ADVERTISEMENT

വീട്ടിൽ പച്ചക്കറി വിൽക്കാൻ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. തന്റെ അമ്മ നേർപകുതി വിലയിൽ ഉറച്ചുനിൽക്കുന്നത് മകൾ ശ്രദ്ധിച്ചു. 16 രൂപവരെ വിൽപനക്കാരി പറഞ്ഞെങ്കിലും വീട്ടുകാരി സമ്മതിച്ചില്ല. വിൽപനക്കാരി നിരാശയോടെ കുട്ടയുമെടുത്ത് പോയി. അൽപം കഴിഞ്ഞ് അവർ തിരിച്ചെത്തി 15 രൂപയ്ക്കു നൽകാം എന്നു പറഞ്ഞെങ്കിലും കച്ചവടം നടന്നില്ല. കുറെനേരത്തെ വാദപ്രതിവാദത്തിനുശേഷം 13 രൂപയ്ക്ക് വിൽപന നടന്നു. പണം നൽകുന്നതിനിടെ ആ സ്ത്രീ വിൽപനക്കാരിയോടു ചോദിച്ചു: നിങ്ങൾ എന്തെങ്കിലും കഴിച്ചോ? അവർ പറഞ്ഞു: ഈ പണംകൊണ്ടു വേണം എന്തെങ്കിലും കഴിക്കാൻ. അമ്മ ഉടൻ അവർക്ക് വയർ നിറയെ ഭക്ഷണവും വെള്ളവും നൽകി. എല്ലാം കണ്ടുകൊണ്ടുനിന്ന മകൾ അമ്മയോടു ചോദിച്ചു: കച്ചവടസമയത്തു നിങ്ങൾക്ക് ഒട്ടും അനുകമ്പയില്ലായിരുന്നു. ഇപ്പോൾ അവർക്ക് ഏറ്റവും നല്ല ഭക്ഷണം നൽകി. അതെന്തുകൊണ്ടാണ്? അമ്മ പറഞ്ഞു: കച്ചവടത്തിൽ ലാഭമാണു മുഖ്യം; സൽപ്രവൃത്തിയിൽ കരുണയും.

Read Also : കമ്പനിയെ വളർത്താനും തളർത്താനും കെൽപ്പുള്ളവർ...


എല്ലാ കർമങ്ങൾക്കും അതിന്റേതായ വ്യവസ്ഥകളും മുറകളുമുണ്ട്. അവയിലൂടെ സഞ്ചരിച്ചാൽ മാത്രമേ ഉദ്ദിഷ്ട കാര്യങ്ങൾ സാധ്യമാകൂ. കച്ചവടത്തിലെ അടിസ്ഥാനലക്ഷ്യം അന്തസ്സോടെ ജീവിക്കാനുള്ള വരുമാനംതന്നെയാണ്. അതിനുള്ളിൽ നിഷ്കളങ്കതയും അലിവും മാത്രമേയുള്ളൂവെങ്കിൽ കബളിപ്പിക്കപ്പെടും. സൽക്കർമങ്ങളുടെ കാരണം സഹാനുഭൂതിയും സഹജീവിസ്നേഹവുമാകണം. കാരുണ്യപ്രവൃത്തിക്കിടയിൽ കീർത്തിമുദ്രകളുടെ സാധ്യത കാണുന്നവർ മനുഷ്യത്വത്തെപ്പോലും അവഹേളിക്കും.

 

നിയതലക്ഷ്യങ്ങളില്ലാതെ കർമത്തിലേർപ്പെടുന്ന ഒരാളും അതിൽ വിജയിക്കില്ല. വ്യവഹാരത്തിലേർപ്പെടുന്നവർ ക്രയവിക്രയത്തിലെ പ്രായോഗികതയും തന്ത്രങ്ങളും മനസ്സിലാക്കണം. പരോപകാര പ്രവൃത്തികളിലേർപ്പെടുന്നവർ പ്രത്യുപകാരത്തെക്കാളും ലാഭത്തെക്കാളും അനുകമ്പയ്ക്കു മുൻഗണന നൽകണം. ലാഭം വേണ്ടിടത്ത് സഹതാപം വന്നാൽ പിന്നെല്ലാം നഷ്ടത്തിലാകാം. അലിവു വേണ്ടിടത്ത് അഹങ്കാരം വന്നാൽ പിന്നെല്ലാം വിക്രിയകളാകും.

 

Content Summary : Qualities of being a good businessperson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com