ADVERTISEMENT

ആത്മാർഥമായി ചെയ്യുന്ന കാര്യങ്ങൾക്ക് അഭിനന്ദനം ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. പറയുന്നവർക്ക് അതൊരു ചെറിയ വാക്ക് ആണെങ്കിലും കേൾക്കുന്നവരുടെ ഹൃദയത്തിലാണ് അത് സ്ഥാനംപിടിക്കുക. സ്കൂൾ കാലത്തെ ചിട്ടയുള്ള ശീലങ്ങളെക്കുറിച്ചും ആ ശീലം തുടരാൻ പ്രോത്സാഹിപ്പിച്ച അധ്യാപികയെക്കുറിച്ചുമുള്ള ഓർമകൾ ഗുരു സ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് അധ്യാപികയായ ചിഞ്ചുലക്ഷ്മി. 

Read Also : നിനക്കിതിനൊക്കെയുള്ള ആരോഗ്യം ഉണ്ടോ മോളേ

പത്തനംതിട്ട ജില്ലയിലെ പെരുനാട് പഞ്ചായത്തിലെ ഒരു അൺഎയ്ഡഡ് സ്കൂളിലാണ് ഞാൻ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ചത്. സിസ്റ്റേഴ്സ് നടത്തുന്ന ഒരു വിദ്യാലയം ആയിരുന്നതുകൊണ്ട് തന്നെ അവിടെ ഒരു പാടു ചിട്ടകൾ പാലിക്കണമായിരുന്നു. 

 

1. ദിവസവും ചെയ്യുന്ന കാര്യങ്ങൾ ഉൾപെടുത്തി ഡയറി എഴുതുക. 

 

2. എല്ലാ ദിവസവും പത്രം വായിച്ച് പ്രധാനപ്പെട്ട വാർത്തകൾ കുറിച്ച് വയ്ക്കുക. 

 

3. സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപികയായ സിസ്റ്റർ (Sr. മെറീന. എസ്. ഐ. സി) പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എഴുതുക തുടങ്ങിയ നിർദേശങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. 

 

ഞാൻ ഈ നിർദേശങ്ങൾ എല്ലാം തന്നെ അക്ഷരം പ്രതി പാലിച്ചിരുന്നു. ഈ എഴുതുന്നത് ക്ലാസ് ചാർജ് ഉള്ള ടീച്ചറിനെ കാണിക്കണമായിരുന്നു. അഞ്ചാം ക്ലാസിലെ ക്ലാസ് ടീച്ചർ ബീന ടീച്ചർ ആയിരുന്നു. ടീച്ചർ ഓരോന്നും വായിച്ച് എനിക്കു വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും പ്രോത്സാഹനങ്ങളും തന്നു. 

 

ഒരിക്കൽ ബീന ടീച്ചർ എന്റെ ബുക്കിൽ ഒരു വരി അഭിനന്ദന വാചകം എഴുതി. ടീച്ചർ എഴുതിയത് ഒരു പേപ്പറിൽ ആണെങ്കിലും ഞാൻ അതിനെ കാണുന്നത് എന്റെ ഹൃദയത്തിൽ എഴുതിയതായിട്ടാണ്. പിന്നീട് അടുത്ത ക്ലാസിൽ എത്തിയപ്പോഴും ഈ എഴുത്ത് തുടർന്നു. ഓരോ വരി എഴുതാനുള്ള മോട്ടിവേഷൻ തന്നത് ബീന ടീച്ചർ തന്നെ. ഈ കുറിപ്പ് എഴുതാൻ ഉള്ള കാരണം വർഷങ്ങൾക്കു മുൻപ് ബീന ടീച്ചർ തന്ന പ്രോത്സാഹനം മാത്രമാണ്. 

 

പണ്ട് പത്രം വായിച്ച് എഴുതി െവച്ച വാർത്തകൾ ഇപ്പോഴും ഓർമയിൽ ഉണ്ട്. സദ്ദാം ഹുസൈനെ കുറിച്ച് ഉള്ള വാർത്തകളും വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ചയെ കുറിച്ച് ഉള്ള വാർത്തകളും ഒക്കെ ഉദാഹരണങ്ങൾ മാത്രം. 

ബീന ടീച്ചർ ഈ സ്കൂളില്‍ നിന്നു പോയി. ഞാൻ പത്താം ക്ലാസ് കഴിഞ്ഞ്, ഹയർ സെക്കൻഡറി പഠനത്തിനായി മറ്റൊരു സ്കൂളിൽ ചേർന്നു. ഡിഗ്രി, പിജി പഠനത്തിനു ശേഷം ബി. എഡ് പഠിച്ചു. എം. എഡ് പഠനത്തിനു ശേഷം ഒരു അൺഎയ്ഡഡ് ടീച്ചേഴ്സ് ‍ട്രെയിനിങ് കോളേജിൽ പഠിപ്പിക്കാൻ കയറി. 

 

അവിടെ രണ്ട് വർഷത്തോളം പഠിപ്പിച്ചു. ബി. എഡ്. പഠിക്കുന്ന കുട്ടികൾക്ക് അവരുടെ കോഴ്സിന്റെ ഭാഗമായിട്ട് സ്കൂളിൽ പോയി പഠിപ്പിക്കണം. അവരുടെ അധ്യാപിക എന്ന നിലയ്ക്ക് എനിക്ക് അവരുടെ ക്ലാസുകൾ വിലയിരുത്താൻ പോകേണ്ടതായിട്ടുണ്ട്. ഒരിക്കൽ ക്ലാസ് കാണാൻ എത്തിയപ്പോൾ അവിടെ വച്ച് ബീന ടീച്ചറെ കണ്ടു. ടീച്ചർ ആ സ്കൂളിലെ അധ്യാപിക ആണ്. ബീന ടീച്ചർ ഒരുപാട് സന്തോഷത്തോടെ എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി. ഒരു നിമിഷം എനിക്ക് തോന്നിപോയി ഞാൻ ഒരു അധ്യാപിക ആയി തീര്‍ന്നതിൽ ഏറ്റവും അധികം അഭിമാനിക്കുന്നതും സന്തോഷിക്കുന്നതും ബീന ടീച്ചർ ആണെന്ന്. ഇതാണ് നമ്മുടെ അധ്യാപകർക്ക് നമുക്ക് കൊടുക്കാൻ പറ്റുന്നത്.

 

Content Summary : Career Gurusmrithi Series - Chinchulakshmi Talks About Her Favorite Teacher

 

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com