ടി. രണ്ടാംവർഷം ഐഐടി മദ്രാസിലായിരുന്നു പരിശീലനം. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് ചെയ്തു. എംടെക് വിദ്യാർഥികളും പഠനത്തിൽ സഹായിച്ചു.
കെ. ഇക്ബാൽ
മെക്കാനിക്കൽ വിദ്യാർഥി
മലപ്പുറം പുളിക്കൽ സ്വദേശി
(പ്ലേസ്മെന്റ് ഒാഫർ വേണ്ടുന്നുവച്ച് ‘ഗേറ്റ്’ പരീക്ഷയ്ക്കും സിവിൽ സർവീസിനും തയാറെടുക്കുന്നു)