ADVERTISEMENT

വേലക്കാരൻ മുറി വൃത്തിയാക്കുന്നതിനിടെ രാജാവിന്റെ പൂച്ചട്ടി പൊട്ടിച്ചു. രാജാവ് അതു കണ്ടുപിടിച്ചെങ്കിലും വേലക്കാരൻ നുണപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. ദേഷ്യം വന്ന രാജാവ് അയാളെ തൂക്കിലേറ്റാൻ വിധിച്ചു.

 Read Also : അനുസരണക്കേടിന് ശിക്ഷിക്കുമ്പോൾ; ശത്രുത അരുത്, മക്കളാണെന്ന കാര്യം മറക്കരുത്

നിസ്സാരകാര്യത്തിനു വധശിക്ഷ വിധിച്ചതിൽ നിരാശ തോന്നിയ മന്ത്രി അയാളെ രക്ഷപ്പെടുത്താൻ ആഗ്രഹിച്ചു. പിറ്റേന്നു മന്ത്രി സ്വർണംകൊണ്ട് നിർമിച്ച നെൽക്കതിരുകൾ കൊണ്ടുവന്ന് പറഞ്ഞു: ഇതു ദൂരദേശത്തുനിന്നുവന്ന ഗുരു തന്നതാണ്. ഇതു വിതച്ചാൽ സ്വർണക്കതിരുകൾ വിളയും. സന്തുഷ്ടനായ രാജാവ് പരിവാരങ്ങളെയും കൂട്ടി പാടത്തെത്തി. മന്ത്രി പറഞ്ഞു: ഇതുവരെ ഒരു നുണപോലും പറയാത്ത ആൾവേണം ഇതു വിതയ്ക്കാൻ. ആളുകൾ ഓരോരുത്തരായി പിന്മാറിയപ്പോൾ മന്ത്രി രാജാവിനോടു വിതച്ചുകൊള്ളാൻ പറഞ്ഞു. രാജാവും നിസ്സഹായനായി. വേലക്കാരൻ വധശിക്ഷയിൽനിന്നു മുക്തനായി. 

 

എല്ലാ തെറ്റുകളും തിരുത്തപ്പെടേണ്ടതാണെങ്കിലും ശിക്ഷാർഹമല്ല. തെറ്റുകൾ പലരീതിയിൽ സംഭവിക്കാം. ആദ്യമായി ചെയ്യുന്നതിലെ അപരിചിതത്വം അബദ്ധങ്ങളിലേക്കു നയിക്കും, ആത്മവിശ്വാസക്കുറവ് പിഴവുകൾ ക്ഷണിച്ചുവരുത്തും, ഉത്തരവാദിത്തമേൽപിക്കുന്നവരോടുള്ള ഭയവും പരിപൂർണതയോടുള്ള ഭ്രമവും തെറ്റുകൾ സൃഷ്ടിക്കും. അറിയാതെ സംഭവിക്കുന്ന തെറ്റുകൾക്കുപോലും കഠിനമായി ശിക്ഷിക്കപ്പെടാൻ തുടങ്ങിയാൽ ആത്മാർഥതയോടെ കടമകൾ നിറവേറ്റാൻ ആരും മെനക്കെടില്ല. 

 

തെറ്റുവരുത്താൻ സ്വാതന്ത്ര്യം ലഭിക്കുന്നവർ മാത്രമാണ് തനിമയുടെയും പക്വതയുടെയും പാതയിലെത്തുന്നത്.അല്ലാത്ത വരെല്ലാം പാതിവഴിയിൽ പിന്തിരിയും. ശരി ചെയ്യുമ്പോൾ ലഭിക്കുന്ന അഭിനന്ദനത്തെക്കാൾ തെറ്റു ചെയ്യുമ്പോൾ ലഭിക്കുന്ന പിന്തുണയാണ് ഒരാളെ ആത്മധൈര്യത്തിന്റെ നെറുകയിലെത്തിക്കുന്നത്. സംഘപ്രവർത്തനങ്ങൾ നടത്തുന്നവർ പുലർത്തേണ്ട ചില മര്യാദകളുമുണ്ട്. ആർക്കും തെറ്റുപറ്റാമെന്ന സാമാന്യബോധത്തിൽ പെരുമാറണം, ആദ്യപിഴവിൽ ആരുടെയും ആത്മവീര്യം ചോരരുത്, ആരുടെയെങ്കിലും നിബന്ധനകളില്ലാത്ത പിൻബലമില്ലാതെ ആരും വളരില്ല, തളർന്നു കിടക്കുമ്പോഴാണ് താങ്ങാകേണ്ടത്, തിരുത്താനുള്ള സമയവും സാഹചര്യവും എല്ലാവർക്കും ലഭിക്കണം.

 

Content Summary : punishment is not the only way correct a person

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com