ADVERTISEMENT

അധ്യാപകരുടെ അടിയേക്കാൾ കുട്ടികൾ ഭയന്നിരുന്ന ഒരു കാര്യമാണ് ഇംപോസിഷൻ. അതു പേടിച്ചു മാത്രം പാഠഭാഗങ്ങൾ കാണാപാഠം പഠിച്ച അനുഭവങ്ങൾ പലർക്കും പങ്കുവയ്ക്കാനുണ്ടാകും. സ്കൂൾകാലത്ത് കൊടിയ ശിക്ഷയെന്ന് തെറ്റിദ്ധരിച്ച പലതും ജീവിതത്തിൽ പിന്നീട്  വളരെയധികം ഉപകാരപ്പെടുന്ന കാര്യങ്ങളായി മാറാറുണ്ട്. അത്തരം അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഏതുവിഷയവും തന്മയത്വത്തോടെ പഠിപ്പിക്കാൻ കഴിവുള്ള രഞ്ജിത്ത് എന്ന അധ്യാപകനെക്കുറിച്ചുള്ള ഓർമകൾ ഗുരുസ്മൃതി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ്  വർഷാ മോഹൻ.

Read Also : കഴിവുണ്ടായിട്ടും അവസരം കിട്ടാത്ത കുട്ടികൾക്കിടയിൽ ഒരാളാക്കാതിരുന്നതിന് നന്ദി

വലുതാകുമ്പോൾ ആരാകണം എന്ന് ചോദിക്കുമ്പോൾ ഓരോ തവണയും ഓരോ ഉത്തരം പറഞ്ഞു കൊണ്ടിരുന്ന ഞാൻ ആ ചോദ്യത്തിന് കൃത്യമായി ഒരു ഉത്തരം കണ്ടെത്തിയത് അഞ്ചാം ക്ലാസ്സിലാണ്. ‘‘എനിക്ക് ഒരു ഇംഗ്ലിഷ് ടീച്ചർ ആവണം’’. അതിനൊരു കാരണവുമുണ്ട്. അഞ്ചാം ക്ലാസ്സിലാണ് ഞാൻ സിജു സാറിന്റെ ട്യൂഷൻ ക്ലാസ്സിൽ ചേരുന്നത്. ഗണേശ്ഗിരിക്കാരെ സംബന്ധിച്ചിടത്തോളം സിജു സാറിന്റെ ട്യൂഷൻ ക്ലാസ്സ്‌ ഒരു വികാരമാണ്. സാറിന്റെ ട്യൂഷൻ ക്ലാസ്സിൽ പഠിക്കാത്ത ഒരു പിള്ളേരും ഗണേഷ്‌ഗിരിയിൽ ഇല്ലെന്ന് തന്നെ പറയാം. ഏറെ കൗതുകത്തോടെയും അമ്പരപ്പോടെയും അവിടെ എത്തിയ എന്നെ ഏറ്റവും അതിശയിപ്പിച്ചത് രഞ്ജിത്ത് സാറിന്റെ ഇംഗ്ലിഷ് ക്ലാസ് ആണ്. ഒന്നാം ക്ലാസ്സ്‌ മുതൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോൺവൻറ് സ്കൂളിൽ പഠിച്ച എനിക്ക് ഒരു ‘‘അധ്യാപകന്റെ’’ ക്ലാസ്സ്‌ ഒരു പുതിയ അനുഭവമായിരുന്നു. സിജുസാറിന്റെ അനിയനാണ് രഞ്ജിത്ത് സർ.

 

സാർ ഒരു ഇംഗ്ലീഷ് അധ്യാപകനായിരുന്നെങ്കിലും പുള്ളിക്ക് വഴങ്ങാത്ത ഒരു വിഷയവും ഇല്ലായിരുന്നു. പ്രത്യേകിച്ചും സോഷ്യലും ബയോളജിയും. എത്ര ബുദ്ധിമുട്ടേറിയ പഠഭാഗങ്ങളും ഏറ്റവും ലളിതമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. ഇംഗ്ലിഷ് പാഠപുസ്തകത്തിലെ കഥകളും കവിതകളും കണ്മുന്നിലിങ്ങനെ ഒരു സിനിമ കാണുന്നത് പോലെ അവതരിപ്പിക്കാൻ രഞ്ജിത്ത് സാറിനല്ലാതെ മാറ്റാർക്ക് കഴിയും എന്ന് പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്. ആർ.കെ നാരായണന്റെ സ്വാമി ആൻഡ് ഫ്രണ്ട്‌സിലെ കുഴിമടിയനായ സ്വാമിയും മകനേക്കാൾ വിരുതനായ അച്ഛനും മനസിലിങ്ങനെ മായാതെ നിൽക്കുന്നത് ആ കഥ ഞങ്ങളെ പഠിപ്പിച്ചത് രഞ്ജിത്ത് സാറായത് കൊണ്ടു മാത്രമാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.

 

റോബർട്ട് ഫ്രോസ്റ്റിന്റെ വിഖ്യാതമായ ‘‘woods are lovely dark & deep miles to go before I sleep’’ എന്ന വരി ഒരു അഞ്ചാം ക്ലാസുകാരിയുടെ മനസ്സിൽ ഇത്രയും ആഴത്തിൽ പതിയണമെങ്കിൽ ആ അധ്യാപകന്റെ സ്വാധീനം എത്രത്തോളം ആയിരിക്കും. ക്ലാസ്സ്‌ എടുക്കുന്നതിലെ മികവ് മാത്രമല്ല സാറിനെക്കുറിച്ചുള്ള ഏറ്റവും നല്ല ഓർമ. സാറിന്റെ കൈയക്ഷരമാണ്. മഷി പേനയുടെ നിബ് പ്രത്യേക രീതിയിൽ കട്ട്‌ ചെയ്താണ് പുള്ളി എഴുതാറ്.പ്രിന്റ് ചെയ്തെടുത്ത പോലെയാണ് ഓരോ അക്ഷരവും പേപ്പറിലേക്ക് പകർത്തുന്നത്. ഇത്രമാത്രം വൃത്തിയുള്ള കൈപ്പടയും മഷി പേന കൊണ്ടുള്ള ഈ റൈറ്റിങ് സ്റ്റൈലും ഞാൻ മറ്റാർക്കും ഇതുവരെ കണ്ടിട്ടില്ല.

 

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും പഠിക്കാതെ വന്നാൽ പിന്നെ അടിയുടെ പൊടി പൂരമാണ്. പോരാത്തതിന് ഇമ്പോസിഷനും. പരീക്ഷയുടെ തലേന്ന് പോലും നറേഷനും ഉം എസ്എയുമൊക്കെ ഇമ്പോസിഷൻ തന്ന സാറിനോട്‌ ഒരുപാട് ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും അന്നെഴുതിയ ഇമ്പോസിഷന്റെ ഒക്കെ ഗുണം പിന്നീട് പരീക്ഷാ ഹാളിൽ കയറിയപ്പോഴാണ് മനസിലായത്. അന്നെഴുതി കൂട്ടിയ ഇമ്പോസിഷൻ ഒന്നും ഇന്നും മറന്നിട്ടില്ല, അല്ല, സാർ പഠിപ്പിച്ചത് ഒന്നും മറന്നിട്ടില്ല. നീണ്ട അഞ്ചു വർഷക്കാലം സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യം കിട്ടി. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേരുമ്പോൾ ഏത് വിഷയം തെരഞ്ഞെടുക്കണം എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. കണ്ണും പൂട്ടി ഇംഗ്ലിഷ് എടുത്തു. ഡിഗ്രിയും പിജിയും കഴിഞ്ഞ് ഇന്നിപ്പോൾ ഒരു ഇംഗ്ലിഷ് ടീച്ചർ ആയി ജോലിക്ക് കയറാൻ നിൽക്കുമ്പോൾ മനസ്സിൽ ഒരാഗ്രഹമേ ഉള്ളൂ. രഞ്ജിത്ത് സാറിനെപ്പോലെ ആവണം. കുട്ടികൾ എന്നും ഓർക്കുന്ന ഒരു നല്ല അധ്യാപികയാകണം. 

 

നന്ദി സർ, ബോസ്റ്റൺ ടീ പാർട്ടിയും ടെന്നീസ് കോർട്ട് പ്രതിജ്ഞയുമൊക്കെ ഒരു കഥ പോലെ പറഞ്ഞു തന്നതിന്. ബാലി കേറാ മലയെന്ന് കരുതിയ ഇംഗ്ലീഷ് ഗ്രാമർ എന്ന വലിയ മല ഈസിയായി കയറാൻ സഹായിച്ചതിന്. ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തിയ ഓർഗാനിക് കെമിസ്ട്രിയുടെ വാല് മടക്കി പോക്കറ്റിലിട്ട് തന്നതിന്. ഞങ്ങളെ നോക്കി കണ്ണുരുട്ടിയ ഡിഎൻഎയും  ആർഎൻഎയുമൊക്കെ അരച്ചു കലക്കി കുപ്പിയിലാക്കി തന്നതിന്. അധ്യാപനം എന്നാൽ മസിലു പിടുത്തമല്ല മറിച്ച് മനസ് തുറന്നുള്ള ചിരി ആണെന്ന് പഠിപ്പിച്ചു തന്നതിന്. പാഠപുസ്തകങ്ങൾക്കപ്പുറം പകർന്നു തന്ന നൂറായിരം അറിവുകൾക്ക്. മറ്റേത് വിഷയത്തേക്കാളും ഇംഗ്ലിഷിനെ  ഇത്ര മാത്രം പ്രിയപ്പെട്ടതാക്കി തന്നതിന്. Sir, You are a gem.

 

Content Summary : Career Gurusmrithi Series - Varsha Mohan Talks About Her Favorite Teacher

 

പ്രിയ വായനക്കാരേ, അധ്യാപകരെക്കുറിച്ചുള്ള ഉള്ളു തൊടുന്ന അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഓർമക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ ‘ഗുരുസ്മൃതി’ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com