ADVERTISEMENT

സ്കൂട്ടറിൽ പോകുന്നതിനിടെ യുവതിയോടു വയോധിക ലിഫ്റ്റ് ചോദിച്ചു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും വയോധികയുടെ നിർബന്ധത്തിന് അവൾക്കു വഴങ്ങേണ്ടി വന്നു. യാത്രയ്ക്കിടെ അവർ പറഞ്ഞു: എന്റെ ആരോഗ്യം വളരെ മോശമാണ്;  ആരെയെങ്കിലും സഹായത്തിനയയ്ക്കണമെന്നു ഞാൻ പ്രാർഥിക്കുകയായിരുന്നു. ദൈവം പ്രാർഥന കേട്ടു. സുഹൃത്തിനു മരുന്നുവാങ്ങാൻ ഇറങ്ങിയതാണ് ഞാൻ. ദൈവം സുഹൃത്തിനെ സഹായിക്കാൻ എന്നെ ഉപയോഗിച്ചു. എന്നെ സഹായിക്കാൻ താങ്കളെയും. എന്താവശ്യമുണ്ടെങ്കിലും വിളിക്കണമെന്നു പറഞ്ഞ് ഫോൺനമ്പർ നൽകിയാണ് യുവതി മടങ്ങിയത്.

മനുഷ്യനു ദൈവത്തെക്കൊണ്ട് ആവശ്യമുള്ളതുപോലെ ദൈവത്തിനു മനുഷ്യരെക്കൊണ്ടും ആവശ്യമുണ്ട്. അദ്ഭുതങ്ങളും ആഗ്രഹങ്ങളും കൺകെട്ടുവിദ്യകളല്ല. സാധാരണക്കാരിലൂടെ സംഭവിക്കുന്നതാണ്. ഇല്ലായ്മയിൽനിന്ന് എല്ലാം വാരിവിതറുന്ന അദ്ഭുതമായി ഈശ്വരനെ വ്യാഖ്യാനിക്കുന്നതിനെക്കാൾ നല്ലത് ഉള്ളവരിലൂടെ ഇല്ലാത്തവനെ സംരക്ഷിക്കുന്ന കരുണാകടാക്ഷമായി  സങ്കൽപിക്കുന്നതാണ്. ആരോഗ്യമില്ലാത്തവനെ വൈദ്യനിലൂടെയും ദരിദ്രനെ ധനവാനിലൂടെയും മനസ്സമാധാനം നഷ്ടപ്പെട്ടവനെ ഉപദേശകരിലൂടെയും ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ ഗുരുവിലൂടെയും ഈശ്വരൻ വഴിനടത്തും. 

മറ്റുള്ളവരിലൂടെയാണ് ഓരോ പ്രാർഥനയ്ക്കുമുള്ള ഉത്തരം നൽകപ്പെടുന്നത്. പ്രാർഥനകൾക്കു മറുപടി ലഭിക്കുമ്പോൾ രണ്ടുപേരോടു കൃതജ്ഞതയുണ്ടാകണം. ഈശ്വരനോടും ഉപകരണമായവരോടും. ആരൊക്കെയോ തങ്ങളുടെ ഇഷ്ടങ്ങൾ വേണ്ടെന്നുവച്ച് അസൗകര്യങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയും നടക്കാൻ തയാറായതുകൊണ്ടാണ് പലരുടെയുംമേൽ അനുഗ്രഹമഴ ചൊരിയപ്പെട്ടത്. ഈശ്വരനെക്കൊണ്ട് ആവശ്യമുണ്ടെന്ന തോന്നൽ ഒരു യാചകപരിവേഷം മാത്രമേ മനുഷ്യനു നൽകൂ. ഈശ്വരനാവശ്യമുണ്ടെന്ന തോന്നൽ മനസ്സിൽ അഭിമാനവും ആത്മീയതയും ഉണർത്തും. 

വിരിച്ചുനിൽക്കുന്ന കൈകളും പ്രവർത്തനനിരതമാകുന്ന കൈകളും ഒരുപോലെ പ്രധാനമാണ്. കൈനീട്ടൽ മാത്രം ശീലിച്ചവർ എല്ലാം വാരിക്കൂട്ടുന്നതിൽ മാത്രം വ്യാപൃതരാണ്. പ്രവർത്തനസജ്ജമാകുന്ന കൈകളാണ് ഈശ്വരനുപകാരപ്പെടുക.

Content Summary:

Miraculous Encounters: How Ordinary People Become Instruments of Hope

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com