ADVERTISEMENT

വിറകുവെട്ടുകാരൻ ജീവിതം മടുത്തിരുന്നു. എന്നും ഒരേ ജോലി, കഷ്ടപ്പാട്. പല ദിവസവും ഭക്ഷണത്തിനുള്ള തുക പോലും സമ്പാദിക്കാനാകുന്നില്ല. ഒരു ദിവസം കാട്ടിൽ നിന്നു മടങ്ങുന്നതിനിടെ അയാൾ യമദൂതനെ വിളിച്ചു ചോദിച്ചു: എത്രപേർ ദിവസേന മരിക്കുന്നു. എന്നെ മാത്രമെന്താണ് മരണത്തിനും വേണ്ടാത്തത്. യമദൂതൻ വിളികേട്ട് ചോദിച്ചു: നിനക്കെന്താണ് വേണ്ടത്? യമദൂതനെ കണ്ട് ഭയന്ന അയാൾ പറഞ്ഞു: ഞാൻ ക്ഷീണം മൂലം വിറകുകെട്ട് താഴെവച്ചു. അതൊന്ന് എടുക്കാൻ സഹായത്തിനു വിളിച്ചതാണ്. ഞൊടിയിടയിൽ അയാൾ വിറകുകെട്ടുമായി യാത്ര തുടർന്നു. പിന്നീടെന്നും അയാൾ സന്തോഷവാനായിരുന്നു.

നിരാശയ്ക്കു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, സ്വന്തം ജീവിതത്തിലെ അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. രണ്ട്, തന്നെക്കാൾ ദുരിതങ്ങളിലൂടെ നടന്നിട്ടും പിടിച്ചുനിൽക്കുന്നവരെ കണ്ടിട്ടില്ല. പ്രശ്നങ്ങളും പോരായ്മകളും എണ്ണിത്തുടങ്ങിയാൽ അവസാനമുണ്ടാകില്ല. കഴിഞ്ഞുപോയതും വരാൻ സാധ്യതയുള്ളതുമായ എല്ലാ പ്രതിസന്ധികളും ഒറ്റവരിയിൽ ദൃശ്യമാകും. ഇതിനിടയിൽ പച്ചവെളിച്ചത്തിന്റെ ഒരു സാധ്യതയും ആരായുകയില്ല. അവനവന്റെ നഷ്ടങ്ങളെക്കാൾ അന്യന്റെ ആദായങ്ങളാണ് പലരെയും വിഷാദത്തിലാക്കുന്നത്. പരാതിയും പരിഭവവും ജീവിതത്തിന്റെ ഭാഗമാണ്. ആശയറ്റു പോകുന്നിടത്താണ് തിരിച്ചുവരവ് അസാധ്യമാകുന്നത്. 

സ്വയം മരണം വരിച്ചവരോട് അവരുടെ ജീവൻ വേർപെടുന്നതിനു തൊട്ടുമുൻപ് എന്താണ് അവസാന ആഗ്രഹമെന്നു ചോദിച്ചാൽ ഇനിയും ജീവിക്കണം എന്നുതന്നെയായിരിക്കും മറുപടി. പക്ഷേ, ഒരു ദുർബല നിമിഷത്തിലെടുത്ത തെറ്റായ തീരുമാനം  സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പൂർണവിരാമമിടും. എനിക്കാരും വേണ്ട, ഞാനിനി ഉണ്ടാവില്ല തുടങ്ങിയ ചിന്തകൾക്കു സ്ഥായീഭാവമില്ല. താൽക്കാലിക വികാരങ്ങൾ മാത്രമാണത്. അവയെ വലിച്ചുനീട്ടി വിചാരണ ചെയ്യുന്നിടത്താണ് ജീവിതം കൈവിട്ടുപോകുന്നത്. 

ജീവിതം ആസ്വദിക്കാൻ ഓരോ നിമിഷത്തിലും അതിന്റെ സന്തോഷം കണ്ടെത്തണം. ഒരു ജീവിതവും ഒരുപോലെയല്ലെന്നും എല്ലാ ജീവിതങ്ങൾക്കും തനതായ താളമുണ്ടെന്നും തിരിച്ചറിയണം. ഒരേ വീട്ടിൽ താമസിക്കുന്നവർക്കും ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവർക്കും ഒരേ വഴിയിൽ യാത്രചെയ്യുന്നവർക്കും ഒരേ ജീവിതമല്ല. അവനവന്റേതിൽ ആനന്ദിക്കാൻ പഠിക്കണം.

Content Summary:

How to Be Happy Every Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com