ADVERTISEMENT

എന്റെ ജീവിതത്തിൽ പല ധാരകളുണ്ട്. ഓരോ വഴിയിലും ഒളിഞ്ഞോ തെളിഞ്ഞോ വഴികാട്ടാൻ ആരെങ്കിലുമുണ്ടാ യിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരിൽ മാതൃകയാക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാൾ ടി. മാധവമേനോൻ സാർ ആണ്. അട്ടപ്പാടിയിൽ ആദിവാസികൾക്കു വേണ്ടി വളരെയേറെ ജോലി ചെയ്തിട്ടുളള കേരളത്തിലെ വളരെ കുറച്ച് ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് അദ്ദേഹം. 1978 ൽ ഐഎഎസ് ഉദ്യോഗസ്ഥനാ യതാണു ഞാൻ. തിരിഞ്ഞു നോക്കുമ്പോൾ വലിയ പോറലില്ലാതെ ജനസേവനം നടത്താൻ എനിക്കായിട്ടുണ്ട്. ജീവിതത്തിൽ ലാളിത്യബോധം, സത്യനിഷ്ഠ, സുതാര്യത, മനുഷ്യരോടുള്ള ബന്ധം, മമത എന്നിവയാണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതെല്ലാം ഞാൻ പഠിച്ചത് അച്ഛനിൽ നിന്നാണ്. 

Read Also : ക്ലാസിലിരുന്നുറങ്ങുന്ന കുട്ടിയെ വിളിച്ചത് ഉപദേശിക്കാൻ; അവൻ നൽകിയ മറുപടി കേട്ട് സ്തബ്ധയായി

സിനിമയിൽ വളരെ പ്രസിദ്ധനായിരിക്കുമ്പോഴും ഹിറ്റ്മേക്കറായിരുന്നപ്പോഴും അച്ഛൻ താമസിച്ചത് മൈലാപ്പൂരിലെ ഉഡുപ്പി ലോഡ്ജിലാണ്. അന്ന് പലരും അച്ഛനോടു ചോദിച്ചിട്ടുണ്ട് ഒരു ബംഗ്ലാവെടുത്ത് മാറിക്കൂടെ എന്ന്.

‘വേണ്ട. ഇതാകുമ്പോൾ എനിക്കെന്നും ചെലവ് താങ്ങാൻ പറ്റും’ എന്നായിരുന്നു അച്ഛന്റെ മറുപടി. അച്ഛൻ വെള്ള വസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളൂ. വളരെ അപൂർവമായേ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിട്ടുള്ളൂ. വിദേശയാത്ര പോയിട്ടില്ല. പാന്റ്സില്ല അച്ഛന്. വെള്ളമുണ്ടും വെള്ള ഷർട്ടും മാത്രം. സിനിമയുടെ വർണപ്പകിട്ടുകളുടെ ലോകത്ത് അനാഡംബരങ്ങളോടെ ജീവിക്കാൻ സാധിക്കുമെന്ന് അച്ഛൻ കാണിച്ചു തന്നു.

ഐഎഎസിന്റെ പൊലിമ കാണിക്കാതെ ജീവിക്കാൻ എനിക്കായതിന്റെ കാരണം അച്ഛനായിരിക്കും. മസൂറി ട്രെയിനിങ് അക്കാദമിയിലേക്കു പോകാനായി ഞങ്ങൾ ട്രെയിൻ കയറാൻ നിൽക്കുകയാണ്. അച്ഛൻ എന്നെ മാറ്റിവിളിച്ചിട്ടു പറഞ്ഞു: ഈ ഐഎഎസ് എന്നൊക്കെ പറഞ്ഞാൽ വലിയ വലിയ പ്രലോഭനങ്ങളൊക്കെ വരും. ഒരു കാരണവശാലും നമുക്ക് അർഹതയില്ലാത്ത ഒരു പൈസയും കൈകൊണ്ടു തൊടരുത്.’ അച്ഛൻ പറഞ്ഞ ആ വാക്കുകൾ ഈ നിമിഷം വരെയും ഞാൻ പാലിച്ചു. മറ്റൊന്ന് ഏതു ജോലിക്കാരെയും പേരു ചോല്ലി വിളിക്കണം എന്നാണ്. സെറ്റിലെ ലൈറ്റ്ബോയ്സ് ഉൾപ്പെടെ ഉള്ളവരെയെല്ലാം അച്ഛൻ അങ്ങനെയാണു വിളിച്ചിരുന്നത്. 

Read Also : ക്ലാർക്ക് ജോലിയിലിരിക്കെ സിവിൽ സർവീസ് എഴുതി, ഫലം വരും മുൻപേ ലഡുവിതരണം; കടന്ന കൈയായി തോന്നാം, പക്ഷേ

‘അവന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു പേര്.’ അത് വലിയ അദ്ഭുതങ്ങൾ കാണിക്കും. പേരെടുത്തു വിളിക്കുമ്പോൾ അവർക്കു നമ്മളോടുണ്ടാകുന്ന അടുപ്പം വേറെയൊന്നാണ്. ഒരാളിരിക്കുന്ന സ്ഥാനത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാതെ വ്യക്തിയെന്ന നിലയിൽ മറ്റുള്ളവരോട് ഇടപെടണം എന്നാണ് അച്ഛൻ പഠിപ്പിച്ച മറ്റൊരു പാഠം.

സിനിമാരംഗത്ത് എന്റെ ഗുരു വയലാർ രാമവർമയാണ്. ഞാൻ ഇത്രയും പഠിച്ചിട്ടുള്ള മറ്റൊരു ഗാനരചയിതാവില്ല. വയലാർ അച്ഛന്റെ സുഹൃത്തുകൂടിയാണ്. ഞാൻ ആദ്യമായി പാട്ടെഴുതുന്നത് അച്ഛന്റെ ‘ഭദ്രദീപം’ എന്ന സിനിമയ്ക്കു വേണ്ടിയാണ്. മന്ദാരമണമുള്ള കാറ്റേ, നീയൊരു സന്ദേശവാഹകനല്ലേ...അതിലെ മറ്റു പാട്ടുകളെല്ലാം വയലാറിന്റേതാണ്. എല്ലാ പാട്ടും ഞാൻ എഴുതാമെന്ന് അച്ഛനോടു പറഞ്ഞതാണ്. അപ്പോൾ അച്ഛൻ പറഞ്ഞു: ‘നീ അത്രയ്ക്കൊന്നും ആയിട്ടില്ല. ആദ്യം ഒരെണ്ണം എഴുത്. എന്നിട്ടു ഞാനത് വയലാറിനെ കാണിക്കട്ടെ. അങ്ങേര് കൊള്ളാം എന്നു പറഞ്ഞാൽ എടുക്കും. അല്ലെങ്കിൽ ദൂരെ കളയും. മാറ്റണം എന്നു പറഞ്ഞാൽ മാറ്റും.’ പക്ഷേ, വയലാർ ഒന്നും മാറ്റിയില്ല.

Content Summary : Vazhivilakku - column- K. Jayakumar talks about his father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com