ADVERTISEMENT

കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം എന്നു പറയുന്നതുപോലെയാണ് കാട് കാണുന്നത്. പുറംകാട്ടിലെ കാഴ്ചകൾ കണ്ട് മതിമറക്കുമ്പോൾ ഉൾക്കാട്ടിൽ കാത്തിരിക്കുന്നത് അതിലുമേറെ വന്യമായ, വശ്യമായ കാഴ്ചകളാണെന്നു പറഞ്ഞ് കാട്ടുമുളകൾ തലയാട്ടിച്ചിരിക്കും. ഒന്നു കാൽ നനച്ചിട്ടു പോകൂവെന്ന് പറഞ്ഞ് കാട്ടരുവികൾ ഉല്ലസത്തോടെ ക്ഷണിക്കും. കാട്ടുപാറക്കൂട്ടങ്ങൾക്കു മുകളിൽച്ചെന്ന് ഉറക്കെ വിളിച്ചൊന്നു കൂവാൻ ഉള്ളിലുള്ള ബാല്യം കൊതിക്കും. കണ്ണിന്റെയും കാതിന്റെയും നാവിന്റെയും കൊതി ഒരുപോലെ ശമിപ്പിക്കാൻ ശേഷിയുള്ള കാടകങ്ങളിൽ ജോലി ചെയ്യുന്ന മനുഷ്യരുടെ ജീവിതം എങ്ങനെയായിരിക്കും എന്നുള്ള കൗതുകമാണ് മറയൂർ കാട്ടിലേക്ക് ടീം മനോരമ ഓൺലൈനെ കൊണ്ടുപോയത്. പകലിലെ കാടല്ല, രാത്രിയിലെ കാടാണു കാണേണ്ടതെന്നു പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ അവരുടെ ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള അനുഭവങ്ങൾ ഞങ്ങളുടെ ക്യാമറക്കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കാൻ അനുവാദം തന്നു. ആ കാഴ്ചകളിലേക്ക് സൂം ചെയ്തപ്പോൾ, മറയൂർ ഫോറസ്റ്റ്  ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ എസ്. ശ്രീകുമാർ പങ്കുവച്ച കാടിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകളിങ്ങനെ:

∙ കോടിക്കണക്കിന് രൂപ വിലവരുന്ന ചന്ദനമരങ്ങളുടെ കാവൽ പോലെ ഇത്രയും ഗൗരവമുള്ള ഒരു ജോലി ചെയ്യുമ്പോൾ സമ്മർദ്ദം അനുഭവപ്പെടാറില്ലേ?

മറ്റു വനമേഖലകളിൽ ജോലി ചെയ്യുന്നവരെക്കാൾ വ്യത്യസ്തങ്ങളായ ഉത്തരവാദിത്തങ്ങളാണ് മറയൂർ ഡിവിഷനിൽ ജോലിചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്കുള്ളത്. അമൂല്യമായ ചന്ദനമരങ്ങളുടെ കാവലായതുകൊണ്ട് ഡ്യൂട്ടി സ്റ്റാഫിന് ഉത്തരവാദിത്തം കൂടുതലാണ്. ആ ഉത്തരവാദിത്തം കൂടുതൽ സമ്മർദം ഉണ്ടാക്കാത്ത വിധത്തിലാണ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. ചന്ദനമരങ്ങൾ അധികമുള്ള സ്ഥലങ്ങളിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചും മോഷണസാധ്യതയുള്ള മേഖലകളെ പലതായി തിരിച്ച് ശക്തമായ സുരക്ഷാക്രമീകരണങ്ങൾ നടത്തിയുമൊക്കെയാണ് ജോലി സമ്മർദ്ദം ലഘൂകരിക്കുകയും അതേസമയം മോഷണത്തെ ശക്തമായി പ്രതിരോധിക്കുകയും ചെയ്യുന്നത്. വനവുമായി ബന്ധപ്പെട്ട് ദീർഘകാലം ജോലിചെയ്ത അനുഭവപരിചയമുള്ള ജീവനക്കാരെയാണ് ഇവിടെ നിയമിക്കുക. ജോലിയുടെ ഗൗരവസ്വഭാവം നന്നായി ഉൾക്കൊണ്ട് മനസ്സൊരുക്കിയാണ് അവർ ഈ ജോലി ചെയ്യുന്നത്. ഡിഎഫ്ഒ, എസ്‌എഫ്ഒ, ബിഎഫ്‌ഒ തുടങ്ങി ഫോറസ്റ്റ് വാച്ചർമാർ വരെയുള്ള ജീവനക്കാർ ഏതു പ്രതിബന്ധത്തെയും തരണം ചെയ്യാനുള്ള കരളുറപ്പോടെയാണ് ഈ ജോലിയിലേക്കെത്തുന്നത്. വൈകിട്ട് ആറു മുതൽ പിറ്റേന്ന് രാവിലെ ആറു വരെയുള്ള ഷെഡ്യൂളാണ് ഫോറസ്റ്റ് ജീവനക്കാരുടേത്. ആ ഷെഡ്യൂളിനെ പല രീതിയിൽ വിഭജിച്ച് സംഘമായും ഒറ്റയ്ക്കും പട്രോളിങ് നടത്തി ചന്ദന മരങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തി വിരസതയില്ലാതെ ജോലി തുടരുന്ന രീതിയാണ് ഇവിടെ‍. 

∙ സ്ഥിരമായി കാടുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത് അത്രയും രസകരമാണോ?

കാടിനുള്ളിലെ കാഴ്ചകൾ കാണാനും കാടിനെ അറിയാനും മിക്കവർക്കും താൽപര്യമുണ്ടാകും. മറയൂരിൽ വരുന്നതിനു മുൻപ് തേക്കടിയിലും വള്ളക്കടവിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്. പുറത്തുള്ള ഒരാൾക്ക് ഒരിക്കലും കാണാൻ സാധിക്കാത്ത വിസ്മയക്കാഴ്ചകൾ കാണാനുള്ള ഭാഗ്യം എനിക്കു ലഭിച്ചത് ഈ ജോലിയിൽ വന്നതുകൊണ്ടാണ്. വനാന്തർ ഭാഗങ്ങൾ കാട്ടിത്തരുന്ന നിത്യഹരിത കാഴ്ചകൾ കാണുമ്പോൾ കേരളത്തിൽത്തന്നെയാണോ നിൽക്കുന്നതെന്ന ആശ്ചര്യം പലപ്പോഴും തോന്നിയിട്ടുണ്ട്. മനുഷ്യന്റെ പാദസ്പർശമേൽക്കാത്ത പവിത്രമായ കാഴ്ചകൾ കാടു സൂക്ഷിച്ചു വച്ചിട്ടുണ്ട്. 

ഒരു പുഴയിൽ ഒരു പ്രാവശ്യമേ കുളിക്കാൻ പറ്റൂ എന്നു പറയാറില്ലേ. കാടിന്റെ കാര്യവും അങ്ങനെതന്നെയാണ്. ഒരേ കാട്ടിൽ പല പ്രാവശ്യം പോയാലും ഒരേ കാഴ്ചകളല്ല കാണാൻ സാധിക്കുന്നത്. കാടിന്റെ വന്യത ഓരോ ദിവസവും വേറിട്ടതാണ്. ചിലപ്പോൾ പരസ്പരം കാണാൻ പറ്റാത്തത്ര കോടമഞ്ഞ് വന്നു മൂടും. മറ്റു ചിലപ്പോൾ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകും. നിരന്തരം കാടിനെ സ്നേഹിക്കുന്നതു തന്നെ സുഖകരമായ ഒരു അനുഭവമാണ്. കാട്ടിലേക്ക് വല്ലപ്പോഴുമൊരിക്കൽ ഉല്ലാസ യാത്ര വരുന്നവർ കാടിനെ കാണുന്നത് മറ്റൊരു രീതിയിലായിരിക്കും. മറിച്ച് നിരന്തരം കാടിനോടിടപഴകുന്ന ജീവനക്കാരെ സംബന്ധിച്ച് അവന്റെ കാടിന് നിരവധി അർഥതലങ്ങളണുള്ളത്. കാട് ഓരോ ദിവസവും സമ്മാനിക്കുന്നത് തികച്ചും വേറിട്ട അനുഭവങ്ങളാണ്. അതുകൊണ്ടു തന്നെ ഒരേ കാടിനെ നിരന്തരം കാണുമ്പോൾ കാടിനെ സ്നേഹിക്കുന്ന വനപാലകർക്ക് വിരസത അനുഭവപ്പെടില്ല.

∙ ഈ ജോലിയിലേക്ക് വരുന്നവർക്കു വേണ്ട മികവുകളെന്തൊക്കെയാണ്?

വനസംരക്ഷണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യാനാഗ്രഹിക്കുന്ന ഒരുപാടുപേരുണ്ട്. കാടിനോടുള്ള ഇഷ്ടം കൊണ്ട് ആ ജോലി വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. പക്ഷേ ഏറെ ഉത്തരവാദിത്തവും വെല്ലുവിളികളും ഉള്ള ജോലിയായതുകൊണ്ട് ആഗ്രഹത്തോടൊപ്പം മികച്ച ശാരീരികക്ഷമതയും മനോധൈര്യവും അത്യാവശ്യമാണ്. കാട് നമ്മുടേതാണെന്നും വരും തലമുറയ്ക്കു വേണ്ടി കാടിനെ സംരക്ഷിക്കണമെന്നുമുള്ള ബോധ്യം വേണം. 

∙ ആയുധം കൈവശം വയ്ക്കാൻ അനുവാദമുണ്ടോ?

ജീവനു പൂർണമായും ഭീഷണിയാകും എന്ന സാഹചര്യത്തിൽ ആയുധം ഉപയോഗിക്കാം. പക്ഷേ നിലവിൽ കേരളത്തിലെ വനങ്ങളെ സംബന്ധിച്ച് അത്തരം സാഹചര്യങ്ങൾ നിലവിലില്ല. വന്യജീവികളുടെ ആക്രമണം മൂലം ജീവനു ഭീഷണിയുണ്ടാകുന്ന സാഹചര്യം വന്നാൽ സ്വയ രക്ഷാർഥം ആയുധം ഉപയോഗിക്കാൻ അനുവാദമുണ്ട്. 

∙ ഏതെങ്കിലും കാരണംകൊണ്ട് ഈ ജോലിവിട്ടു പോകണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. പൂർണമായും കാടിനുള്ളിലേക്ക് പോകുന്ന അവസരത്തിൽ ഫോൺ റേഞ്ച് കിട്ടില്ല. പുറംലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. വൃദ്ധരായ മാതാപിതാക്കൾ, ഗർഭിണിയായ ഭാര്യ, ചെറിയ കുഞ്ഞുങ്ങൾ ഇവരുടെയൊക്കെ ആരോഗ്യസ്ഥിതിയെക്കുറിച്ചൊന്നും കൃത്യസമയത്ത് അറിയാൻ സാധിച്ചെന്നു വരില്ല. ഇതുപോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമെങ്കിലും ഈ ജോലിയിൽനിന്നു വിട്ടുപോകാൻ ഒരിക്കൽപോലും തോന്നിയിട്ടില്ല.

∙ ഈ ജോലിയിലെ വ്യത്യസ്ത അനുഭവങ്ങളെക്കുറിച്ച് പറയാമോ?

ആദ്യം തേക്കടിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. ചന്ദന സംരക്ഷണവും നൈറ്റ് പട്രോളിങ്ങും ഉണ്ടെങ്കിലും ടൂറിസവുമായി ബന്ധപ്പെട്ട ജോലികളും ചെയ്തിരുന്നു. അതിനോടൊപ്പം ക്യാംപുകളിലും പങ്കെടുത്തിരുന്നു. സമതലപ്രദേശങ്ങളല്ല മറയൂരിലുള്ളത്. കുന്നും  മലകളും പാറയുമൊക്കെയുള്ള ഭൂപ്രകൃതിയാണ് ഇവിടുത്തേത്. ചെറിയ മഴ പെയ്താൽപ്പോലും പാറകളിൽ വഴുക്കലുണ്ടാകും. അതൊക്കെ ശ്രദ്ധിച്ചുവേണം ജോലി ചെയ്യാൻ.

∙ ഈ ജോലിയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവരോട് എന്താണു പറയാനുള്ളത്?

ഈ ജോലി വളരെ സന്തോഷത്തോടെ ചെയ്യാൻ സാധിക്കും. എന്നാൽ അത്രത്തോളം തന്നെ വെല്ലുവിളികളുമുണ്ട്. കുടുംബത്തോട് അടുപ്പം സൂക്ഷിക്കുന്നവർക്ക് കുടുംബത്തോടൊപ്പം സമയം കൂടുതൽ സമയം ചെലവഴിക്കുക, ഫോണിൽ ദിനവും വിളിക്കുക തുടങ്ങിയ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. കായിക ക്ഷമതയോടൊപ്പം വനസംരക്ഷണജോലി ചെയ്യാനുള്ള മനസ്സുംകൂടിയുള്ളവർക്ക് ധൈര്യമായി കടന്നു വരാവുന്ന മേഖലയാണിത്. നമുക്കു വേണ്ടിയും വരുംതലമുറയ്ക്കു വേണ്ടിയും വനത്തെയും വനസമ്പത്തിനെയും കരുതിവയ്ക്കാൻ മനസ്സുള്ള, കരുത്തുള്ള ആളുകൾക്ക് തീർച്ചയായും ഈ മേഖലയിലേക്ക് വരാം.

Content Summary:

Exploring the Hidden Wonders of Marayur Forest: A Journey Into the Inner Forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com