ADVERTISEMENT

ഗുരുവും ശിഷ്യനുംകൂടി മലഞ്ചെരുവിലൂടെ നടക്കുന്നതിനിടെ ശിഷ്യൻ കാലുതെന്നി താഴേക്കു പതിച്ചു. പാതിവഴിയിൽ ഒരു മുളയിൽ അവനു പിടിത്തംകിട്ടി. മുള മുഴുവനായി വളഞ്ഞെങ്കിലും അത് ഒടിഞ്ഞില്ല. ഓടിയെത്തിയ ഗുരു അവനെ പിടിച്ചുകയറ്റി. യാത്ര തുടരുന്നതിനിടെ ഗുരു ചോദിച്ചു: ആ മുള നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ശ്രദ്ധിച്ചോ? ഒന്നും മനസ്സിലാകാതിരുന്ന ശിഷ്യനോടു ഗുരു പറഞ്ഞു: മുള മുഴുവനായും വളഞ്ഞിട്ടും അതു നിന്നെ വീഴാതെ കാത്തു. മെയ്‌വഴക്കമാണ് അതിജീവനത്തിന്റെ ആദ്യപാഠം. 

ഉലയും, ഉതിർന്നുവീഴും; എങ്കിലും പിടിച്ചുനിൽക്കണം, തിരിച്ചുകയറണം. വേരോടെ പിഴുതെറിയപ്പെടാവുന്ന സാഹചര്യങ്ങളെ നിരോധിക്കാനാകില്ല. എല്ലാറ്റിനെയും എതിർത്തു തോൽപിക്കാനുമാകില്ല. പ്രതിരോധിക്കാനാ കില്ലെങ്കിൽ വഴങ്ങിക്കൊടുക്കണം. കാറ്റിന്റെ ശക്തിക്കു മുന്നിൽ ഒരു മുളങ്കമ്പും നിവർന്നു നിൽക്കാറില്ല. തലകുനിച്ചു തട്ടിയകറ്റും, ഇളകിമറിഞ്ഞ് താളം കണ്ടെത്തും. അഹംഭാവത്തിന്റെ മുകൾത്തട്ടിൽ വിരാജിക്കുന്നവർ തകിടം മറിയും.  ഏത് അനർഥത്തിനും സമയപരിധിയുണ്ട്. അൽപനേരം മാത്രം നീണ്ടുനിൽക്കുന്ന വിഷമഘട്ടങ്ങളോടു പുലർത്തുന്ന സമീപനമാണ് ജീവിതമെന്ന ദീർഘദൂരയാത്രയുടെ മികവും ഭാഗധേയവും തീരുമാനിക്കുന്നത്. 

പ്രതിരോധിച്ചാൽ പൊട്ടിത്തകരുമെങ്കിൽ അത്തരം പ്രതിരോധങ്ങൾ അപക്വമാണ്. വഴങ്ങിയാൽ വശത്താകുമെങ്കിൽ അത്തരം രൂപാന്തരങ്ങൾ പാകപ്പെടലാണ്. എന്തായിരുന്നോ അതിലേക്കുള്ള തിരിച്ചുവരവാകണം ഓരോ ആപൽഘട്ടത്തിലെയും ലക്ഷ്യം. അതിനനുസരിച്ചു പ്രതികരണശൈലിയും മനോഭാവവും പരുവപ്പെടണം. ഒന്നു തലകുനിക്കുന്നതിൽ എന്താണു തെറ്റ്, ഒന്നു വിട്ടുകൊടുക്കുന്നതിൽ എന്താണു ന്യൂനത, ഒന്ന് അംഗീകരിക്കുന്നതിൽ എന്താണു പിഴവ്? എല്ലാറ്റിനെയും തോൽപിക്കാൻ ശേഷിയുള്ള ആരുമുണ്ടാകില്ല. എല്ലാവരും ആർക്കെങ്കിലുമൊക്കെ വിധേയപ്പെടേണ്ടി വരും. നിസ്സഹായതയിലും പുലർത്തുന്ന ദുരഭിമാനമാണ് അർഹതയുള്ള ആയുർദൈർഘ്യം പോലും നിഷേധിക്കുന്നത്.

പുനർജന്മമെടുക്കുന്നവർക്കെല്ലാം പുത്തനുണർവുണ്ടാകും. വീഴ്ചയിലും താഴ്ചയിലും അനുഭവിച്ച എല്ലാ ദൗർഭാഗ്യങ്ങളിലൂടെയും പാകപ്പെട്ടുള്ള പുനഃപ്രവേശമാണ് ഓരോ തിരിച്ചുവരവും. പഴയ പ്രവൃത്തികളിലെയും സമീപനങ്ങളിലെയും പിഴവുകൾ സ്വയം കണ്ടെത്തും. തിരുത്തലുകൾ സ്വയം വരുത്തും.

Content Summary:

Thriving Against Adversity: Understanding Life's Lessons from a Bamboo's Bend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com