ADVERTISEMENT

കോവിഡ് മൂലം ചില പ്രത്യേക മേഖലകളിൽ യുഎസിൽ മൂന്നിരട്ടി വരെ തൊഴിലവസരം വർധിച്ചെന്നു റിപ്പോർട്ടുകൾ. ലോകത്തെ ഭൂരിഭാഗം ജനങ്ങളെയും ലോക് ഡൗണിലാക്കിയിരിക്കുകയാണ് കോവിഡ്. വൻകിട വികസിത രാഷ്ട്രങ്ങൾക്കു പോലും കൊറോണ വൈറസിനു മുന്നിൽ അടിപതറുന്നു. കോവിഡിനു ശേഷം ലോകത്തെ സമ്പദ്‌വ്യവസ്ഥ എന്താകുമെന്നതാണ് ഏറെ വലയ്ക്കുന്ന സാഹചര്യം. തൊഴിലവസരങ്ങളെയും ഇതു ബാധിച്ചേക്കാം. 

ഇതിനിടയിൽ, കോവിഡ് കാലത്തു ചില തൊഴിലവസരങ്ങൾ കുതിച്ചുകയറുന്നുമുണ്ട്. ഒട്ടേറെപ്പേർക്കു പുതുതായി ജോലി ലഭിക്കുകയും ചെയ്യുന്നു. ആരോഗ്യരംഗമാണ് അതിൽ മുന്നിൽ. നമ്മുടെ നാട്ടിലും ഡോക്ടർമാരടക്കം ആരോഗ്യ സേവനരംഗത്ത് ഉടൻ നിയമനം നടത്തുമെന്നു പ്രഖ്യാപനം വന്നിട്ടുണ്ടല്ലോ. പരിശീലനം കഴിഞ്ഞ പൊലീസുകാർക്കും ഉടൻ നിയമനം നൽകുമെന്നു വാർത്തയുണ്ടായിരുന്നു. 

തൊഴിലവസരം മൂന്നിരട്ടി! 

യുഎസിൽ ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിലെ സർക്കാർ ജോലികളിലെ അവസരങ്ങൾ കുതിച്ചുകയറിയെന്ന് തൊഴിലന്വേഷക വെബ്സൈറ്റായ ഗ്ലാസ്ഡോറിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ ജോലികളിലെ തൊഴിലവസരങ്ങൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മൂന്നുമടങ്ങ് വർധനയുണ്ടായതായാണു റിപ്പോർട്ട്. റജിസ്റ്റേഡ് നഴ്സുമാർ, കമ്യൂണിക്കേഷൻ അസോഷ്യേറ്റ്സ്, സോഷ്യൽ വർക്കേഴ്സ്, പ്രൊജക്ട് മാനേജർമാർ, ടെക്നീഷ്യൻ എന്നീ ജോലികളിലാണ് ഏറ്റവും കൂടുതലാളുകളെ ജോലിക്കെടുത്തത്. വിദ്യാഭ്യാസ മേഖലയിലെ ഓൺലൈൻ പ്ലാറ്റ്ഫോമുകളുകളിലേക്കും തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ട്. 

വിദഗ്ധർക്കു ഡിമാൻഡ് 

തൊഴിൽമേഖലയിൽ ഇത്രയധികം പ്രതിസന്ധിയുണ്ടെങ്കിലും വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കു ഡിമാൻഡുണ്ടെന്നാണു ഗ്ലാസ്ഡോറിന്റെ റിപ്പോ‍ർട്ട് സൂചിപ്പിക്കുന്നത്. ഓട്ടമേഷനുമായി ബന്ധപ്പെട്ട തൊഴിലുകൾ, ആരോഗ്യമേഖലയിലെ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലെ വൈദഗ്ധ്യം തുടങ്ങിയവ അറിയാവുന്നവർക്കു ഡിമാൻഡുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ചില മേഖലകളിലൊഴിച്ച് കോവിഡ് കാലത്ത് ആഗോളതലത്തിൽ തൊഴിലവസരങ്ങൾ കൂപ്പുകുത്തിയതായാണ് അനുഭവം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com