ADVERTISEMENT

ബാങ്കിങ്– തിളക്കമുള്ള കരിയർ മേഖല. മികച്ച ശമ്പളവും ആനുകൂല്യങ്ങളും. എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർപോലും ബാങ്കിങ് ജോലി തിരഞ്ഞെടുക്കുന്നത് പതിവുകാഴ്ചയാണ്. എന്നാൽ ബാങ്കിങ് മേഖലയിൽനിന്നു രാജിവച്ച് മറ്റു ജോലികൾ തേടുന്ന ചെറുപ്പക്കാരുടെ എണ്ണം രണ്ടു വർഷമായി കൂടുകയാണെന്ന വാർത്തകളും പുറത്തുവരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നിൽനിന്ന് കഴിഞ്ഞ സാമ്പത്തികവർഷം രാജിവച്ചുപോയത് മൂന്നിലൊന്നു ജീവനക്കാരാണ്. തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണെന്ന് ബാങ്ക് തന്നെ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്തൊക്കെയാണ് ഈ കൊഴിഞ്ഞുപോക്കിന്റെ കാരണങ്ങൾ ?

ഏറുന്ന ജോലിസമ്മർദം

പത്തു വർഷത്തിനിടെ ബാങ്ക് ശാഖകളുടെ എണ്ണം നാലിലൊന്നു കൂടിയെങ്കിലും ജീവനക്കാരുടെ എണ്ണം കുറഞ്ഞു. ആനുപാധികമായി ജോലിസമ്മർദം കൂടുന്നു. യാഥാർഥ്യവുമായി പൊരുത്തപ്പെടാത്ത ടാർഗറ്റ്, മ്യൂച്വൽ ഫണ്ടും ഇൻഷുറൻസ് പോളിസിയും പോലുള്ള മറ്റ് ഉൽപന്നങ്ങൾ വിൽക്കാനുള്ള സമ്മർദം എന്നിവ ജീവനക്കാർക്കുണ്ട്. ഒട്ടേറെ സർക്കാർ സ്കീമുകൾ നടപ്പിലാക്കുന്നതിന്റെ സമ്മർദം വേറെയും. 2 ലക്ഷം ഒഴിവുകൾ ഉടൻ നികത്തിയാൽ മാത്രമേ ജോലിസമ്മർദം കുറയൂ എന്നു ബാങ്ക് ജീവനക്കാരുടെ സംഘടനകളും പറയുന്നു.

ദൈനംദിന അടിസ്ഥാനത്തിലാണ് ഇന്ന് ബാങ്ക് ഓഫിസർമാരുടെ പെർഫോമൻസ് വിലയിരുത്തപ്പെടുന്നതെന്നു ബാങ്കിങ് വിദഗ്ധനായ എസ്.ആദികേശവൻ ചൂണ്ടിക്കാട്ടുന്നു. വാട്സാപ് ഗ്രൂപ്പുകളിലും മറ്റും ഓരോ ഓഫിസറുടെയും ഓരോ ശാഖയുടെയും ബിസിനസ് വിവരങ്ങൾ തുടരെത്തുടരെ താരതമ്യം ചെയ്യപ്പെടുമ്പോൾ സമ്മർദമുണ്ടാകുക സ്വാഭാവികം. ഇതു നേരിടാൻ മാനസിക തയാറെടുപ്പും ആന്തരിക ശക്തിയും അത്യാവശ്യം.

s-adikeshavan
എസ്.ആദികേശവൻ

അവസരങ്ങൾ വേറെയും

ജോലിസമ്മർദം മാത്രമല്ല രാജിക്കു പിന്നിൽ. ഐടി കമ്പനികളിലും ഫിൻടെക് കമ്പനികളിലും ബാങ്കിങ് പ്രഫഷനലുകൾക്കു വൻ ഡിമാൻഡ് ആയതിനാൽ, മെച്ചപ്പെട്ട കരിയർ തേടി കൂടുമാറുന്നവർ ഏറെ. 12 ബാങ്കുകളിലായി 7000 നിയമനങ്ങൾക്കുള്ള ഐബിപിഎസ് പരീക്ഷ ഉടൻ നടക്കുന്നു. ഏകദേശം 15 ലക്ഷം പേരാകും എഴുതുക. ഇത്ര കടുത്ത മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മറ്റു പരീക്ഷകളിലും ജയസാധ്യത കൂടുതലാണ്. കോവിഡിനു ശേഷം ചെറുപ്പക്കാരുടെ ജീവിതവീക്ഷണത്തിൽ വന്ന മാറ്റവും രാജികൾക്കു കാരണമായി വിലയിരുത്തപ്പെടുന്നു. ജീവിതം ബലികഴിച്ചു ജോലി വേണ്ടെന്ന കാഴ്ചപ്പാട് ശക്തമാകുന്നു; പ്രത്യേകിച്ച് തൊണ്ണൂറുകളിൽ ജനിച്ചവർക്കിടയിൽ.

മികച്ച കരിയർ തന്നെ

ഡിജിറ്റൽ ബാങ്കിങ് എത്ര വ്യാപകമായാലും ബാങ്കിൽ നേരിട്ടെത്തുന്ന കസ്റ്റമറെ സഹായിക്കാൻ ജീവനക്കാർ തന്നെ വേണമെന്ന് ഓൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (എകെബിഇഎഫ്) ജനറൽ സെക്രട്ടറി ബി.രാംപ്രകാശ് ചൂണ്ടിക്കാട്ടുന്നു. ബാങ്കിങ്ങിനെ ഒരിക്കലും തള്ളിക്കളയാനാകാത്ത കരിയർ ഓപ്ഷനാക്കുന്നതും ഈ പ്രസക്തി തന്നെ.

വിദഗ്ധ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ വിവിധ വഴികൾ തേടുന്നുണ്ട് ബാങ്കുകൾ. പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കാൻ ആലോചന സജീവം. മാനസികമായ മുന്നൊരുക്കമുണ്ടെങ്കിൽ മികച്ച കരിയർ തന്നെയാണ് ബാങ്കിങ് രംഗം മുന്നോട്ടുവയ്ക്കുന്നത്.

b-ramprakash
ബി.രാംപ്രകാശ്

മൾട്ടിടാസ്കിങ് ജോലിയാണിത്. കൗണ്ടറിലെ ജോലി മുതൽ കസ്റ്റമർക്കു കാര്യങ്ങൾ വിശദീകരിക്കുന്നതു വരെയുള്ള കാര്യങ്ങൾ. ജോലിക്കു ചേരുന്നവർക്ക് ഇക്കാര്യത്തിൽ കൗൺസലിങ് നൽകാറുണ്ട്. പുതിയ കുടുംബ സാഹചര്യങ്ങ ളിൽ നിന്നു വരുന്നവർക്കു ചെറിയ സമ്മർദം പോലും താങ്ങാനാകുന്നില്ല എന്നതും രാജിസാധ്യത കൂട്ടുന്നു.

ബി.രാംപ്രകാശ്, 

ജനറൽ സെക്രട്ടറി, എകെബിഇഎഫ്

അറിവിനും ബാങ്കിങ് വൈദഗ്ധ്യത്തിനുമപ്പുറം വേണ്ടത് സമ്മർദവുമായി സമരസപ്പെടാനുള്ള കഴിവാണ്. സമ്മർദം താങ്ങാനുള്ള ഉൾക്കരുത്തില്ലെങ്കിൽ ഉയർന്ന ഉത്തരവാദിത്തങ്ങൾക്കും പ്രമോഷനും പിറകെ പോകാതിരിക്കുകയാണു നല്ലത്.

എസ്.ആദികേശവൻ, 

ബാങ്കിങ് വിദഗ്ധൻ

Content Summary:

Banking Careers at a Crossroads: High Salaries vs. Increasing Resignations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com