ADVERTISEMENT

പരീക്ഷാ ദിവസത്തേക്കാൾ പലരും ഭയക്കുന്ന ഒരു ദിവസമുണ്ട്. മാർക്കിട്ട ഉത്തരക്കടലാസുമായി അധ്യാപകർ ക്ലാസിലെത്തുന്ന ദിവസം. പേപ്പറിലെഴുതി വച്ച ‘ഫലിത ബിന്ദുക്കൾ’ അധ്യാപകർ ഉറക്കെ വായിക്കും. പക്ഷേ കളിയാക്കാൻ ശ്രമിക്കാതെ സ്വന്തം ശിഷ്യന്റെ ക്രിയാത്മക ശേഷിയെ തിരിച്ചറിയുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഒരു മലയാളം അധ്യാപികയുടെ കഥയാണ് ‘ഗുരുസ്മൃതി’യിൽ ഇത്തവണ. തൃശൂർ സ്വദേശി ശശി കൃഷ്ണനാണ് തന്റെ പ്രിയപ്പെട്ട മലയാളം അധ്യാപിക ശീലാവതിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നത്. 

1982 ൽ, ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു, തൃശൂർ ചിറക്കൽ കുറുമ്പിലാവിലുള്ള സ്വാമി ബോധാനന്ദ സ്കൂളിൽ. ചേച്ചിമാരുടെ നിർബന്ധത്തിനു വഴങ്ങി അഞ്ചാം ക്ലാസ്സു മുതൽ സംസ്‌കൃതം ആണ് ഒന്നാം ഭാഷയായി എടുത്തിരുന്നത്. മലയാളം രണ്ടാം ഭാഷയായി. സംസ്‌കൃതം അന്ന് എന്നെ സംബന്ധിച്ചിടത്തോളം ‘അസംസ്കൃതം’ ആയിരുന്നു. പത്താം ക്ലാസ്സിൽ എത്തിയിട്ടുപോലും സിദ്ധരൂപത്തിലെ പ്രഥമ മുതൽ സപ്തമി വരെയുള്ള ബാലശബ്ദങ്ങൾ സ്വായത്തമാക്കിയിരുന്നില്ല. സിദ്ധരൂപം പഠിക്കാതെ സംസ്‌കൃത പഠനം അസാധ്യം. എങ്ങനെയോ തട്ടിയും മുട്ടിയും എസ്എസ്എൽസി കടന്നു കൂടി.

സംസ്‌കൃതം അങ്ങനെയായി മലയാളത്തിലെ അടിസ്ഥാന പഠനവും നഷ്ടമായി. എങ്കിലും ചില കവിത/കഥ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. ഒന്നും കിട്ടിയില്ല, ആരും അറിയാറുമില്ല. ഒൻപതാം ക്ലാസിൽ മലയാളം രണ്ടാം ഭാഷ പഠിപ്പിച്ചിരുന്നത് ശീലാവതി ടീച്ചർ ആയിരുന്നു. നല്ല ഭാഷാ പ്രാവീണ്യമുള്ള ടീച്ചർ ആയിരുന്നു കവിതാ മത്സരത്തിന്റെ ആ കൊല്ലത്തെ ജഡ്ജ്. പതിവു പോലെ ഒന്നും കിട്ടിയില്ല, പക്ഷേ ടീച്ചർ എന്നോട് പറഞ്ഞു, ഇനിയും ട്രൈ ചെയൂ, കുറേ വായിക്കൂ എന്നൊക്കെ.. അതൊരു വെറും വാക്കല്ല എന്ന് അന്ന് തോന്നിയില്ല. എങ്കിലും പിന്നീട് തോന്നിപ്പിച്ചിരുന്നു. അക്കാലത്ത് വായനാശീലത്തിന് പൂമ്പാറ്റ, ബാലരമ എന്നിവയിലൂടെ തുടക്കമിട്ടു. വായനശാല വഴി കിട്ടിയിരുന്ന ചേച്ചിമാരുടെ ചെറുകഥാ പുസ്തകങ്ങളുമായും ഏറ്റുമുട്ടിയിട്ടുണ്ട്.

അരക്കൊല്ലം പരീക്ഷക്ക് മലയാളം രണ്ടാം ഭാഷയിൽ ഉപന്യാസത്തിന് വന്ന ചോദ്യമിങ്ങനെ ആയിരുന്നു: ‘തകഴിയുടെ രണ്ടിടങ്ങഴിയെക്കുറിച്ചു രണ്ടു പേജിൽ കുറയാതെ ആസ്വാദനം എഴുതുക’. അതുവരെ വായിച്ച ബാലരമ, പൂമ്പാറ്റ എന്നിവയുടെയും കുഞ്ഞു കഥകളുടെയും അടിസ്ഥാനത്തിൽ ഞാൻ എഴുതിത്തകർത്തു. രണ്ടിടങ്ങഴിയിലെ സാഹിത്യവും കഥാപാത്രങ്ങളും (പേര് പറയാതെ) എങ്ങനെ ഇഴചേർന്ന് കിടക്കുന്നു എന്നും കൂട്ടത്തിൽ, തകഴി ശിവശങ്കരപ്പിള്ള എന്റെ വീടിന്റെ അടുത്താണ് താമസിക്കുന്നത് എന്നും മറ്റും വച്ചുകാച്ചി. പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഉത്തരക്കടലാസുമായി ശീലാവതി ടീച്ചർ എത്തി. എനിക്കും പേപ്പർ തന്നു. 50 ൽ 42 ഉണ്ടായിരുന്നു. ഉപന്യാസത്തിന് 10ൽ 9. 

ക്ലാസ് കഴിഞ്ഞു ടീച്ചർ എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. എന്നോട് സംസാരിച്ചു. തകഴിയുടെ വീട് എന്റെ വീടിന്റെ അടുത്താണ് എന്ന് എഴുതിയതൊക്കെ ഒഴിവാക്കാമായിരുന്നു. അതാണ് നിനക്ക് ഫുൾ മാർക്ക് തരാഞ്ഞത്‌. ടീച്ചറുടെ ഉപദേശം കേട്ടപ്പോൾ ആകെ ഒരു വിഭ്രാന്തി. ഞാൻ അന്നും ഇന്നും വായിക്കാത്ത പുസ്തകത്തിന്റെ ആസ്വാദനത്തിന് ഇത്രേം മാർക്ക് കിട്ടിയതിലും ‘‘നീ രണ്ടിടങ്ങഴി ശരിക്കും വായിച്ചിട്ടുണ്ടോയെന്ന്’’ ടീച്ചർ എന്നോട് ചോദിക്കാത്തതുകൊണ്ടുമായിരുന്നു അത്. സത്യത്തിൽ അന്ന് തൊട്ടാണ് ഭാഷാപ്രേമം ഉച്ചസ്ഥായിയിൽ എത്തിയത്. ടീച്ചർ അന്ന് പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ ഒരു പക്ഷേ മലയാളത്തിനെ അറിയാനോ കഥകൾ അറിയാനോ പറ്റുമായിരുന്നില്ല. കോളജ് കാലത്തു നാടകമെഴുതുവാനും കെനിയ അസോസിയേഷൻ മാസികയിലും മറ്റും കഥയും കവിതയും കുറിക്കുവാനും സാധിക്കില്ലായിരുന്നു. ഇംഗ്ലിഷ് നാടകം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് അത് തട്ടേക്കേറ്റാനും പറ്റില്ലായിരുന്നു. അതിനൊക്കെ ഊർജമായതു ടീച്ചറിന്റെ അന്നത്തെ ഉപദേശങ്ങൾ ആയിരുന്നു. എങ്ങനെ കുട്ടികളെ മനസ്സിലാക്കി വേണ്ടവണ്ണം നയിക്കാമെന്നുള്ളതിനുള്ള ഉത്തമ ഉദാഹരണമാണ് ശീലാവതി ടീച്ചർ. മറക്കാൻ പറ്റില്ല. (എന്റെ രണ്ടാമത്തെ മകൻ അവന്റെ ഇംഗ്ലിഷ് സെക്കൻഡ് ലാംഗ്വേജ് പേപ്പറിൽ ഇംഗ്ലിഷ് എസ്സേയ്ക്കു പുലിമുരുകൻ സിനിമ ഇംഗ്ലിഷ് ആക്കി കെനിയയിലുള്ള ടീച്ചേഴ്സിനെയും സഹപാഠികളെയും ഞെട്ടിച്ച സംഭവവും ഇതെഴുതുമ്പോൾ ഓർത്തു പോകുന്നു.)

Content Summary:

The Malayalam Teacher Who Nurtured a Student's Creative Spark: A Gurusmriti Tribute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com