ADVERTISEMENT

ക്ലാസിലിരുന്നുറങ്ങുന്ന കുട്ടികളെ പല അധ്യാപകരും എഴുതിത്തള്ളാറുണ്ട്. ഉഴപ്പാണ്, പഠിക്കാൻ മടിയാണ് എന്നൊക്കെ ഒറ്റ നോട്ടം കൊണ്ടങ്ങു വിലയിരുത്തും. വീട്ടിലും സ്കൂളിലും ഒരുപോലെ ശ്രദ്ധകിട്ടാതെ വരുന്ന കുട്ടികൾ വഴിതെറ്റിപ്പോകാനുള്ള സാധ്യത കൂടുതലാണെന്ന തിരിച്ചറിവിൽ തന്റെ ക്ലാസിലിരുന്ന് സ്ഥിരമായി ഉറങ്ങുന്ന കുട്ടിയോട് അതു തുറന്നു ചോദിക്കുകയും അതിനു പിന്നിലെ കാരണം കണ്ടെത്തുകയും ചെയ്ത അനുഭവത്തെക്കുറിച്ചാണ് ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ രാജശ്രീ എന്ന അധ്യാപിക പങ്കുവയ്ക്കുന്നത്.

Read Also : 50 ൽ 49 മാർക്ക് നേടിയ ഉത്തര പേപ്പറിൽ സ്വന്തം പേരെഴുതി മൂന്നാം ക്ലാസുകാരി; നേരറിഞ്ഞ് പൊട്ടിക്കരഞ്ഞ് അധ്യാപിക

കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തി പ്ലസ്ടു ക്ലാസ്സുകൾ സാർവത്രികമായി അനുവദിച്ചു തുടങ്ങിയ ആദ്യ കാലത്ത്  അധ്യയനം മിക്കവാറും സ്കൂളുകളിലും ഗസ്റ്റ് അധ്യാപകരായിരുന്നു നിർവഹിച്ചിരുന്നത്. അടുത്തുള്ള ഗവൺമെന്റ് സ്കൂളിൽ ഗസ്റ്റ് അധ്യാപികയായി ജോലി കിട്ടി. ക്യാംപസിനുള്ളിൽ തന്നെയുള്ള സ്കൂളിലെ എച്ച് എമ്മിനു തന്നെയായിരുന്നു പ്ലസ് ടു വിഭാഗത്തിന്റെ മേൽനോട്ടം. എല്ലാ ബാലാരിഷ്ടതകളോടും കൂടിത്തന്നെയാണ് ക്ലാസ്സുകൾ നടന്നു പോന്നിരുന്നത്. 

          

ലാംഗ്വേജ് ക്ലാസ്സുകളിൽ നൂറിനു മുകളിൽ കുട്ടികളുണ്ട്. എണ്ണക്കൂടുതലുണ്ടെങ്കിലും കുട്ടികളുടെ പേരുകളും സ്വഭാവസവിശേഷതകളും വളരെ വേഗം തന്നെ പഠിച്ചെടുത്തു.  സ്ഥിരമായി ക്ലാസ്സിലിരുന്ന് ഉറങ്ങുന്ന ഒരാൺകുട്ടി ആദ്യ ദിവസങ്ങളിൽ തന്നെ ശ്രദ്ധയിൽ പെട്ടിരുന്നു. പഠിക്കാൻ അത്ര മോശമല്ല അവനെന്ന്  മനസ്സിലായി. മറ്റു ക്ലാസ്സുകളിലും അവൻ സ്ഥിരമായി ഉറക്കം തൂങ്ങിത്തന്നെയാണിരിപ്പ് എന്നറിഞ്ഞു. ഏതെങ്കിലും ദുശ്ശീലത്തിന് അവൻ അടിമപ്പെട്ടിരിക്കുമോ എന്നൊരു പേടി തോന്നി. എന്തായാലും അവനെ വിളിച്ച് സംസാരിക്കാൻ തീരുമാനിച്ചു. ഉച്ചയ്ക്ക് ഇടവേളയിൽ അവനെ അന്വേഷിച്ചപ്പോൾ വീട്ടിൽ പോയി എന്നറിഞ്ഞു. വീട് അടുത്തുള്ള കുട്ടികൾ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോകുന്ന പതിവുണ്ട്. അതാവുമെന്ന് കരുതി. ഉച്ചയ്ക്ക് ക്ലാസ് തുടങ്ങിയതിനു ശേഷമാണ് അവൻ ഓടിക്കിതച്ചെത്തിയത്. 

Read Also : വിദ്യാഭ്യാസ വായ്പ വില്ലനായി ‘പണി’ കളയുമോ?; ശ്രദ്ധിക്കാം 4 കാര്യങ്ങൾ

ക്ലാസ് കഴിഞ്ഞ് അവനെ വിളിച്ചപ്പോൾ ‘‘എന്താ ടീച്ചറെ’’ എന്ന ചോദ്യത്തോടെ മുന്നിൽ വന്നു നിന്നു. അവന് നൽകേണ്ട ഉപദേശങ്ങളുടെ ഏകദേശ രൂപം മറ്റ് അധ്യാപകരുടെ സഹായത്തോടെ തയാറാക്കിയ ആത്മവിശ്വാസത്തിൽ അവനെ നോക്കി. ‘‘എന്താ ക്ലാസ്സിലിരുന്ന് ഉറങ്ങുന്നത്?. എല്ലാ അധ്യാപകർക്കും തന്റെ ഉറക്കത്തെക്കുറിച്ച് പരാതിയാണ്’’ എന്ന് ആമുഖമായി പറഞ്ഞ് ഉപദേശങ്ങളുടെ ഭാണ്ഡക്കെട്ട് അഴിക്കാൻ തുടങ്ങവേ അവൻ പറഞ്ഞു.

 

‘‘എനിക്കിപ്പോൾ എന്റെ അമ്മയുടെ ജീവനാണ് വലുത് പഠിത്തമല്ല. രാത്രി മുഴുവൻ മദ്യപിച്ചെത്തുന്ന പിതാവിന്റെ ആക്രമത്തിൽ നിന്നും അമ്മയെ രക്ഷിക്കാൻ തെങ്ങിൻ കുഴികളിലും  അന്യന്റെ പുരയിടങ്ങളിലും പതുങ്ങിയിരുന്ന് രാത്രി കഴിച്ചുകൂട്ടേണ്ടി വരുന്ന ദയനീയ കഥയാണ് അവന് പറയാനുണ്ടായിരുന്നത്. പരാക്രമത്തിനു ശേഷം പുലർച്ചെ അയാൾ തളർന്നുറങ്ങുന്നതു വരെ ആ അമ്മയ്ക്കും മകനും ഉറക്കമില്ല.  മകനെങ്ങനെയെങ്കിലും നന്നായിക്കാണണം എന്ന അമ്മയുടെ ആഗ്രഹമാണവനെ എന്നും സ്കൂളിലെത്തിക്കുന്നത്. അവനോടെന്തു പറയണമെന്നറിയാതെ സ്തംഭിച്ചിരുന്നു പോയി.  ഇതൊക്കെയായാലും അവൻ മോശമല്ലാത്ത മാർക്കു വാങ്ങി പ്ലസ് ടു പാസായിപ്പോയി. 

     

വർഷങ്ങൾ കഴിഞ്ഞു. ആ വഴി കടന്നു പോകുമ്പോൾ ഇന്നും ആ നിസ്സഹായനായ ബാലന്റെ മുഖം മനസ്സിൽ തെളിയും. ഇന്നവൻ എവിടെയോ അമ്മയ്ക്ക് സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരിടം കണ്ടെത്താൻ പ്രാപ്തിയുള്ള ഒരു മകനായിത്തീർന്നിട്ടുണ്ടാകും എന്ന പ്രതീക്ഷയിൽ ആശ്വസിക്കും.

 

Content Summary : Career Column My School Diary Rajasree talks about heart-touching memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com