ഭൂതത്തെ വിൽക്കാനെത്തിയ ഗുരു പറഞ്ഞു: എത്ര ബുദ്ധിമുട്ടുള്ള ജോലിയും ഇവൻ നിഷ്പ്രയാസം ചെയ്യും. ഒരു വർഷത്തെ ജോലി ഒരു ദിവസംകൊണ്ടു ചെയ്തുതീർക്കും. എല്ലാം കേട്ടുനിന്ന ധനികൻ വില ചോദിച്ചപ്പോൾ ഗുരു പറഞ്ഞു: 500 രൂപ മാത്രം. വിലക്കുറവിന്റെ കാരണമന്വേഷിച്ചപ്പോൾ മറുപടി ഇതായിരുന്നു: എപ്പോഴും എന്തെങ്കിലും പണി ഭൂതത്തിനു കൊടുക്കണം. ഒരു പണിയുമില്ലാതെ വന്നാൽ അത് ഉടമയെ തിന്നും. തനിക്കു ധാരാളം ജോലികൾ ഉണ്ടെന്ന അഹങ്കാരത്തിൽ ധനികൻ ഭൂതത്തെ വാങ്ങി. പക്ഷേ, അത് അസാധാരണവേഗത്തിൽ പണികൾ ചെയ്തു. തന്റെ ജീവൻ അപകടത്തിലാകുമെന്നു മനസ്സിലായ ധനികൻ ഗുരുവിനോടു സഹായം ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഭൂതത്തോട് മുറ്റത്തുനിൽക്കുന്ന മുളയിൽ കയറുകയും ഇറങ്ങുകയും ചെയ്യാൻ പറയുക. ജോലിയില്ലാത്തപ്പോഴെല്ലാം അതായിരിക്കും അവന്റെ ജോലി. ധനികൻ അങ്ങനെ ജീവൻ രക്ഷിച്ചു.
Read Also : 50 ലക്ഷം രൂപയുടെ പ്രൈംമിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് നേടി ഹർഷ ശങ്കർ
മൂല്യവും വിലയും തമ്മിൽ പൊരുത്തക്കേട് ഉള്ളവയിലെല്ലാം അപകടമോ ഉപയോഗശൂന്യതയോ ഒളിഞ്ഞിരിപ്പുണ്ട്. ഓരോന്നിനും അതർഹിക്കുന്ന വിലയുണ്ട്. അത് ഉൽപാദനത്തെയും ഉപയോഗത്തെയും ആശ്രയിച്ചിരിക്കും. അതിൽ കൂടുതൽ വിലയുള്ളതെല്ലാം ആഡംബരവും കുറഞ്ഞ വിലയുള്ളതെല്ലാം ആപൽക്കരവുമായിരിക്കും. അധികവില നൽകുന്നവയ്ക്കെല്ലാം അധികവൈശിഷ്ട്യം ഉണ്ടാകുമെന്നും താണവില നൽകുന്നവയ്ക്കെല്ലാം അധികലാഭമുണ്ടാകുമെന്നുമുള്ള ധാരണകൾ ഒരുപോലെ ബുദ്ധിശൂന്യമാണ്.
ഇളവുകളുടെയും സൗജന്യങ്ങളുടെയും പിന്നാമ്പുറങ്ങളിൽ പലവിധ ഉദ്ദേശ്യങ്ങളുണ്ടാകും. നശിക്കുന്നതിനു മുൻപേ വിറ്റുതീർക്കാനും ബാധ്യതയായതിനെ ഒഴിവാക്കാനും അപരന്റെ മോഹങ്ങളെ ചൂഷണം ചെയ്യാനുമെല്ലാമുള്ള തന്ത്രങ്ങൾ അത്തരം വാഗ്ദാനങ്ങളിലുണ്ടാകും. എണ്ണവും ഗുണനിലവാരവും മുന്നിൽ വരുമ്പോൾ എന്തു തിരഞ്ഞെടുക്കുന്നു എന്നതിലാണ് ജീവിതത്തിന്റെ വൈശിഷ്ട്യം അടങ്ങിയിരിക്കുന്നത്. അവശിഷ്ടങ്ങളുടെ അളവ് അധികമെങ്കിൽ കൊടുക്കൽ വാങ്ങൽ പ്രക്രിയയുടെ നിലവാര പരിശോധന നടത്തുന്നതു നല്ലതാണ്.
Content Summary : Beware of risks behind offers